കട്ടപ്പന: ഉംറക്ക് പോകുന്ന ബന്ധുവിനെ യാത്രയാക്കാൻ വരികയായിരുന്ന പന്തളം സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ ബസിടിച്ച് ഭാര്യ മരിച്ചു. ഭർത്താവിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്തളം മുട്ടാർ കൂട്ടുപാളക്കുഴിയിൽ ഷാജിയുടെ ഭാര്യ ഷാഹിന ബീഗം (22) ആണ് മരിച്ചത്. കട്ടപ്പനയ്ക്കടുത്ത് പുളിയന്മലയിലാണ് അപകടമുണ്ടായത്.

തൂക്കുപാലത്തുള്ള ബന്ധു ബ്ലോക്ക് നമ്പർ 50-ൽ അബ്ദുൾ സമദിനെ ഉംറക്ക് പോകുന്നതിനായി യാത്രയാക്കാൻ പന്തളത്തുനിന്നുള്ള ബന്ധുക്കൾ കാറിലും സ്‌കൂട്ടറിലുമായാണ് പുറപ്പെട്ടത്. സമദിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടർ തിരികെ കൊടുക്കന്നതിനാണ് ഷാജിയും ഷാഹിനയും സ്‌കൂട്ടറിൽ വന്നത്. സമദിന്റെ ഭാര്യാസഹോദരന്റെ അലിയനാണ് അപകടത്തിൽപെട്ട ഷാജി.

പുളിയന്മലക്കടുത്ത് ബാലഗ്രാം റൂട്ടിൽ കുത്തിറക്കവും കൊടുംവളവുമുള്ള ഭാഗത്തുവച്ച് കയറ്റം കയറിവന്ന ബസുമായി സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. ബസ് കണ്ടക്ടറും നാട്ടുകാരും ചേർന്ന് ഇരുവരെയും ഉടൻ കട്ടപ്പനയിലെ സ്വകാര്യാശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മാർഗമധ്യേ ഷാഹിന മരിച്ചു.

റോഡിന്റെ വീതിക്കുറവും കുത്തിറക്കവുമാണ് അപകടത്തിന് പ്രധാന കാരണമായത്. നിർത്തിയിട്ട സ്‌കൂട്ടറിനെ മറികടന്നുപോയ ബസിന്റെ പിൻഭാഗത്തെ ടയറിൽ തട്ടിയാണ് അപകടമുണ്ടായത്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡ് നിരവധി കൊടുവളവുകളും കുത്തിറക്കവും നിറഞ്ഞതാണ്. നിരവധി വാഹനാപകടങ്ങളിലായി ഒട്ടേറെപ്പേർക്ക് ജീവൻ ന,്ടമായിട്ടുണ്ട്.

വലതുകൈക്ക് പരുക്കേറ്റ ഷാജി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രണ്ട് വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. കുട്ടികളില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം ഇന്ന് സംസ്‌കാരിക്കും. കട്ടപ്പന സി. ഐ: വി. എസ് അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലിസ് മേൽനടപടി സ്വീകരിച്ചു.