മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ഷാരൂഖ് ഖാന്റെ സീറോയ്‌ക്കെതിരേ സിഖ് മതവിശ്വാസികൾ രംഗത്ത്. സീറോയുടെ റിലീസ് ചെയ്ത പ്രെമോ വീഡിയോയിലും പോസ്റ്ററിലും അടിവസ്ത്രങ്ങൾ അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന ഷാരൂഖ് ഖാൻ മതചിഹ്നമായ ഗാത്ര കിർപ്പൺ ധരിച്ചിരിക്കുന്നതാണ് സിഖ് മതവിശ്വാസികളെ ചൊടിപ്പിച്ചിരിക്കുന്നത്. സിഖുക്കാരുടെ മതവിശ്വാസപ്രകാരം ഒരു അമൃത്ധാരി സിഖ് വിശ്വാസിക്ക് മാത്രമേ ഗാത്ര കിർപ്പൺ ധരിക്കാൻ അവകാശമുള്ളൂ എന്നു ചൂണ്ടികാണിച്ചായിരുന്നു ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി രംഗത്തെത്തിയത്.

ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മറ്റി അയച്ച ലീഗൽ നോട്ടീസിനെതിരെ റെഡ് ചില്ലീസ് എന്റർടെയിന്മെന്റ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് ഭാരതീയ ജനതാപാർട്ടി എംഎൽഎയും ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയുമായ മൻജീന്ദർ സിങ് സിർസ ചിത്രത്തിന്റെ സംവിധായകൻ ആനന്ദ് എൽ റായിയോടും ഷാരൂഖ് ഖാനോടും പ്രസ്തുത സീൻ സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ഇരുവർക്കുമെതിരെ ഡൽഹി പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം മുംബൈ ഫിലിം സിറ്റിയിൽ സീറോ ചിത്രീകരണത്തിനിടെ തീപിടുത്തമുണ്ടായതും ദുരൂഹത വർധിപ്പിക്കുന്നു. അപകടം നടക്കുമ്പോൾ ഷാരൂഖും സെറ്റിൽ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അഞ്ച് ഫയർ എൻജിനുകൾ എത്തിയാണ് തീയണച്ചത്.

ആർക്കും പരിക്കേറ്റിട്ടില്ല. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. സ്റ്റുഡിയോയിൽ നിന്ന് തീ ഉയർന്നെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.

കുള്ളനായി ഷാരൂഖ് അഭിനയിക്കുന്ന 'സീറോ'യിൽ അനുഷ്‌ക ശർമ്മ, കത്രീന കൈഫ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മൂന്നടി മാത്രം വലിപ്പമുള്ളയാളായാണ് ഷാരൂഖ് ചിത്രത്തിൽ എത്തുന്നത്. ഓട്ടിസമുള്ള പെൺകുട്ടിയായി അനുഷ്‌ക ശർമ്മയാണ് അഭിനയിക്കുന്നത്. സ്‌പെഷ്യൽ ഇഫക്റ്റ്‌സ് വഴിയാണ് ഷാരൂഖിനെ മൂന്നടിക്കാരനാക്കി മാറ്റിയിരിക്കുന്നത്.

സീറോയുടെ ട്രെയിലർ ഷാരൂഖ് ഖാന്റെ പിറന്നാൾ ദിനത്തിൽ പുറത്തു വിട്ടിരുന്നു. ഡിസംബർ 21നാണ് ചിത്രത്തിന്റെ റിലീസിങ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ വിവാദങ്ങൾ ചിത്രത്തിന്റെ റിലീസിംഗിനെ ബാധിക്കാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായിട്ടു കൂടിയാണ് റെഡ് ചില്ലീസ് എന്റർടെയിന്മെന്റ് ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്.