ന്യൂഡൽഹി: ഡി.ജി.പി സ്ഥാനത്തുനിന്ന് തന്നെ നീക്കിയ സർക്കാർ നടപടിക്കെതിരെ ടിപി സെൻകുമാർ നൽകിയ ഹർജി സുപ്രീംകോടതി ഇന്നുതന്നെ പരിഗണിക്കും. കേസ് മാറ്റണമെന്ന് സർക്കാർ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി.

സെൻകുമാറിന്റെ ഹർജി പരിഗണിക്കുന്നത് ഒരു ദിവസത്തേക്കെങ്കിലും മാറ്റവയ്ക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തിയത്. കേസിൽ സർക്കാരിന് ഒരു അധിക സത്യവാങ്മൂലം സമർപ്പിക്കാനുണ്ടായിരുന്നു.

ഇത് സമർപ്പിക്കാൻ സമയം വേണമെന്നും അതിനാൽ കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നുമായിരുന്നു സർക്കാർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിനെ സെൻകുമാറിന്റെ അഭിഭാഷകൻ ശക്തമായി എതിർത്തു.

കേസ് അനന്തമായി നീട്ടാനാണ് സർക്കാർ ശ്രമമെന്നും ഇത്രദിവസം നൽകിയിട്ടും ഒരു സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ തയ്യാറായില്ലെന്നും അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് കേസ് നീട്ടിക്കൊണ്ടുപോകേണ്ടെന്നും ഇന്ന് തന്നെ പരിഗണിക്കാമെന്നും കോടതി അറിയിച്ചത്.

കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ സെൻകുമാറിന്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സർക്കാർ അധിക സത്യവാങ്മൂലം സമർപ്പിക്കേണ്ടിയിരുന്നത്.