- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയ നടന്റെ നാടും വീടും കാണാൻ വരുന്നവർ വരിക; പക്ഷേ അനാവശ്യങ്ങൾ പ്രചരിപ്പിക്കരുത്; കലാഭവൻ മണിയേയും കുടുംബത്തേയും കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ആർ.എൽ.വി രാമകൃഷ്ണൻ പ്രതികരിക്കുന്നു
കലാഭവൻ മണിയെയും കുടുംബത്തെയും കുറിച്ച് സത്യസന്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കൂ എന്ന് വ്ലോഗർമാരോട് അപേക്ഷിച്ച് കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് രാമകൃഷ്ണൻ വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വ്ലോഗർമാരോട് ആവശ്യപ്പെട്ടത്.
പലരും യൂട്യൂബ് ചാനലിലൂടെ മണിയുടെ ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അസത്യമായ കഥകൾ പ്രചരിക്കുകയാണെന്നും കുടുംബത്തിന്റെ സ്വകാര്യതയെ തകർക്കുകയാണെന്നും രാമകൃഷ്ണൻ പറയുന്നു. ചൂടപ്പം പോലെ വിഡിയോ വിറ്റഴിക്കാൻ അസത്യം വിളമ്പുകയാണ് ഇവർ. ഇതൊരു വല്ലാത്ത വിഷമമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ പ്രതികരിച്ചാൽ അവർ ഞങ്ങൾക്കെതിരെയാകും. പ്രിയ നടന്റെ നാടും വീടും കാണാൻ വരുന്നവർ വരിക. പക്ഷേ അനാവശ്യങ്ങൾ പ്രചരിപ്പിക്കരുത്. കാലിൽ വീണ് ഞങ്ങൾ അപേക്ഷിക്കുകയാണ്- രാമകൃഷ്ണൻ പറയുന്നു.
ആർ.എൽ.വി രാമകൃഷ്ണന്റെ വാക്കുകൾ
കോവിഡ് കാലഘട്ടത്തിൽ വ്‌ളോഗ് ചെയ്യുന്നവരുടെ എണ്ണം കൂടി. അതിൽ തന്നെ ഒരുപാട് ആളുകൾ, മണിച്ചേട്ടന്റെ വീടും നാടും തേടി ചാലക്കുടിയിൽ എത്തുന്നുണ്ട്. എന്നാൽ സത്യസന്ധമായ കാര്യങ്ങൾ അറിഞ്ഞല്ല പലരും വ്‌ളോഗ് അവതരിപ്പിക്കുന്നത്. മണിച്ചേട്ടന്റെ ഓട്ടോറിക്ഷയെക്കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞിരുന്നു. അത് മണിച്ചേട്ടന്റെ ഓട്ടോറിക്ഷ അല്ല എന്നുള്ളത് ആദ്യം നിങ്ങൾ മനസിലാക്കുക. മണിച്ചേട്ടൻ, ഞങ്ങളുടെ മൂത്തസഹോദരൻ വേലായുധൻ ചേട്ടന്റെ മകനു വേണ്ടി വാങ്ങിക്കൊടുത്ത വണ്ടിയാണ്.
നൂറ് എന്ന നമ്പറിലാണ് ആ വണ്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. മണിച്ചേട്ടൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷകൾ ലാംബെർട്ടാ ഓട്ടോറിക്ഷകളാണ്. ആ ഓട്ടോറിക്ഷകൾ ഇന്ന് ഇല്ല. ആ കാലം ഏതായിരുന്നുവെന്ന് ഒന്നു ചിന്തിച്ചാൽ തന്നെ നിങ്ങൾക്കു മനസിലാകും. ഇവിടെ ഒരു കാരവാൻ കിടപ്പുണ്ട്. അത് തമിഴ്‌നാട് റജിസ്‌ട്രേഷൻ ആണ്. പ്രളയത്തിൽ മുങ്ങിപ്പോയതിനാൽ അത് ഉപയോഗശൂന്യമായി. മറ്റ് കാര്യങ്ങൾ പടി പടിയായി ചെയ്തു വരാനുള്ള സാഹചര്യം, അത് ഞങ്ങളുടെ സാമ്പത്തിക ഭദ്രത പോലെയാണ് ചെയ്യാൻ സാധിക്കുക. അതിനപ്പുറത്തേക്ക് വണ്ടിയിൽ നുഴഞ്ഞു കയറി ഇവിടെ എല്ലാം നശിച്ചുപോയി തകർന്നുപോയി എന്നൊക്കെ പറഞ്ഞ് ഞങ്ങളെ മാനസികമായി വിഷമിപ്പിക്കുന്ന ചില വീഡിയോകൾ കണ്ടു.
