ന്യൂഡൽഹി: പ്രശാന്ത് ഭൂഷണ് എതിരായ കോടതിയലക്ഷ്യ കേസിൽ എന്തുശിക്ഷ നൽകണമെന്ന് തീരുമാനിക്കാൻ സുപ്രീംകോടതി വിധി തൽക്കാലത്തേക്ക് മാറ്റിവച്ചു. കോടതി സെപ്റ്റംബർ രണ്ടിനകം വിധി പറയും. മാപ്പു പറഞ്ഞാൽ തീരുന്ന പ്രശ്നം മാത്രമാണ് ഇതെന്നും മാപ്പ് എന്ന വാക്ക് ഉപയോഗിക്കാൻ മടിക്കുന്നത് എന്തിനെന്നും ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു. കോടതിയിൽനിന്നു ദയയല്ല, നീതിയാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രശാന്ത് ഭൂഷന്റെ അഭിഭാഷകൻ രാജീവ് ധവാൻ പറഞ്ഞു. ശിക്ഷയില്ലാതെ കേസ് അവസാനിപ്പിക്കണമെന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ കോടതിയെ അഭിപ്രായം അറിയിച്ചു.

വിമർശനത്തെ കോടതി എതിർക്കുന്നില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. എന്നാൽ കോടതിയിൽ വിശ്വാസം തകർക്കുന്ന വിധത്തിൽ ഈ സംവിധാനത്തിന്റെ ഭാഗമായ സീനിയർ അഭിഭാഷകൻ പെരുമാറുന്നത് അങ്ങനെയല്ല. ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം കുറയ്ക്കാനേ അതുപകരിക്കൂ എന്ന് ജസ്റ്റിസ് മിശ്ര ചൂണ്ടിക്കാട്ടി. മാപ്പ് എന്ന വാക്ക് ഉപയോഗിക്കാൻ മടിക്കുന്നത് എന്തിനാണ്? ആരെയെങ്കിലും മുറിവേൽപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു പറഞ്ഞ് ആ മുറിവു മായ്ക്കുകയാണ് വേണ്ടത്- കോടതി അഭിപ്രായപ്പെട്ടു.കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസുകളിൽ അഭിഭാഷകർ പരസ്യമായി അഭിപ്രായം പറയുന്നത് അംഗീകരിക്കാനാവില്ല. ജഡ്ജിമാർ പലതും അറിയുന്നുണ്ട്. എന്നാൽ ആരും അതിനു പ്രതികരണവുമായി മാധ്യമങ്ങളിലേക്കു പോവുന്നില്ലെന്ന് ജസ്റ്റിസ് മിശ്ര പറഞ്ഞു.

വാദം കേൾക്കവേ കോടതിയിൽ നാടകീയരംഗങ്ങൾ അരങ്ങേറി. കോടതിയലക്ഷ്യക്കേസിൽ പ്രശാന്ത് ഭൂഷണെ ശിക്ഷിച്ച് അദ്ദേഹത്തെ രക്തസാക്ഷിയാക്കരുതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ രാജീവ് ധവാൻ. ഈ കേസും വിവാദവും ചെറിയ താക്കീതിലൂടെ അവസാനിപ്പിക്കാം. സുപ്രീം കോടതി അദ്ദേഹത്തെ ശിക്ഷിക്കുകയാണെങ്കിൽ വിവാദം വലുതാകും. ഒരുകൂട്ടർ ഭൂഷണെ രക്തസാക്ഷിയാക്കുമ്പോൾ മറുകൂട്ടർ ശിക്ഷ ശരിയായെന്ന് വാദിക്കും. ഭൂഷണെ ഒരുരക്ഷസാക്ഷിയാക്കരുത്. കോടതിയലക്ഷ്യക്കേസിൽ മാപ്പ് പറയാൻ ആരെയും നിർബന്ധിക്കാനാവില്ല. ഹാർലി ഡേവിഡ്‌സൺ പരാമർശം ഒരു വിമർശനം പോലുമല്ല. ശക്തമായ വിമർശനങ്ങൾ ഏറ്റുവാങ്ങിയാലേ സുപ്രീം കോടതി അതിജീവിക്കുകയുള്ളുവെന്നും ധവാൻ പറഞ്ഞു.ഓഗസ്റ്റ് 20 ന് മാപ്പ് പറയുക അല്ലെങ്കിൽ ശിക്ഷ ഏറ്റുവാങ്ങുക എന്ന് കോടതി പറഞ്ഞു. ഇത് കോടതിയുടെ ഭാഗത്ത് നിന്നുള്ള ബലപ്രയോഗമാണെന്നും ധവാൻ വാദിച്ചു.

