മൂവാറ്റുപുഴ: ഒരു കുഞ്ഞിക്കാലിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു മുഹമ്മദ് അസ്ലമും ഭാര്യ ഐഷത്ത് റൈഹ(25)യും. വിവാഹം കഴിഞ്ഞ് ഏറെക്കാലമായിട്ടും കുഞ്ഞു ഉണ്ടാകാതിരുന്നതോടെ ചികിത്സയിൽ അഭയം തേടി ഇവർ. ഒടുവിൽ മൂന്ന് മാസത്തെ ചികിത്സയ്‌ക്കൊടുവിൽ ഗർഭീണിയാണെന്ന് ഐഷത്ത് അറിഞ്ഞു. എന്നാൽ, ആ സന്തോഷത്തിന് പത്ത് മിനിറ്റിന്റെ മാത്രം ആയുസേ ഉണ്ടായിരുന്നുള്ളൂ. ഗർഭിണിയാണെന്ന് അറിഞ്ഞ് വീട്ടിലേക്ക് പോകാൻ വേണ്ടി കയറിയ ഓട്ടോ അപകടത്തിൽ പെട്ട് ഐഷത്ത് മരണമടഞ്ഞു.

നിയന്ത്രണംവിട്ടെത്തിയ കാർ ഓട്ടോറിക്ഷയിലിടിച്ചുണ്ടായ അപകടത്തിലാണ് ഗർഭിണിയായ യുവതി മരിച്ചത്. മാലി ലൈറ്റ്നിങ് വില്ലയിൽ കെ. മെയിൽ മുഹമ്മദ് അസ്സമിന്റെ ഭാര്യയായിരുന്നു ഐഷത്ത്. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സബൈൻസ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയതായിരുന്നു ഇവർ. മൂന്നു മാസത്തെ ചികിത്സയ്ക്കൊടുവിൽ ഗർഭിണിയാണെന്നറിഞ്ഞ് പള്ളിച്ചിറങ്ങരയിലെ വാടക വീട്ടിലേക്ക് പോകാനായി ആശുപത്രിക്കു മുന്നിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറിയ ഉടനെയാണ് അപകടം നടന്നത്. ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് അൻപതോടെയാണ് അപകടം.

ഓട്ടോറിക്ഷയിലേക്ക് ആദ്യം ഐഷത്തും പിന്നാലെ ബന്ധു ഐഷത്ത് അബ്ദുള്ളയും കയറിയപ്പോഴേയ്ക്കും എതിരെ വന്ന കാറ് നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഓട്ടോയുമായി മുന്നോട്ടു കുതിച്ച കാറ് പോസ്റ്റിലിടിച്ചാണ് നിന്നത്. ഉടൻ സബൈൻസ് ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളേജിലും എത്തിച്ചങ്കിലും ഐഷത്തിനെ രക്ഷിക്കാനായില്ല. ഓട്ടോഡ്രൈവർ മൂവാറ്റുപുഴ പായിപ്ര ചെളിക്കണ്ടത്തിൽ മുഹമ്മദിനും കാർയാത്രക്കാരായ രണ്ട് പേർക്കും പരിക്കുണ്ട്. മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃദദേഹ പരിശോധന വ്യാഴാഴ്ച നടക്കും. പൊലീസ് കേസെടുത്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കാനുണ്ട്.

ചികിത്സയ്ക്കൊടുവിൽ ഉദരത്തിൽ കുഞ്ഞുണ്ടെന്ന സന്തോഷത്തിൽ വീട്ടിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു അപകടമുണ്ടായത്. ആശുപത്രി കവാടത്തിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറിയത് ആദ്യം ഐഷത്താണ്. എം.സി. റോഡിലൂടെ പാഞ്ഞെത്തിയ കാർ ഓട്ടോറിക്ഷയെ ഇടിച്ച് തെറിപ്പിച്ചത്. മൂന്നു വർഷം മുമ്പ് വിവാഹിതരായ മാലി സ്വദേശികളായ ഐഷത്ത് റൈഹയും അസം മുഹമ്മദും മൂന്നു മാസം മുമ്പാണ് ഒരു കുഞ്ഞിക്കാല് കാണാനുള്ള മോഹവുമായി മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിലെ സബൈൻ ആശുപത്രിയിലെത്തിയത്.

