- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഫോറൻസിക് റിപ്പോർട്ടുകളിൽ തിരിമറി കാട്ടാൻ വളരെ എളുപ്പം; അന്വേഷണ ഉഗ്യോഗസ്ഥർ തന്നെ വ്യാജ ഫോറൻസിക് റിപ്പോർട്ടുകൾ ഉണ്ടാക്കിയ സംഭവങ്ങളുണ്ട്; പല പൊലീസ് ഉദ്യോഗസ്ഥരും പത്രക്കാരെ മദ്യവും കശുവണ്ടിയും നൽകി സ്വാധീനിക്കുന്നുണ്ട്; ഇവർ കള്ളക്കേസുകൾ നിർമ്മിച്ചെടുക്കുന്നു': ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.ശ്രീലേഖ
കൊച്ചി: പൊലീസിലെ പുഴുക്കുത്തുകളെ തുറന്നുകാണിക്കുന്നതിൽ മടിക്കാറില്ല മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖ. ഫോറൻസിക് ലാബ് റിപ്പോർട്ടുകളിൽ തിരിമറി കാട്ടാൻ വളരെ എളുപ്പമാണെന്നാണ് ശ്രീലേഖയുടെ പുതിയ വെളിപ്പെടുത്തൽ. പല കേസുകളിലും അന്വേഷണ സംഘങ്ങൾ തന്നെ വ്യാജ ഫോറൻസിക് റിപ്പോർട്ടുകൾ ഉണ്ടാക്കിയ സംഭവങ്ങളുണ്ട്. ഫോറൻസിക് ലാബുകളെ സ്വതന്ത്രമാക്കിയാലേ ഇതിന് പരിഹാരമാകൂവെന്നും ശ്രീലേഖ പറഞ്ഞു. സംസ്ഥാനത്തെ ഫോറൻസിക് ലാബ് പ്രവർത്തിക്കുന്നത് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെയും കേന്ദ്ര ഫോറൻസിക് ലാബുകൾ പ്രവർത്തിക്കുന്നത് സിബിഐയുടെയും കീഴിലാണെന്ന് അവർ കുറ്റപ്പെടുത്തി.
ഫോറൻസിക് സയൻസ് റിപ്പോർട്ട് നിഷ്പക്ഷമായിരിക്കണം, എങ്കിൽ അതിനെ പ്രത്യേകം പൊലീസിന് പുറത്ത് നിർത്തണം. വളരെ നാളുകൾക്ക് മുൻപ് ഈ ആവശ്യം ഉന്നയിച്ച് താൻ റിപ്പോർട്ട് നൽകിയതാണ്. പല തരത്തിലുള്ള പഠനം നടത്തി പല തരത്തിലുള്ള റിപ്പോർട്ട് കൊടുത്തു. ആ ഫോറൻസിക് റിപ്പോർട്ടിൽ തിരിമറികൾ നടത്താൻ വളരെ എളുപ്പമാണെന്നും ശ്രീലേഖ ആവർത്തിച്ച് വ്യക്തമാക്കി.
പല പൊലീസ് ഉദ്യോഗസ്ഥരും പത്രക്കാരെ മദ്യവും കശുവണ്ടിയും നൽകി സ്വാധീനിക്കുന്നുണ്ട്.ഇവർ കള്ളക്കേസുകൾ നിർമ്മിച്ചെടുക്കുന്നു. പ്രശസ്തരായ ചിലർ പ്രതികളാവുമ്പോൾ പൊലീസിന് എങ്ങനെ കള്ളക്കേസുകൾ ഉണ്ടാകാൻ കഴിയുന്നുവെന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. ഇവർ കള്ളക്കേസുകൾ നിർമ്മിച്ചെടുക്കുകയാണ്. പ്രശസ്തരായ പൊലീസിന് അങ്ങനെ കഴിയുമെന്നും ശ്രീലേഖ പറഞ്ഞു.
നേരത്തെ ജയിലിൽ കഴിയവേ നടൻ ദിലീപിന് ചില സൗകര്യങ്ങൾ ചെയ്തുകൊടുത്തുവെന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ പ്രസ്താവനയെ വിമർശിച്ച് മുൻ ഐ.ജി എ.വി. ജോർജ് രംഗത്തെത്തിയിരുന്നു
ഐപിഎസിൽ നിന്നു രാജി വയ്ക്കാൻ ഒരുങ്ങി
കേരള പൊലീസിൽ വനിതാ ഉദ്യോഗസ്ഥർക്കു മേലധികാരികളിൽനിന്നു ലൈംഗിക ചൂഷണം ഉൾപ്പെടെ നേരിടേണ്ടി വരുന്നുവെന്നു മുൻ ഡിജിപി ആർ.ശ്രീലേഖ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പുരുഷമേധാവിത്വം നിലനിൽക്കുന്ന പൊലീസ് സംവിധാനത്തിൽ നിന്നുള്ള മാനസികപീഡനം സഹിക്കാനാവാതെ ഒരുവേള ഐപിഎസിൽനിന്നു രാജിവയ്ക്കാൻ ഒരുങ്ങിയെന്നും അവർ പറയുന്നു.
