കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യതെളിവായ ആക്രമണ ദൃശ്യങ്ങൾ ദൃശ്യങ്ങൾ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി പൾസർ സുനി സമർപ്പിച്ച അപേക്ഷയിൽ കോടതി തീരുമാനം ഈ മാസം 18ന് ഉണ്ടാകും. ഇന്ന് ഇക്കാര്യത്തിൽ വാദംകേട്ടപ്പോൾ കോടതി പ്രൊസിക്യൂഷൻ നിലപാട് ആരാഞ്ഞു. അതിൽ എതിർപ്പില്ലെന്ന് അറിയിച്ച സാഹചര്യത്തിൽ കോടതി ഇക്കാര്യം അനുഭാവ പൂർവം പരിഗണിക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന് പൾസർസുനിക്ക് വേണ്ടി ഹാജരായ അഡ്വ. ആളൂർ വ്യക്തമാക്കി.

ഇന്ന് ഇക്കാര്യത്തിൽ കോടതി നിലപാട് ആരാഞ്ഞെപ്പോൾ വിരോധമില്ലന്നായിരുന്നു പ്രൊസിക്യൂഷന്റെ മറുപടിയെന്നും ഇതോടെ ദൃശ്യങ്ങൾ കാണമെന്ന ആവശ്യം നടപ്പിലാവുന്നതിന് സാധ്യതയേറിയെന്നും ആളുർ പറഞ്ഞു. കോടതിയുടെ നിരീക്ഷണത്തിലായിരിക്കും ഇതിന് അവസരമൊരുങ്ങുക എന്നും ഇതുസംമ്പന്ധിച്ചുള്ള എല്ലാ ഹർജികളും അപേക്ഷകളും വിചാരണ കോടതി ജൂൺ 18-ന് പരിണിഗണിക്കുന്നതിനായി മാറ്റിയെന്നും ആളൂർ അറിയിച്ചു. നടിക്ക് അഭിഭാഷകനെ വയ്ക്കാവുന്നതാണെന്നും എന്നാൽ ഇത് പ്രൊസിക്യൂഷനെ സഹായിക്കുന്നതിനായി മാത്രമായിരിക്കണമെന്നും ഇന്ന് കോടതി നിരീക്ഷിച്ചു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ലഭിക്കണമെന്നും ഇല്ലാത്ത പക്ഷം ഇത് കാണാൻ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പൾസർ അപേക്ഷ നൽകിയത്. ദൃശ്യം പരിശോധനകൾക്കായി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കോടതിയിൽ നിന്നും ഇനിയും ആനുകൂല തീരുമാനമുണ്ടായിട്ടില്ല. തന്റെ പേരിൽ ചാർജ്ജ് ചെയ്തിട്ടുള്ള ബലാൽസംഗ കുറ്റം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൾസർ സമർപ്പിച്ച വിടുതൽ ഹർജ്ജിയിലും 18-ന് കോടതി നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഡ്വ. ആളൂർ അറിയിച്ചു.

ഇതോടൊപ്പം കേസിലെ പ്രതികളും അഭിഭാഷകരുമായ ആലുവ ചുണങ്ങുംവേലി ചെറുപറമ്പിൽ പ്രദീഷ് ചാക്കോ, എറണാകുളം ബ്രോഡ്വേയിൽ പാന്തപ്ലാക്കൽ രാജു ജോസഫ് എന്നിവരുടെ വിടുതൽ ഹർജിയിലും വനിതാ ജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് നടി സമർപ്പിച്ച ഹർജിയിലും വാദം പൂർത്തിയായി. ജൂൺ 18 ന് ഈ ഹർജികളിലും വിധി പറയും.

കഴിഞ്ഞ വർഷം ഫെബ്രുവരി 17-നാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. സിനിമയുടെ ഡബ്ബിങ്ങിനായി തൃശ്ശൂരിൽനിന്ന് കൊച്ചിയിലേക്ക് വരുമ്പോൾ അങ്കമാലി അത്താണിക്കു സമീപത്തുവച്ചായിരുന്നു ആക്രമണം. നടിയുടെ മുൻ ഡ്രൈവർ കൂടിയായ പൾസർ സുനി എന്ന സുനിൽകുമാറിന്റെ നേതൃത്വത്തിൽ, ഓടുന്ന വാഹനത്തിനുള്ളിൽ നടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയശേഷം നടിയെ കാക്കനാട് ഭാഗത്ത് ഇറക്കിവിടുകയും ചെയ്തു എന്നാണ് കേസ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ മുഖ്യസൂത്രധാരൻ ദിലീപാണെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്.