പട്‌ന: മോദിക്കെതിരെ ഉയരുന്ന ഉയരുന്ന വിരലുകളും കൈകളും വെട്ടിമാറ്റണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ നിത്യാനന്ദ് റായി പറഞ്ഞതിന് മറുപടിയുമായി ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ റാബറി ദേവി രംഗത്ത്

അഴിമതിയുടെ കറ പുരണ്ട മോദിയുടെ കൈകൾ വെട്ടിമാറ്റാൻ ബിഹാറിലെ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്. രാജ്യത്തെ ജനങ്ങൾ അശാന്തിയുടെ നടുവിലാണു ജീവിക്കുന്നത്. പ്രധാനമന്ത്രിയുടെ വിമർശകരുടെ കൈ വെട്ടിമാറ്റാൻ ധൈര്യമുള്ളവരുണ്ടെങ്കിൽ കാണട്ടെ.എത്ര കാലമാണു ബിഹാറിലെ ജനങ്ങൾ പ്രതികരിക്കാതിരിക്കുക? മോദിയുടെ കഴുത്തറുത്ത് ഒരുമിച്ചു ജയിലിൽ പോകാൻ തയാറാണ്.

മോദിയുടെ കൈയല്ല, തല വരെ വെട്ടാൻ ആളുകളുണ്ട്. മോദിക്കെതിരെ വിമർശനം ഉന്നയിക്കുന്നവരുടെ വിരലുകൾ മുറിക്കുമെന്നു ഭീഷണി മുഴക്കിയവർ അത് ചെയ്തുകാണിക്കണം. ഒട്ടേറെ പേർക്കു മോദിയോടും ഇതേകാര്യം ചെയ്യാൻ ആഗ്രഹമുണ്ട്. റെയിൽവെ ടെൻഡർ അഴിമതിക്കേസിൽ തനിക്കെതിരെ തെളിവുണ്ടെങ്കിൽ അന്വേഷണ ഏജൻസികൾക്കു പട്‌നയിൽ വന്ന് തന്നെ ചോദ്യം ചെയ്യാം. ഏജൻസികളുടെ സ്വഭാവം നന്നായി അറിയാവുന്നതിനാൽ ചോദ്യം ചെയ്യലിനായി ഡൽഹിക്കു പോകില്ലെന്നും റാബറി ദേവി പറഞ്ഞു. ആർജെഡി നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു റാബറി ദേവി.