സിംഗപ്പൂർ: സിംഗപ്പൂരിൽ ഇനി മുതൽ പെർമനന്റ് റെസിഡൻസി അപേക്ഷ സമർപ്പിക്കേണ്ടത് ഓൺലൈനിലൂടെ മാത്രം. ഈ വർഷം ഡിസംബർ 18 മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് ഇമിഗ്രേഷൻ ആൻഡ് ചെക്ക് പോയിന്റ്‌സ് അഥോറിറ്റി (ഐസിഎ) വെളിപ്പെടുത്തി. ഐസിഎയുടെ തന്നെ വെബ്‌സൈറ്റിലൂടെയാണ് പുതിയ ഇലക്ട്രോണിക് പെർമനന്റ് റെസിഡൻസ് (ഇ-പിആർ) അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിന് ആവശ്യമായ ഡോക്യുമെന്റുകൾ സ്‌കാൻ ചെയ്ത് സമർപ്പിക്കണം. നിലവിൽ പിആർ അപേക്ഷകർ ഐസിഎയുമായി അപ്പോയ്‌മെന്റ് എടുത്ത ശേഷം ഡോക്യുമെന്റുകൾ സമർപ്പിക്കുന്ന രീതിയായിരുന്നു. ഇനി ഇതിന്റെ ആവശ്യമില്ലെന്ന് ഐസിഎ വ്യക്തമാക്കുന്നുണ്ട്.

കൂടാതെ പിആർ അപേക്ഷയ്ക്കുള്ള ഫീസും പുനഃപരിശോധിക്കും. നിലവിൽ അപേക്ഷകർക്ക് പ്രോസസിങ് ഫീസ് നൽകേണ്ടതില്ലെങ്കിലും അപേക്ഷ വിജയകരമായി സമർപ്പിച്ചാൽ എൻട്രി പെർമിറ്റിന് 100 ഡോളർ നൽകേണ്ടതുണ്ട്. എന്നാൽ ഇനി മുതൽ 100 ഡോളർ പ്രോസസിങ് ഫീസായി അപേക്ഷകരിൽ നിന്ന് അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഈടാക്കും. കൂടാതെ എൻട്രി പെർമിറ്റിനായി മറ്റൊരു 20 ഡോളർ കൂടി ഈടാക്കാനാണ് തീരുമാനം. പുതിയ ഫീസ് ഘടനയും ഡിസംബർ 18 മുതൽ പ്രാബല്യത്തിലാകും.

നിലവിൽ പിആർ അപേക്ഷ സമർപ്പിക്കുന്നതിനായി അപ്പോയ്‌മെന്റുകൾ എടുത്തിട്ടുള്ളവർക്ക് പുതിയ നിയമം ബാധകമല്ല. ഇവർ പുതുക്കിയ ഫീസും നൽകേണ്ടതില്ല. പുതിയ സംവിധാനം നിലവിൽ വന്നു കഴിഞ്ഞാൽ പിന്നെ ഐസിഎ അപ്പോയ്‌മെന്റുകൾ നൽകുന്നതല്ല.