- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള സിനിമയിൽ നിന്നും ആദ്യമായി ഒരു നടൻ അതീജീവിതക്ക് വേണ്ടി തെരുവിലിറങ്ങുന്നു'; രവീന്ദ്രന്റെ ഉപവാസത്തെക്കുറിച്ച് പ്രേം ചന്ദ്; രവീന്ദ്രന്റെ ഉപവാസത്തിന് പിന്തുണയുമായി പ്രമുഖർ
കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയ നടൻ രവീന്ദ്രനെ പ്രശംസിച്ച് ചലച്ചിത്ര നിരൂപകൻ പ്രേം ചന്ദ്. ഒടുവിൽ, മലയാള സിനിമയിൽ നിന്നും ആദ്യമായി ഒരു നടൻ അതിജീവിതയായ നടിക്ക് വേണ്ടി , സഹപ്രവർത്തകർക്ക് വേണ്ടി , കുറ്റകൃത്യം നടന്ന് അഞ്ചു വർഷത്തിന് ശേഷം തെരുവിലിറങ്ങുന്നുവെന്നാണ് പ്രേം ചന്ദിന്റെ പ്രതികരണം.
പ്രേം ചന്ദിന്റെ പ്രതികരണത്തിന്റെ പൂർണ്ണരൂപം
'പണ്ട് ഒരു ഡൽഹി ഫിലിം ഫെസ്റ്റിവലിൽ ( ഐ.എഫ്.എഫ്.ഐ. )ഒരു വിദേശ ഫെസ്റ്റിവൽ പ്രതിനിധി ഫെസ്റ്റിവൽ നടക്കുന്ന സമയത്ത് ബലാത്സംഗം ചെയ്യപ്പെട്ടപ്പോൾ അതിനെതിരെ കറുത്ത ബാഡ്ജ് കുത്തിയുള്ള പ്രതിഷേധത്തിന് രവിയേട്ടൻ ഒപ്പം നിന്നിട്ടുണ്ട്. സിരിഫോർട്ടിലെ യന്ത്രത്തോക്കുകൾക്ക് നടുവിൽ അങ്ങിനെയൊരു പ്രതിഷേധം അന്ന് ഫെസ്റ്റിവലിന്റെ മുഖ്യാതിഥിയെപ്പോലും പത്രസമ്മേളനത്തിൽ കറുത്ത ബാഡ്ജ് കുത്തിച്ചു. നീതിയുടെ ശബ്ദമായി അന്ന് ഫിലീം ഇന്റസ്ടിയിൽ നിന്നും ഒരാൾ മാത്രമാണ് മുന്നിട്ടിറങ്ങിയത്. അതായിരുന്നു നടൻ രവീന്ദ്രൻ.
ഈ വരുന്ന വെള്ളിയാഴ്ച എർണാംകുളം ഗാന്ധി സ്‌ക്വയറിൽ നടക്കുന്ന ഏകദിന ഉപവാസം കേസ് അട്ടിമറിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ്. അഡ്വ.എ. ജയശങ്കർ ഉപവാസം ഉൽഘാടനം ചെയ്യും. നടൻ രവീന്ദ്രനൊപ്പം സിനിമാ മേഖലയിൽ നിന്നും ആരെങ്കിലും പങ്കെടുക്കുമോ എന്നു ഇനിയും വ്യക്തമല്ല. എങ്കിലും സാംസ്‌കാരിക ലോകത്ത് നിന്നും പിന്തുണ ഓരോ നിമിഷവും വളർന്നു വരുന്നതായി രവീന്ദ്രൻ പറയുന്നു.അല്ലെങ്കിലും ഈ പിന്തുണ എന്നൊക്കെ പറയുന്നത് അത്രമേൽ സുരക്ഷിതമായ അകലത്തിരുന്നു കൊണ്ടുള്ള പണിയായിരുന്നു എന്ന് സിനിമയെ അടക്കിഭരിക്കുന്ന സംഘടനകളും വ്യക്തികളും പലവട്ടം തെളിയിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ പോരാട്ടത്തിൽ അവൾക്കൊപ്പം നിന്നവർ പോലും തുരങ്കങ്ങൾ പണിത് മറുകണ്ടം ചാടി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. പരസ്യമായി അനുകൂലിക്കുകയും രഹസ്യമായി മറുപുറത്ത് ഐക്യപ്പെടുകയും ചെയ്യുന്ന ഇത്തരം 'അനുകൂലശത്രുക്കൾ ' കൂടി പങ്കുചേർന്നാണ് കേസന്വേഷണം അട്ടിമറിച്ച് നീതിയെ ബലി കൊടുത്തു കൊണ്ടിരിക്കുന്നത്.പണ്ടോറയുടെ പെട്ടി പോലെയാണ് നടി ആക്രമിക്കപ്പെട്ട കേസ്. അന്വേഷണം നീളും തോറും അത് ബഹുതല സ്പർശിയായി ചുരുളഴിയുകയാണ്. അത് എല്ലാ ആണധികാരങ്ങളെയും ഭയപ്പെടുത്തുന്നു എന്ന് പറയാതെ വയ്യ.
കേസന്വേഷണം പ്രതിയുടെ വക്കീലിന്റെ കസ്റ്റഡിയിലുള്ള ഫോൺ , കമ്പ്യൂട്ടർ രേഖകളിലേക്ക് നീങ്ങിയാൽ അത് മറ്റു പല കേസുകളിലെയും അട്ടിമറി ശ്രമങ്ങൾ കൂടി വെളിച്ചത്തുകൊണ്ടു വന്നേക്കാം എന്ന ആശങ്ക പല കുറ്റവാളികൾക്കും ഉണ്ടാകുന്നത് സ്വാഭാവികം. തെളിവുകൾ അതിജീവിത തന്നെ ഹാജരാക്കി മുന്നിട്ടിറങ്ങുന്നതും ചരിത്രമാണ്.നീതിക്കായി നടൻ രവീന്ദ്രന്റെ പോരാട്ടത്തിന് എല്ലാ പിന്തുണയും. അതിന് സമൂഹ മനസാക്ഷിയുടെ വലിയ പിന്തുണയുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. മാധ്യമങ്ങളും ലോകവും ഈ നിശബ്ദതയുടെ ലംഘനം കണ്ണുതുറന്നു കാണട്ടെ. നിശബ്ദരിലക്ക് ചോദ്യങ്ങൾ ഉയരട്ടെ. നടിക്ക് നീതി കിട്ടട്ടെ.
#അവൾക്കൊപ്പം'