രാജ്യത്ത് ദേശീയദിനാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചു.ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്വിയ്യ പാരമ്പര്യനഗരിയായ ദർബുസ്സാഇ ഉദ്ഘാടനം ചെയ്തതോടെയണ് ദേശീയദിനാഘോഷ പരിപാടികൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചത്. ഇതോടെ ഒരാഴ്‌ച്ച നീണ്ട് നില്ക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായി.

ഏറ്റവും വലിയ പവലിയനുമായി പ്രതിരോധമന്ത്രാലയമാണ് ദർബ് അൽ സാഇയിലെ പ്രധാന ആകർഷകേന്ദ്രം. ഇത് രണ്ടാം തവണയാണ് മന്ത്രാലയം പരിപാടിയിൽ പങ്കെടുക്കുന്നത്.രാവിലെ ഒമ്പത് മുതൽ ഒരു മണി വരെയും വൈകിട്ട് 3.30 മുതൽ രാത്രി പത്ത് വരെയുമാണ് പൊതുജനങ്ങൾക്ക് പ്രവേശനാനുമതി. വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 11 മണി വരെയും ദർബ് അൽ സായി പ്രവർത്തിക്കും. ഇന്ന് വൈകിട്ട് രണ്ട് മുതൽ കുടുംബങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനമുള്ളതെന്ന് അധികൃതർ അറിയിച്ചു. നാളെ രാവിലെയും വൈകിട്ടുമായി രണ്ട് ഘട്ടങ്ങളിലായും കുടുംബങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം.

ദേശീയദിനാഘോഷങ്ങളുമായി ഭാഗമായി ഡിസംബർ 20 വരെയായിരിക്കും ദർബ് അൽ സാഇ പ്രവർത്തിക്കുക.എട്ട് വകുപ്പുകളുമായി ആഭ്യന്തരമന്ത്രാലയം, നീതിന്യായ മന്ത്രാലയം, പ്രതിരോധമന്ത്രാലയം, പൊലീസ് കോളജ്,വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം തുടങ്ങി സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളടക്കം അമ്പതോളം പവലിയനുകളാണ് കാഴ്ച വസന്തമൊരുക്കി ദർബ് അൽ സാഇയിൽ ഉയർന്നിരിക്കുന്നത്.

ദർബ് അൽ സാഇയിലെത്തുന്ന സന്ദർശകർക്ക് വിശാലമായ പാർക്കിങ് സംവിധാനമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഗതാഗത നിയന്ത്രണങ്ങളുമായി ഗതാഗത വകുപ്പും രംഗത്തെത്തിയിട്ടുണ്ട്.ഖത്തർ ദേശീയ ദിനാഘോഷ പ്രകടനങ്ങൾക്കായി വാഹനങ്ങൾ അലങ്കരിക്കുന്നതിന് ഗതാഗത വകുപ്പ് കർശനമായ നിർദ്ദേശങ്ങൾ പുറത്തിറക്കി. വാഹനങ്ങൾ പൂർണമായും മറയുന്ന തരത്തിൽ കൊടി തോരണങ്ങൾ അലങ്കരിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. ഡിസംബർ 18 നാണ് ഖത്തർ ദേശീയ ദിനാഘോഷം.

ദേശീയ ദിനാഘോഷങ്ങൾക്കിടെയുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഗതാഗത വകുപ്പിന്റെ കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. കാറുകളുടെ മേൽക്കൂരയ്ക്ക് മുകളിലൂടെയും ജനലുകളിലൂടെയും ശരീരം പുറത്തേക്കിട്ടാൽ ശക്തമായ ശിക്ഷ ലഭിക്കും.

ആഘോഷങ്ങളുടെ ഭാഗമായി ഒരു കാരണവശാലും രാജ്യത്തെ ഗതാഗത നിയമങ്ങൾ ലംഘിക്കരുത്. ഇക്കാര്യത്തിൽ ഗതാഗത വകുപ്പ് കർശന നിരീക്ഷണങ്ങൾ തുടരും. റോഡുകളിൽ സ്ഥാപിച്ച നിരീക്ഷണ ക്യമാറകൾവഴി നിയമലംഘകരെ പിടികൂടി കടുത്ത ശിക്ഷ നൽകും.