ദോഹ: രാജ്യത്ത് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സക്ക് അല്ലാതെ ഫീസുകൾ ഈടാക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ വിലക്ക്. ജിസ്‌ട്രേഷൻ ഫീസ്, സർട്ടിഫിക്കറ്റുകൾക്ക് ഈടാക്കിയിരുന്ന ഫീസ്, രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് തുടങ്ങിയവ വാങ്ങരുതെന്ന നിർദേശമാണ് മന്ത്രാലയം നൽകിയത്. ഇത് സംബന്ധിച്ച അറിയിപ്പ് എല്ലാ കേന്ദ്രങ്ങളിലും ഇതിനകം അയച്ച് കഴിഞ്ഞതായി ബന്ധപ്പെട്ടവർ അറിയിച്ചു.

ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട മുഴുവൻ ഫീസുകളും എല്ലാവരും കാണുന്ന സ്ഥലങ്ങളിൽ നിർബന്ധമായും പ്രദർശിപ്പക്കണമെന്ന് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാന ശസ്ത്രക്രിയകൾക്ക് അല്ലാതെ ഡോക്ടർമാരെ ബുക്ക് ചെയ്യുന്നതും ഇനി മുതൽ പാടില്ലെന്നും സർക്കുലർ മുന്നറിയിപ്പ് നൽകുന്നു.

വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കും. പരാതികൾ ലഭിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തി നിയമ ലംഘനം തെളിയിക്കപ്പെട്ടാൽ ലൈസൻസ് തടയുന്നത് ഉൾപ്പടെ നിയമ നടപടി സ്വീകരിക്കും.