മുംബൈ: വിമാനയാത്രക്കിടെ ജീവനക്കാരൻ മോശമായി പെരുമാറി എന്നാരോപിച്ച് ഒളിമ്പിക് മെഡൽ ജേതാവ് പി വി സിന്ധു. ഇൻഡിഗോ എയർലൈൻസിന് എതിരെയാണ് സിന്ധു ട്വീറ്റ് ചെയ്തത്. ശനിയാഴ്ച മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് സംഭവമുണ്ടായത്. അജിതേഷ് എന്ന് പേരുള്ള ഗ്രൗണ്ട് സ്റ്റാഫ് തന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നു. എയർ ഹോസ്റ്റസായ അഷിമ അജിതേഷിനെ ചോദ്യം ചെയ്തപ്പോൾ അവരോടും അയാൾ മോശമായി പെരുമാറിയെന്ന് സിന്ധു ട്വീറ്റിൽ പറഞ്ഞു.

സിന്ധുവിന്റെ ട്വീറ്റിന് പിന്തുണയുമായി ഒട്ടേറെപ്പേർ എത്തിയെങ്കിലും മോശമായി പെരുമാറിയ ആളുടെ പേര് സോഷ്യൽ മീജിയയിൽ പറഞ്ഞ് അയാളുടെ കരിയർ ഇല്ലാതാക്കരുതെന്ന ഉപദേശവുമായും ചിലർ എത്തി. അതേസമയം ക്യാബിനിൽ കൈവശം വെക്കാൻ വലിപ്പമുള്ള ബാഗ് കൊണ്ടുവന്നത് ചോദ്യം ചെയ്യുക മാത്രമാണ് തങ്ങളുടെ ജീവനക്കാരൻ എന്ന വാദവുമായി ഇൻഡിഗോ എയർലൈൻസും രംഗത്തെത്തിയിട്ടുണ്ട്.

ഇതിനോടകം ഒട്ടേറെ പേരാണ് സംഭവത്തിൽ സിന്ധുവിനു പിന്തുണയുമായെത്തിയത്. പ്രശസ്ത താരങ്ങൾക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് ചിലരുടെ ചോദ്യം. #MeToo ക്യാംപെയ്‌ന്റെ ഭാഗമായി സംഭവത്തെ ഏറ്റെടുത്തവരുമുണ്ട്.

ട്വീറ്റ് വൈറലായതോടെ സിന്ധുവിന്റെ വിശദീകരണവും വന്നിരുന്നു. വിമാനക്കമ്പനിയും സിന്ധുവിനോട് സംസാരിക്കാൻ താത്പര്യം പ്രകടിപ്പിച്ചു. എന്നാൽ എയർ ഹോസ്റ്റസ് അഷിമയോടു സംസാരിക്കാനായിരുന്നു സിന്ധു പറഞ്ഞത്. അജീതേഷ് മോശമായി പെരുമാറിയപ്പോൾ അഷിമ ഇടപെട്ടിരുന്നു. അഷിമയോടും അപമര്യാദയായാണ് അജീതേഷ് പെരുമാറിയതെന്നും അതു തന്നെ ഞെട്ടിച്ചതായും സിന്ധു പറഞ്ഞു.