നേരത്തെ തന്റെ നിലപാടു മാറ്റാൻ പ്രശാന്ത് ഭൂഷണ് അര മണിക്കൂർ സമയം സുപ്രീം കോടതി അനുവദിച്ചു. അരമണിക്കൂർ നേരത്തേക്ക് വാദം കേൾക്കൽ നിർത്തിവയ്ക്കുകയാണെന്നും അതിനകം നിലപാടിൽ പുനപ്പരിശോധന നടത്താനും ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിർദേശിച്ചു. പ്രശാന്ത് ഭൂഷണെതിരായ നടപടികൾ അവസാനിപ്പിക്കണമെന്ന് അറ്റോർണി ജനറൽ ആവശ്യപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ബെഞ്ചിന്റെ നിർദ്ദേശം.

സുപ്രീം കോടതിയിൽ ജനാധിപത്യം പരാജയപ്പെട്ടതായി മുൻ ജഡ്ജിമാർ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന്, നേരത്തെ എജി കെ. ക വേണുഗോപാൽ കോടതിയിൽ പറഞ്ഞു. ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പറഞ്ഞ സുപ്രീം കോടതി മുൻ ജഡ്ജിമാരുടെ പട്ടിക തന്റെ പക്കലുണ്ടെന്നും എജി അറിയിച്ചു. കോടതിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ് അവരെല്ലാം ഉദ്ദേശിച്ചിട്ടുള്ളത്. ഈ കേസിൽ കോടതി പ്രശാന്ത് ഭൂഷണോടു ക്ഷമിക്കുകയാണ് വേണ്ടത്. വേണമെങ്കിൽ അദ്ദേഹത്തെ താക്കീതു ചെയ്യാം, ശിക്ഷിക്കരുത്- എജി പറഞ്ഞു.

മാപ്പു പറയാൻ തയാറല്ലാത്തയാളെ താക്കീത് ചെയ്തിട്ട് എന്തു കാര്യമെന്ന് ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു. മാപ്പു പറയാൻ സമയം നൽകിയപ്പോൾ നിലപാടിൽ ഉറച്ചുനിന്ന് പുതിയ പ്രസ്താവന നൽകുകയാണ് അദ്ദേഹം ചെയ്തത്. കുറച്ചുകൂടി മെച്ചപ്പെട്ട കാര്യങ്ങളാണ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം കരുതുന്നുവെങ്കിൽ പിന്നെ എന്തു ചെയ്യാനാവും? - ജസ്റ്റിസ് മിശ്ര ചോദിച്ചു.

കോടതി ഈ കേസിൽ കുടൂതൽ അനുകമ്പാപൂർണമായ നിലപാടു സ്വീകരിക്കണമെന്ന് എജി അഭ്യർത്ഥിച്ചു. അതു കോടതിയുടെ അന്തസ് ഉയർത്തുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഒട്ടേറെ പൊതുതാത്പര്യ ഹർജികളുമായി എത്തിയിട്ടുള്ള ആളാണ് പ്രശാന്ത് ഭൂഷൺ. അദ്ദേഹത്തിന്റെ പൊതു പ്രവർത്തനം കോടതി കണക്കിലെടുക്കണം. പ്രശാന്ത് ഭൂഷന്റെ പ്രസ്താവന രേഖകളിൽനിന്നു നീക്കം ചെയ്ത് കേസ് അവസാനിപ്പിക്കണമെന്ന് എജി അഭിപ്രായപ്പെട്ടു.

പ്രശാന്ത് ഭൂഷൺ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുമ്പോൾ അതെങ്ങനെ രേഖകളിൽനിന്നു നീക്കം ചെയ്യാനാവുമെന്ന് ജസ്റ്റിസ് മിശ്ര ചോദിച്ചു. മാപ്പു പറയാൻ മൂന്നു ദിവസത്തെ സമയം അനുവദിച്ചിട്ടും പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്ന പ്രസ്താവന നൽകുകയാണ് പ്രശാന്ത് ഭൂഷൺ ചെയ്തതെന്ന് ജസ്റ്റിസ് ഗവായി ചൂണ്ടിക്കാട്ടി.