സേനയിലെ വനിതാ ഓഫിസർമാർ പലവിധ സമ്മർദങ്ങൾ നേരിടുന്നുണ്ട്. ഒരു ഡിഐജി പൊലീസ് ക്ലബ്ബിൽ വന്നാൽ ഒരു വനിത എസ്‌ഐയെ അങ്ങോട്ടു വിളിക്കും. അവർ പേടിച്ച് എന്റെയടുത്തു വന്നു. 'അവർ ഇന്നു വരുന്നില്ല' എന്നു ഡിഐജിയെ വിളിച്ചു പറഞ്ഞു. ഡിഐജിക്കു കാര്യം മനസ്സിലായി. മുൻപും ഈ ഉദ്യോഗസ്ഥയെ അദ്ദേഹം ദുരുപയോഗം ചെയ്തിട്ടുണ്ട്. സ്ത്രീയായതു കൊണ്ടുമാത്രം എനിക്കും സർവീസിലെ ആദ്യ 10 വർഷം ദുസ്സഹമായിരുന്നു. മദ്യപിച്ച ശേഷം പൊലീസ് ഓഫിസർമാർ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നെന്ന വ്യാജേന ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞിരുന്നു.
രാഷ്ട്രീയ പിൻബലമുള്ള പൊലീസ് ഓഫിസർമാർക്കു ഡിജിപി ഉൾപ്പെടെ ഏതു മേലധികാരിയെയും തെറി വിളിക്കാം. ഉന്നത ഉദ്യോഗസ്ഥന്മാരുടെ യോഗത്തിൽ അന്നത്തെ മുഖ്യമന്ത്രി അഴിമതിക്കാരനായ ഒരു ഓഫീസറുടെ അനുസരണയെക്കുറിച്ചു പറയുന്നതു കേട്ടു ഞെട്ടി. 'ഇയാൾ അഴിമതിക്കാരനാണ് എന്ന് എനിക്കറിയാം. എന്നാലും നല്ല അനുസരണയുള്ള ആളാണ്. പറയുന്നതെന്തും ചെയ്തുകൊള്ളും. അഴിമതി ഞാനങ്ങു കണ്ണടയ്ക്കും' എന്നാണു മുഖ്യമന്ത്രി പറഞ്ഞത്, ശ്രീലേഖ പറഞ്ഞു.
ശ്രീലേഖയെ ഉപദ്രവിക്കാൻ കൂട്ടുനിന്നതും ടോമിൻ ജെ തച്ചങ്കേരിയാണോ എന്ന് കേട്ടിരുന്നല്ലോ എന്ന് ജോണി ലൂക്കോസ് അഭിമുഖത്തിൽ വെട്ടിത്തുറന്ന് ചോദിക്കുന്നുണ്ട്. അപ്പോൾ ശ്രീലേഖയുടെ മറുപടി ഇങ്ങനെ ആയിരുന്നു. 'ഞാൻ ക്ഷമിച്ച് വിട്ടുകളഞ്ഞ കാര്യമാണിത്. പല കാര്യങ്ങൾക്കും പിന്നിൽ ഇദ്ദേഹമാണെന്ന തോന്നൽ എനിക്ക് ഇങ്ങനെ ഒബ്‌സെഷൻ പോലെ, വന്നുകൊണ്ടിരുന്ന സമയത്ത് കുറച്ചൊന്നുമല്ല എനിക്ക് പ്രയാസങ്ങൾ ഉണ്ടായിട്ടുള്ളത്. ശാരീരികമായും മാനസികമായും ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടു. അത് എല്ലാം മാറി. ഹരാസ്മെന്റ് സഹിക്കാൻ വയ്യാതെ ഞാൻ റെസിഗനേഷൻ ലെറ്റർ വരെ എഴുതിയിട്ടുണ്ട്. സീനിയർ ഓഫീസേഴ്‌സ് അത്രക്ക് ദ്രോഹിച്ചു. മനഃശ്ശക്തിയുടെ പുറത്താണ് പിടിച്ചു നിന്നത്. കഴിഞ്ഞ കുറേക്കാലമായി യോഗയും മെഡിറ്റേഷനുമായി ഞാൻ മുന്നോട്ട് പോവുകയാണ്. അതുകൊണ്ട് എല്ലാം ക്ഷമിക്കാൻ കഴിയുന്നു''- ശ്രീലേഖ പറയുന്നു.
