ന്യൂഡൽഹി: രാജ്യത്ത് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ ബിജെപിയുടെ സമവായ ചർച്ചകളെ തള്ളി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ സമവായ ചർച്ചകൾ സാധ്യമല്ലെന്നാണ് സി.പി.എം ജനറൽ സെക്രട്ടറി ഇന്ന് വ്യക്തമാക്കിയത്.

'ബിജെപി പ്രതിപക്ഷത്തിരുന്നപ്പോഴും രാഷ്ട്രപതി സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ടെന്നാ'ണ് സീതാറാം യെച്ചൂരി പറഞ്ഞത്. 'ആദ്യം ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കട്ടെ. പിന്നീട് മാത്രമേ സമവായ ചർച്ചകൾ സാധിക്കൂ'' എന്ന് അദ്ദേഹം വ്യക്തമാക്കി.

ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം പൊതു സ്ഥാനാർത്ഥിയെ നിർത്താനുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപി സമവായ ചർച്ചകൾക്ക് ശ്രമം തുടങ്ങിയത്. ഇതിനായി കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അരുൺ ജയ്റ്റ്‌ലി, വെങ്കയ്യ നായിഡു എന്നിവരെ ഉൾപ്പെടുത്തി ഉന്നത തല സമിതിയെയും ബിജെപി രൂപീകരിച്ചിരുന്നു.

ഇന്ന് ഇവർ മൂവരും കോൺഗ്രസ് അദ്ധ്യക്ഷ സോണിയയെയും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും കാണുമെന്ന് നേരത്തേ വാർത്തകൾ ഉണ്ടായിരുന്നു. അടുത്ത രാഷ്ട്രപതി ആരാകണമെന്ന കാര്യത്തിൽ ഇരുവരുടെയും രാഷ്ട്രീയ നിലപാട് അറിയുകയാണ് ബിജെപിയുടെ ലക്ഷ്യം.

പ്രതിപക്ഷത്തെ രണ്ട് ശക്തരായ നേതാക്കളോടും സംസാരിച്ച ശേഷം സമവായത്തിലെത്താനാണ് ശ്രമം. ഇത് സംബന്ധിച്ച കാര്യങ്ങൾ ഇരുവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 23 ന് എൻഡിഎ യുടെ രാഷ്ട്രപതി സ്ഥാനാർത്ഥി നാമനിർദ്ദേശം സമർപ്പിക്കുമെന്നാണ് വിവരം.

ജൂൺ 28 വരെയാണ് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ സമയം. തിരഞ്ഞെടുപ്പ് ആവശ്യമായി വന്നാൽ ജൂലൈ 17 ന് നടത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയത്. ജൂലൈ 20 നാണ് വോട്ടെണ്ണൽ നിശ്ചയിച്ചിരിക്കുന്നത്.

ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് മുഖർജി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇദ്ദേഹത്തിന്റെ കാലാവധി ജൂലായ് 24 ന് അവസാനിക്കും.

പ്രസിഡന്റ് പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് വിശാല പ്രതിപക്ഷ സഖ്യത്തിനുള്ള സാധ്യതയായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ നോക്കിക്കാണുന്നുണ്ട്. ഇതിന്റെ പരീക്ഷണമായാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ പ്രതിപക്ഷ കക്ഷികൾ സമീപിച്ചതും.

മഹാത്മാ ഗാന്ധിയുടെ ചെറുമകനും ബംഗാൾ മുൻ ഗവർണറുമായ ഗോപാൽകൃഷ്ണ ഗാന്ധി, ലോക്‌സഭാ മുൻ സ്പീക്കർ മീരാകുമാർ എന്നിവരാണ് പ്രതിപക്ഷത്തിന്റെ പരിഗണനയിലുള്ളത്. പ്രണബ് കുമാർ മുഖർജിയെ ഒരിക്കൽകൂടി പരിഗണിക്കണം എന്ന അഭിപ്രായവും ചില പാർട്ടികൾക്കുണ്ട്. ഇക്കാര്യത്തിൽ സോണിയ ഗാന്ധിയും സീതാറാം യെച്ചൂരിയും നേരത്തേ ചർച്ച നടത്തിയിരുന്നു.

ജെഡിയു നേതാവ് ശരദ് യാദവ്, ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ഡിഎംകെ എന്നിവരും കോൺഗ്രസുമായി ചർച്ച നടത്തിയിട്ടുണ്ട്.