മുംബൈ: സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഒന്നാണ് 'ലോകത്തെ ഏറ്റവും വേഗതയേറിയ കാഷ്യർ' എന്ന തലക്കെട്ടോടെ പ്രചരിച്ച ഒരു വീഡിയോ. ഒരു ബാങ്കിൽ വളരെ സാവധാനത്തിൽ പണമെണ്ണുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഒരു ജീവനക്കാരിയെ പരിഹസിച്ചായിരുന്നു ഈ വീഡിയോ.

എന്നാൽ, ഈ വീഡിയോ കണ്ടു പൊട്ടിച്ചിരിച്ചവരും എല്ലാവർക്കും ഷെയർ ചെയ്തവരും പ്രേംലത ഷിൻഡെയെന്ന ആ ജീവനക്കാരിയുടെ യഥാർഥ കഥ എന്താണെന്ന് അറിഞ്ഞിട്ടുണ്ടാകില്ല. പരിഹസിച്ചവരുടെ പോലും കണ്ണു നനയിക്കും ഈ ബാങ്കുദ്യോഗസ്ഥയുടെ ജീവിത കഥ.

ബാലരാജു സോമിസെട്ടി എന്നയാളുടെ ഫേസ്‌ബുക്ക് പേജിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്നാൽ കളിയാക്കി ചിരിച്ച ആർക്കും അതിന് പിന്നിലെ വസ്തുത അറിയില്ലായിരുന്നു. സാമൂഹ്യപ്രവർത്തകൻ കുന്ദൻ ശ്രീവാസ്തവയാണ് ബാങ്ക് ജീവനക്കാരിയായ പ്രേംലതയുടെ ഈ ജീവിതകഥ ലോകത്തെ അറിയിച്ചത്.

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ പൂണെ ബ്രാഞ്ചിലെ മുതിർന്ന ഉദ്യോഗസ്ഥയാണ് പ്രേംലത. രണ്ട് തവണയുണ്ടായ ഹൃദയാഘാതത്തേയും ഒരു തവണയുണ്ടായ പക്ഷാഘാതത്തേയും അതിജീവിച്ചാണ് അവർ ജോലി ചെയ്യുന്നത്. ചികിത്സക്കായി ദീർഘനാൾ അവധിയെടുത്ത ശേഷം ജോലിയിൽ കയറിയിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ. ഫെബ്രുവരിയിൽ വിരമിക്കുന്നത് വരെ വീട്ടിലിരിക്കാനുള്ള അവധികളും പ്രേംലതയ്ക്കുണ്ട്. ശാരീരികമായ പ്രയാസങ്ങൾ ഉണ്ടെങ്കിലും അതിന് പ്രേംലത തയ്യാറല്ല.

പ്രേംലതയ്ക്കു ജോലിയിൽ തുടരാനുള്ള ആഗ്രഹം അറിഞ്ഞ ബാങ്ക് അധികൃതർ അവർക്കായി പ്രത്യേക കാഷ് കൗണ്ടർ ഒരുക്കി നൽകുകയായിരുന്നു. പ്രേംലതയുടെ ശാരീരികമായ അവശതകൾ കാരണം ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന നിലപാടും ബാങ്ക് അധികൃതർക്കുണ്ടായിരുന്നു. അതിനാൽ തന്നെ പ്രത്യേക സംവിധാനം ബാങ്ക് അധികൃതർ ഒരുക്കിയിരുന്നു. പ്രേംലതയ്ക്ക് കഴിയാവുന്ന വേഗത്തിൽ നോട്ടെണ്ണാവുന്ന സ്വാതന്ത്ര്യവും അധികൃതർ നൽകി. ഉപഭോക്താക്കൾക്കായി മറ്റു കൗണ്ടറുകൾ പതിവുപോലെ പ്രവർത്തിക്കുന്നുമുണ്ട്. എന്നാൽ ഇക്കാര്യങ്ങളൊന്നും അറിയാതെ ബാങ്കിലെത്തിയ ചിലരാണ് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്ന് കുന്ദൻ ശ്രീവാസ്തവ പറയുന്നു.

ഇനിയെങ്കിലും കാര്യമറിയാതെ ആരെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കളിയാക്കരുതെന്നുള്ള പാഠമാണ് പ്രേംലത ഷിൻഡെയുടെ ജീവിതകഥ നൽകുന്നത്.