കൊച്ചി: നായകനായുള്ള ആദ്യ ചിത്രം തീയറ്ററുകളിൽ നല്ല പ്രതികരണം നേടി മുന്നേറുമ്പോൾ നടൻ പ്രണവ് മോഹൻലാൽ ഹിമാലയ യാത്രയിൽ. അഭിനന്ദനം അറിയിക്കാനായി നിരവധി പേർ വിളിച്ചുവെങ്കിലും പ്രണവിനെ കിട്ടിയിരുന്നില്ല. എനിക്കിവിടെ റേഞ്ചില്ല, പറഞ്ഞത് കുറച്ച് കേട്ടു, നന്ദി-വിളിച്ചവരോട് പ്രണവ് പറഞ്ഞത് ഇങ്ങനെ. ഇത് നാലാം തവണയാണ് പ്രണവ് മോഹൻലാൽ ഹിമാലയൻ യാത്ര നടത്തുന്നത്.

സിനിമ വിജയിച്ചതറിഞ്ഞ് മുംബൈയിലുള്ള മോഹൻലാലിനേയും കൊച്ചിയിലുള്ള അമ്മ സുചിത്രയേയും പ്രണവ് ബന്ധപ്പെട്ടിരുന്നു. മറ്റാരെയും പ്രണവ് ബന്ധപ്പെട്ടില്ല. അമ്മ സുചിത്ര മോഹൻലാൽ ആദ്യ ഷോ കാണാൻ കൊച്ചിയിൽ എത്തിയിരുന്നു.

മികച്ച പ്രതികരണം നേടിയ ആദിയുടെ വിജയമറിയിക്കാൻ സംവിധായകൻ ജീത്തുവും പ്രണവിനെ പലതവണ വിളിച്ചു. ഹിമാലയത്തിൽ ഒരു സഞ്ചാരിയായി സന്ദർശനം നടത്തുന്ന പ്രണവ് ആദിയുടെ റിലീസിങ് ആശങ്കകളൊന്നുമില്ലാതെയാണ് ജീത്തുവിനോട് പ്രതികരിച്ചത്.

മികച്ച അഭിപ്രായം നേടിയാണ് ആദി കുതിക്കുന്നത്. ആദ്യ ചിത്രം എന്നത് തോന്നിക്കാതെ എല്ലാ തരം സീനുകളും കൈകാര്യം ചെയ്യാൻ പ്രണവിന് സാധിച്ചു എന്നാണ് വിലയിരുത്തൽ. 300 തിയേറ്ററുകൾക്കൊപ്പം 1500 ഷോകളും പ്രതിദിനമുണ്ട്. ഒറ്റദിവസംകൊണ്ടുതന്നെ ചിത്രം ലാഭത്തിലായി എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ.

ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ വളരെ മികച്ച രീതിയിലാണ് പ്രണവ് ചെയ്തിരിക്കുന്നതെന്ന് പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. പ്രണവിന്റെ അടുത്ത ചിത്രമേത് എന്ന നിലയിലേക്കും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. നിരവധി പ്രമുഖർ ആദിയെക്കുറിച്ച് റിപ്പോർട്ടർ ചാനലിനോട് പ്രതികരിച്ചിട്ടുണ്ട്. ഏവരും ഒരേ സ്വരത്തിൽ പ്രണവിന്റെ പ്രകടനത്തെ പ്രകീർത്തിച്ചു.