മുംബൈ: ബോളിവുഡ് സൂപ്പർനായിക പ്രിയങ്ക ചോപ്രയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കാൻ ഉത്തർപ്രദേശ് ബരേലി കോടതി ഉത്തരവ്. ഉത്തർ പ്രദേശിലെ ബരേലി മണ്ഡലത്തിലെ അഞ്ചാം വാർഡിലായിരുന്നു പ്രിയങ്കയുടെ താമസം.

സിനിമയിൽ സജീവമായതോടെ പ്രിയങ്കയും കുടുംബവും മുംബൈയിലേക്ക് താമസം മാറിയിരുന്നു. പിന്നീട് തെരെഞ്ഞെടുപ്പിൽ വോട്ടിടാനായി താരവും കുടുംബവും എത്തിയിരുന്നില്ല.അപ്പോഴും അവരുടെ പേരുകൾ ബരേലി വോട്ടർപട്ടികയിൽ ഉണ്ടായിരുന്നു. പ്രിയങ്ക സ്ഥിര താമസക്കാരിയല്ലെന്നും ഇക്കാരണം കൊണ്ട് അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ബരേലിയിലെ ഒരാൾ ഹർജി സമർപ്പിക്കുകയായിരുന്നു.

ഹർജി പരിഗണിച്ച കോടതി പ്രിയങ്ക ചോപ്രയുടെയും അമ്മ മധു ചോപ്രയുടെയും പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിട്ടു. 2000 ൽ മിസ് വേൾഡ് നേടിയ സമയത്ത് ബരേലി മണ്ഡലത്തിലായിരുന്നു പ്രിയങ്കയുടെ താമസം.ഇന്ത്യയിലും വിദേശത്തുമായി മാറിമറി താമസിക്കുന്ന പ്രിയങ്ക ഇപ്പോൾ കുറച്ചു നാളായി അമേരിക്കയിലാണ് താമസം.

ജംഷഡ്പൂരിലാണ് പ്രിയങ്ക ജനിച്ചത്. അച്ഛൻ അശോക് ചോപ്ര സൈന്യത്തിൽ ഡോക്ടറായി പ്രവർത്തിച്ചിരുന്നതിനാൽ താരവും കുടുംബവും ഇന്ത്യയുടെ പല ഭാഗങ്ങളിലായാണ് താമസിച്ചത്.