മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ സിപിഐഎം ഏരിയാ സെക്രട്ടറി പി പി ബഷീർ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയാകും. ഞായറാഴ്ച തിരുവനന്തപുരത്ത് ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. യുഡിഎഫിന്റെ ഉറച്ച് കോട്ടയായ വേങ്ങരയിൽ ഇടതുപക്ഷവും എൻഡിഎ യും വലിയ പ്രതീക്ഷ നൽകുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗമാണ് നിലവിൽ പി പി ബഷീർ. ഇന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ സിപിഐഎം ജില്ലാ കമ്മിറ്റിയും, സെക്രട്ടേറിയറ്റ് യോഗങ്ങളും ചേർന്നിരുന്നു. ഇതിലാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

യോഗങ്ങളിൽ ഏറ്റവും കൂടുതൽ പേർ ഉന്നയിച്ചത് ബഷീറിന്റെ പേരായിരുന്നു. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനുവിന്റെ പേര് ഉയർന്നു വന്നുവെങ്കിലും മണ്ഡലത്തിലെ പരിചയം മുൻനിർത്തിയാണ് ബഷീറിന് നറുക്കുവീണത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരേ മത്സരിച്ചത് പി പി ബഷീറായിരുന്നു.

അതേസമയം യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം 19 ന് നടത്തുമെന്ന് ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദോ പികെ ഫിറോസോ സ്ഥാനാർത്ഥിയാകുമെന്നാണ് കണക്ക്കൂട്ടൽ. ഇതിനായി അണിയറ നീക്കങ്ങൾ സജീവമാണ്.

എൻഡിഎ സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ചുള്ള ചർച്ചകളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. എന്നാൽ ശോഭാ സുരേന്ദ്രനോ എ.എൻ രാധാകൃഷ്ണനോ മത്സരിക്കാൻ അവസരം കൊടുത്തേക്കുമെന്നാണ് സൂചന.