കൊച്ചി: തമിഴ് സിനിമാസംവിധായകനുമായുള്ള ദാമ്പത്യജീവിതം അവസാനിച്ചെന്നും നിയുള്ള തന്റെ ജീവിതം മകനുവേണ്ടിയാണെന്നും പ്രിയങ്ക.'നാന'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.

മോൻ ജനിച്ചതിനാലാണ് ഇടയ്ക്ക് സിനിമയിൽ സജീവമാകാതിരുന്നത്. ഒന്ന് പിച്ചവച്ചു തുടങ്ങാതെ സിനിമയെന്നും പറഞ്ഞ് പോകാനാവില്ലായിരുന്നു. അതുകൊണ്ട് മനപ്പൂർവ്വം ഞാൻ ബ്രേക്കെടുത്തതാണ്. അല്ലെങ്കിലും ഞാൻ ഒരുപാട് സിനിമകളിൽ ഒരേ സമയം അഭിനയിച്ചിരുന്നില്ലല്ലോ. ഒരു വർഷത്തിൽ ഒന്നോരണ്ടോ സിനിമ എന്ന കണക്കിലെ ഞാൻ ചെയ്തിട്ടുള്ളു.

ജലം, കുമ്പസാരം തുടങ്ങിയ സിനിമകൾ ചെയ്യുമ്പോൾ മോനെയും ലൊക്കേഷനിൽ കൊണ്ടുപോയിരുന്നു. ഇപ്പോൾ മുകുന്ദിന് നാലുവയസ്സായി. എൽ.കെ.ജിയിൽ ചേർക്കുകയും ചെയ്തു. ചില കാര്യങ്ങളൊക്കെ പറഞ്ഞാൽ മനസ്സിലാകുകയും ചെയ്യുന്നുണ്ട്. പിന്നെ എന്റെ വീട്ടിൽ അച്ഛനും അമ്മയും അവന്റെ എല്ലാ കാര്യങ്ങളും നോക്കുകയും ചെയ്തുകൊള്ളും. മോന്റെ കംഫർട്ടനുസരിച്ചേ ഞാനിപ്പോൾ സിനിമയ്ക്കു ഡേറ്റ്സ് കൊടുക്കാറുള്ളു.

മോൻ വലിയ കുസൃതിക്കാരനാണ്. നല്ല സ്നേഹമാണ് അവന്. എന്നോട് ഭയങ്കര അറ്റാച്ച്മെന്റാണ്. സ്‌ക്കൂളിൽ വിട്ടുതുടങ്ങിയതോടെ വേറൊരു ലോകംകൂടി മോൻ കാണുന്നു. മിക്കപ്പോഴും ഞാൻതന്നെയായിരുന്നു മോനെ സ്‌ക്കൂളിൽ കൊണ്ടുവിടുന്നതും തിരിച്ചു വിളിച്ചു കൊണ്ടുവരുന്നതുമൊക്കെ. അത് എന്റെ ഒരു സ്വകാര്യ സന്തോഷമാണ്. ഇപ്പോൾ എനിക്കെല്ലാം അവനാണ്. ഒന്നാലോചിച്ചാൽ ഞാൻ വളരെ റിലാക്സ്ഡാണ്. വീട്ടുകാരുടെ എല്ലാ സഹായങ്ങളും എനിക്ക് കിട്ടുന്നുണ്ട്. ഞാൻ പറഞ്ഞില്ലെ, മോനോടൊപ്പമുള്ള ജീവിതമായിരിക്കും ഇനി എനിക്കുള്ളതെന്ന് പ്രിയങ്ക പറഞ്ഞു.