ഭോപ്പാൽ: ജുഡിഷ്യൽ ആക്ടിവിസത്തിനെതിരെ ജഡ്ജിമാർക്കു രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മുന്നറിയിപ്പ്. അധികാര വിനിയോഗത്തിലെ സന്തുലിതാവസ്ഥ എല്ലാക്കാലത്തും നിലനിർത്തണമെന്നും പ്രണബ് ആവശ്യപ്പെട്ടു.

ഇതിനെതിരായി നീങ്ങാൻ സമ്മർദ്ദമുണ്ടാകുന്ന സന്ദർഭങ്ങളിൽ ആത്മനിയന്ത്രണം പാലിക്കുകയാണ് വേണ്ടതെന്നും രാഷ്ട്രപതി രാജ്യത്തെ ജഡ്ജിമാരെ ഓർമിപ്പിച്ചു. സുപ്രീം കോടതി ജഡ്ജിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാറ്റിലും വലുതു ഭരണഘടനയാണെന്നു രാഷ്ട്രപതി ഓർമ്മിപ്പിച്ചു. ജനാധിപത്യ വ്യവസ്ഥയിലെ ഓരോ ഘടകങ്ങളും അതാത് ഘടകങ്ങളുടെ പരിധിയിൽ നിന്ന് വേണം പ്രവർത്തിക്കാൻ. ഒരു ഘടകം മറ്റൊന്നിന്റെ അധികാരപരിധിയിലേക്ക് കടക്കുന്നത് നല്ല പ്രവണതയല്ലെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പു നൽകുന്ന അധീകാര വികേന്ദ്രീകരണമെന്ന ജനാധിപത്യ വ്യവസ്ഥ തകർക്കുന്ന രീതിയിലേക്ക് ജുഡീഷ്യൽ ആക്ടിവിസം വളരരുത്. ജുഡീഷ്യറി, എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് എന്നിവയുടെ തുല്യമായ അധികാര വികേന്ദ്രീകരണമാണ് ഭരണഘടന ഉറപ്പു നൽകുന്നതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.