ഈ അടുത്ത് വേറൊരു വീഡിയോ വന്നു. മണിച്ചേട്ടന്റെ വീടിനു മുകളിൽ നിന്നും അദൃശ്യനായ ഒരാൾ നോക്കുന്നു, എന്നു പറഞ്ഞൊരു വീഡിയോ. ഇതൊക്കെ വളരെ വിഷമം ഉണ്ടാക്കുന്നതാണ്. ആ വിഡിയോ കണ്ടാൽ മനസിലാകും, ആ വീടിന്റെ തൊട്ടടുത്തുള്ള വീട്ടിലെ മുകളിൽ ഇരിക്കുന്ന വ്യക്തിയാണത്. എന്നിട്ടും ഈ വീട്ടിൽ ആരൊക്കെയോ ഉണ്ടെന്ന തരത്തിൽ കുപ്രചരണം നടത്തുകയാണ് ഇക്കൂട്ടർ. ദയവ് ചെയ്ത് ഞങ്ങളെ ജീവിക്കാൻ അനുവദിക്കണം. ഇത്തരത്തിലുള്ള കുപ്രചരണങ്ങൾ ചെയ്ത് അവരുടെ വീഡിയോയ്ക്ക് കാഴ്ചക്കാരെ കൂട്ടുക എന്നതാണ് ഉദ്ദേശം.
മണിച്ചേട്ടൻ നാടൻപാട്ടുകൾ പഠിച്ചത് തൊട്ടടുത്തുള്ള ചേട്ടനിൽ നിന്നാണെന്നൊക്കെ വ്‌ലോഗ് കണ്ടു. മണിച്ചേട്ടൻ ഇന്നേവരെ ആരുടെ അടുത്തു നിന്നും നാടൻ പാട്ടുകൾ പഠിച്ചിട്ടില്ല. പലരെയും അനുകരിച്ച് പാട്ട് പാടിയിട്ടുണ്ട്. ഞാനും മണിച്ചേട്ടനും തമ്മിൽ അഞ്ച് വയസ് വ്യത്യാസമുണ്ട്. ഞങ്ങളുടെ അറിവിൽ അദ്ദേഹം ആരുടെ അടുത്തും പാട്ടുപഠിക്കാൻ പോയിട്ടില്ല. ഇത്തരത്തിലുള്ള വ്യാജമായ പ്രചരണങ്ങൾ യൂട്യൂബിലെ വരുന്നുണ്ട് എന്നത് നിങ്ങൾ അറിയണം.
ചൂടപ്പം പോലെ വിഡിയോ വിറ്റഴിക്കാൻ അസത്യം വിളമ്പുകയാണ് ഇവർ. ഇതൊരു വല്ലാത്ത വിഷമമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ പ്രതികരിച്ചാൽ അവർ ഞങ്ങൾക്കെതിരെയാകും. പ്രിയ നടന്റെ നാടും വീടും കാണാൻ വരുന്നവർ വരിക. പക്ഷേ അനാവശ്യങ്ങൾ പ്രചരിപ്പിക്കരുത്. കാലിൽ വീണ് ഞങ്ങൾ അപേക്ഷിക്കുകയാണ്. …
നിങ്ങൾ സത്യസന്ധമായ കാര്യങ്ങൾ അവതരിപ്പിക്കൂ….