തിരുവനന്തപുരം: നിഷ്‌കളങ്കതയായിരുന്നു ആ മുഖം നിറയെ. ആരവത്തിലൂടെ എത്തി തകരയിലൂടെ വിസ്മയിപ്പിച്ച നടൻ. നെടുമുടി വേണുവുമായി ഒരുമിച്ച് ആരവത്തിൽ അരങ്ങേറ്റം. പിന്നീട് തകര അവിസ്മരണീയമായി. നെടുമുടിയായിരുന്നു ഈ സിനിമയിലെ വില്ലൻ. മാനസികവളർച്ചയില്ലെങ്കിലും ഒരു ശുദ്ധഗതിക്കാരനായിരുന്നു തകര. നെടുമുടി അഭിനയിച്ച ചെല്ലപ്പനാശാരിയുടെ വാക്കുകളിൽ വഴി തെറ്റിയ തകര.

മലയാള സിനിമ അന്നു വരെ അത്തരമൊരു സിനിമ കണ്ടിരുന്നില്ല. 1979ൽ പത്മരാജന്റെ രചനയിൽ ഭരതനൊരുക്കിയ തകരയിൽ പ്രതാപ് പോത്തൻ മലയാളിയുടെ മനസ്സു കവർന്നു. തന്റെ അച്ഛനെ കൊന്ന തകരയുടെ വിവാഹഭ്യർത്ഥന സുഭാഷിണി നിരസിക്കുമ്പോൾ രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ലാതെ ഒരു ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത തകര. കഥാപാത്രത്തിന്റെ പേരു പോലെ അഭിനയത്തിലും വ്യത്യസ്ഥതയാണ് മലയാളിക്ക് ആ നടൻ പകർന്ന് നൽകിയത്.

മദ്രാസ് പ്ലയേഴ്‌സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതൻ തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. 1978 ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, വരുമയിൻ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദർ സംവിധാനം ചെയ്ത വരുമയിൻ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. അഴിയാത കോലങ്ങൾ, മധുമലർ, കാതൽ കഥൈ, നവംബറിന്റെ നഷ്ടം, ഒന്നുമുതൽ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങിയവയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ വേഷമിട്ടു. മോഹൻലാൽ സംവിധാനം ചെയ്ത ബറോസിലാണ് ഏറ്റവുമൊടുവിൽ അഭിനയിച്ചത്.

സമ്പന്നമായ കുടുംബത്തിലെ അംഗം. 1952 ഫെബ്രുവരി 15ന് തിരുവല്ലയിലെ കുളത്തുങ്കൽ പോത്തന്റെയും പൊന്നമ്മ പോത്തന്റെയും മകനായി ജനിച്ചു. പിതാവ് കുളത്തുങ്കൽ പോത്തൻ അറിയപ്പെടുന്ന ബിസിനസ്സുകാരനായിരുന്നു. സിനിമാ നിർമ്മാതാവായ ഹരിപോത്തൻ പ്രതാപിന്റെ ജ്യേഷ്ഠ സഹോദരനാണ്. പ്രതാപ് പോത്തന്റെ പഠനം ഊട്ടിയിലെ ലോറൻസ് സ്‌കൂളിലായിരുന്നു. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി. പതിനഞ്ചാം വയസ്സിൽ അദ്ദേഹത്തിന്റെ അച്ഛൻ മരണപ്പെട്ടു. കോളേജ് പഠനകാലത്ത് പ്രതാപ് പോത്തൻ സുഹൃത്തുക്കളോടൊപ്പം നാടകങ്ങളിൽ അഭിനയിച്ചിരുന്നു. ചിത്രകലയിലുണ്ടായിരുന്ന താല്പര്യം മാറി പിന്നീട് അഭിനയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. എല്ലാം യാദൃശ്ചികം.

ബി എ സാമ്പത്തിക ശാസ്ത്രം കഴിഞ്ഞതിനുശേഷം പ്രതാപ് പോത്തൻ 1971- ൽ മുംബൈയിൽ ഒരു പരസ്യ ഏജൻസിയിൽ കോപ്പി റൈറ്ററായി ചേർന്നു. പിന്നീട് പല കമ്പനികളിൽ മാറി മാറി ജോലി ചെയ്തു. അതിനുശേഷമാണ് അദ്ദേഹം സിനിമയിലേയ്ക്കെത്തുന്നത്. മദ്രാസ് പ്ലേയേർസ് എന്ന തിയറ്റർ ഗ്രൂപ്പിൽ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയ മികവ് കണ്ട ഭരതൻ തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ ക്ഷണിക്കുകയായിരുന്നു. 1978-ലായിരുന്നു ആരവം ഇറങ്ങിയത്. 1979-ൽ ഭരതന്റെ തകര, 1980-ൽ ഭരതന്റെ തന്നെ ചാമരം എന്നീ സിനിമകളിൽ പ്രതാപ് പോത്തൻ നായകനായി. അദ്ദേഹത്തിന്റെ അഭിനയം നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടി.