വന്ധ്യതാ ചികിത്സാരംഗത്തെ അറിയപ്പെടുന്ന ഡോക്ടറായ എസ്. സബൈന്റെ ചികിത്സയിലായിരുന്നു മൂന്നു മാസവും. മൂവാറ്റുപുഴ പള്ളിച്ചിറങ്ങരയിൽ വാടകയ്ക്ക് താമസിച്ചായിരുന്നു ചികിത്സ. ആദ്യ ഘട്ടങ്ങൾ പിന്നിട്ടപ്പോൾ ഫലം കിട്ടുമെന്ന വിശ്വാസത്തിലേക്ക് ഇവർ വന്നു കഴിഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ പരിശോധനാ ഫലം വന്നപ്പോഴാണ് ഐഷത്ത് ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. ഈ സന്തോഷം ഡോക്ടർ തന്നെയാണ് ഇവരെ അറിയിച്ചതും. വിവരം അറിഞ്ഞ നിമിഷത്തിൽ നിറഞ്ഞ സന്തോഷത്തോടെ ഐഷത്തും അസം മുഹമ്മദും കെട്ടിപ്പിടിച്ചു. കണ്ണുകൾ നനഞ്ഞു... ദൈവത്തിന് നന്ദി പറഞ്ഞു. ഡോക്ടറോടും നന്ദി പറഞ്ഞ് പുറത്തിറങ്ങി.

ആശുപത്രിയിലെ കഫെയിൽ നിന്ന് കാപ്പി കുടിച്ചു. സന്തോഷം പങ്കിടാൻ മധുരപലഹാരങ്ങളും വാങ്ങിയാണ് ഇവർ പുറത്തേക്ക് പോയത്. അപ്പോൾ സമയം ചൊവ്വാഴ്ച രാത്രി 12.45. ആശുപത്രിയുടെ മുന്നിലെ ഓട്ടോ സ്റ്റാൻഡിൽ നിന്ന് താമസ സ്ഥലത്തേക്ക് പോകാൻ ഓട്ടോറിക്ഷയിൽ കയറി. ആദ്യം ഐഷത്ത്, പിന്നാലെ ബന്ധു ഐഷത്ത് അബ്ദുള്ള. അതിനു പിറകിൽ ഭർത്താവ് അസം മുഹമ്മദ് വണ്ടിയിലേക്ക് കയറാൻ ഒരുങ്ങിയതേയുള്ളു. അപ്പോഴേയ്ക്കും പാഞ്ഞെത്തിയ കാർ ഓട്ടോയെ ഇടിച്ച് തെറിപ്പിച്ച് ഇലക്ട്രിക് പോസ്റ്റിലേക്ക് ഞെരുക്കിയിരുന്നു. എല്ലാം കണ്ണടച്ചു തുറക്കും മുമ്പേ കഴിഞ്ഞു.

കൺമുന്നിലെ ദുരന്തത്തിൽ മരവിച്ചു പോകാതെ വണ്ടിയിൽ ചോരയിൽ കുളിച്ച് കിടന്ന ഐഷത്തിനെയും എടുത്തുകൊണ്ട് അസം മുഹമ്മദാണ് ആശുപത്രിയിലേക്ക് ഓടിയത്. പക്ഷേ, അപ്പോഴേയ്ക്കും ഉള്ളിൽ പേറിയ ജീവന്റെ തുടിപ്പിനൊപ്പം ഐഷത്തിനെ മരണം റാഞ്ചിയിരുന്നു.