ചേഞ്ച് പൊലീസ് ബിഹേവിയർ ഹാഷ്ടാഗ് വേണം
പൊലീസിന്റെ സ്വഭാവം മാറ്റിയെടുക്കുന്നതിനായി താനടക്കമുള്ളവർ നൽകിയ പല റിപ്പോർട്ടുകളും വെളിച്ചം കണ്ടില്ലെന്നും അവർ പറയുന്നു.' എന്നെങ്കിലുമൊരിക്കൽ ഡിജിപിയാവുമെന്ന് ഞാനും പ്രതീക്ഷിച്ചിരുന്നു. അന്ന് ഈ പറഞ്ഞ കാര്യങ്ങളൊക്കെ നടപ്പാക്കുമെന്നാണ് കുരുതിയത്. പക്ഷേ എന്നെ ലൊ ആൻഡ് ഓർഡർ വിഭാഗത്തിൽ അധികം ഇരുത്തിയിട്ടുപോലുമില്ല''- ശ്രീലേഖ പറഞ്ഞു.
ഐപിഎസ് അസോസിയേഷനിലൊക്കെ കേവലം വ്യക്തിപരമായ അജണ്ടകൾ മാത്രമാണ് നടക്കുന്നത്. ഇനി ഉന്നത പൊലീസ് മീറ്റിങ്ങുകളിലൊക്കെ എന്തെങ്കിലും പറഞ്ഞാൽ അടിച്ചമർത്തുകയാണ് പതിവ്. എന്തിനാണ് മിണ്ടാൻ പോയത് എന്നാണ് സീനിയേഴ്‌സും പറയുക. മാധ്യമങ്ങളിലൂടെ വാർത്ത വന്നാലും വിപരീതഫലമാണ്. അതുകൊണ്ടാണ് എല്ലാറ്റിൽ നിന്നും ഉൾവലിഞ്ഞ് നിൽക്കുന്നത്. പക്ഷേ പൊലീസിന്റെ ബിഹേവിയർ ഇപ്പോഴും മോശമാണ്. അത് മാറ്റാൻ ജനങ്ങളുടെ ശക്തമായ ഇടപെടൽ വേണം. ചേഞ്ച് പൊലീസ് ബിഹേവിയർ എന്ന ഹാഷ്ടാഗിൽ ഒരു കാമ്പയിൻ തന്നെ നടക്കണം. ശംഖുമുഖം എസിയും സിഐയും എനിക്കെതിരെ മോശമായ ഭാഷ ഉപയോഗിച്ചത് നേരത്തെ വിവാദമായിരുന്നല്ലോ.
പൊലീസിന്റെ തലപ്പത്ത് വനിതാ ഓഫീസർമാർ ഉണ്ടെങ്കിൽ സ്ത്രീകൾക്ക് എളുപ്പം പരാതിപ്പെടാൻ കഴിയും. വിരമിച്ചിട്ടും ഇപ്പോഴും എന്നെ തേടി നിരവധി ഫോൺ കോളുകളാണ് വരുന്നത്. പൊലീസ് സ്റ്റേഷനിൽ നിന്ന് നീതിയും ന്യായവും കിട്ടാത്തതു കൊണ്ടല്ലേ അവർ അങ്ങനെ ചെയ്യുന്നത്.'- ശ്രീലേഖ ചോദിക്കുന്നു.
ചില ശക്തമായ സ്വയം വിമർശനവും അഭിമുഖത്തിൽ അവർ നടത്തുന്നുണ്ട്. 'ഞാൻ ചെയ്ത പല കാര്യങ്ങളും സത്യസന്ധവും പൂർണ്ണമായും ന്യായവും ആയിരുന്നില്ല. രണ്ട് കൈയും കൂട്ടി അടിച്ചാൽ മാത്രമേ, ശബ്ദം കേൾക്കില്ല. മറ്റേ കൈ വെച്ചുകൊടുത്തു. കൂടെയുള്ളവർ പറയുന്നത് വിശ്വസിച്ചു. പലരെയും അന്യായമായി സംശയിച്ചു.''- ശ്രീലേഖ പറയുന്നു.