ചാമരം മലയാളിക്ക് അതിന് മുമ്പ് അനുഭവമില്ലാത്ത കഥയും സന്ദർഭവുമായിരുന്നു. ഒരു വിദ്യാർത്ഥിയും കോളേജ് അദ്ധ്യാപികയും തമ്മിലുള്ള പ്രണയകഥ ആണ് ഇതിവൃത്തം. വിനോദ് എന്ന കോളേജ് വിദ്യാർത്ഥി തന്റെ ചെറുപ്പക്കാരി അദ്ധ്യാപികയായ ഇന്ദുവിൽ ആകൃഷ്ടനായി. എന്നാൽ ഇന്ദു നാട്ടിലെ മുറച്ചെറുക്കനുമായി പ്രണയത്തിലാണ് എന്നറിഞ്ഞ വിനോദ് നിരാശനായി. എന്നാൽ മുറച്ചെറുക്കൻ മറ്റൊരു വിവാഹം കഴിക്കുന്നു. ഇന്ദു നിരാശയാവുകയും ഒടുവിൽ വിനോദിന്റെയടുത്ത് ചെല്ലുകയും ചെയ്യുന്നു. എന്നാൽ വിനോദ് അപകടത്തിൽ മരിക്കുന്നു. എസ്. ജാനകി ഈ ചിത്രത്തിലെ നാഥാ നീ വരും കാലൊച്ച എന്ന ഗാനം ആലപിച്ചിരിക്കുന്നു. അങ്ങനെ ആ ചിത്രത്തിലും നായകൻ മലയാളിയുടെ വേദനയായി.

തകരയിലെയും ചാമരത്തിലെയും അഭിനയത്തിന് 79-80 വർഷങ്ങളിൽ മികച്ച മലയാള നടനുള്ള ഫിലിം ഫെയർ പുരസ്‌ക്കാരം ലഭിച്ചു. 1980-ൽ മാത്രം പത്തോളം സിനിമകളിൽ പ്രതാപ് പോത്തൻ അഭിനയിച്ചു. നെഞ്ചത്തെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, മൂഡുപനി, വരുമയിൻ നിറം സിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദർ സംവിധാനം ചെയ്ത വരുമയിൻ നിറം സിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ് ഇവയിൽ അവിസ്മരണീയമായത്. തുടർന്ന് 1987 വരെ നിരവധി മലയാള ചിത്രങ്ങളിൽ നായകനായും ഉപനായകനായും സ്വഭാവ നടനായുമെല്ലാം അദ്ദേഹം അഭിനയിച്ചു.

1992 വരെ തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു. കുറച്ചുകാലം സിനിമയിൽ നിന്നും മാറി ബിസിനസ്സ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം, ഗ്രീൻ ആപ്പിൾ എന്ന സ്വന്തം പരസ്യ കമ്പനിയിൽ സജീവമായി. എം ആർ എഫ്, നിപ്പോ തുടങ്ങിയ വലിയ കമ്പനികൾക്ക് വേണ്ടി സച്ചിൻതെണ്ടുൽക്കർ ഉൾപ്പടെയുള്ളവരുടെ പരസ്യ സംവിധായകനായി. പ്രതാപ് പോത്തൻ ആദ്യം സിനിമാ സംവിധായകനാകുന്നത് തമിഴിലിലാണ്. 1985- ൽ മീണ്ടും ഒരു കാതൽ കഥൈ എന്ന സിനിമയാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. 1987- ൽ ഋതുഭേദം എന്ന സിനിമ മലയാളത്തിൽ സംവിധാനം ചെയ്തു. 1988- ൽ പ്രതാപ് പോത്തൻ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് സംവിധാനം ചെയ്ത സിനിമയായ ഡെയ്സി മലയാളത്തിലെ ഒരു സൂപ്പർഹിറ്റ് ചലച്ചിത്രമായിരുന്നു.

തുടർന്ന് ഏഴ് തമിഴ് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. 1997-ൽ മോഹൻലാലിനെയും ശിവാജിഗണേശനെയും നായകന്മാരാക്കി ഒരു യാത്രാമൊഴി എന്ന സിനിമ മലയാളത്തിൽ സംവിധാനം ചെയ്തു. ഒരു ഇടവേളയ്ക്കുശേഷം പ്രതാപ് പോത്തൻ 1997-ൽ തേടിനേൻ വന്തത് എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് 2005- ൽ തന്മാത്രയിൽ അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം മലയാളത്തിൽ തിരിച്ചുവരുന്നത്. അതിനുശേഷം മലയാളത്തിലും തമിഴിലിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2012- ൽ മികച്ച വില്ലൻ നടനുള്ള സിമ്മ അവാർഡ് പ്രതാപ് പോത്തന് 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിലെ അഭിനയത്തിന് ലഭിച്ചു. നൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

യാത്രാമൊഴിക്ക് ശേഷം ഒരു തമിഴ് ചിത്രം സംവിധാനം ചെയ്യാൻ കരാറായിരുന്നെങ്കിലും ആ പ്രൊജക്റ്റ് നടക്കാതെ ഉപേക്ഷിക്കുകയായിരുന്നു. പ്രതാപ് പോത്തന്റെ ആദ്യ വിവാഹം പ്രശസ്ത ചലച്ചിത്ര താരം രാധികയുമായിട്ടായിരുന്നു. 1985-ൽ നടന്ന അവരുടെ വിവാഹം താമസിയാതെ വേർപിരിഞ്ഞു. 1990-ൽ അദ്ദേഹം അമല സത്യനാഥിനെ വിവാഹം ചെയ്‌തെങ്കിലും 2012ൽ വിവാഹബന്ധം വേർപെടുത്തി. അമലയിൽ ഒരു മകളാണ് പ്രതാപ് പോത്തനുള്ളത്. മകൾ കേയ പോത്തൻ റോക്ക് & റോൾ ഗായികയായി ഗാനങ്ങൾ അവതരിപ്പിക്കുന്നു.