മീ ടൂ പോലെയുള്ള മൂവ്മെന്റുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവർക്കെതിരെ ശക്തമായി വിമർശനവുമായി രാധിക ആപ്‌തേ രംഗത്ത്. ലൈംഗികാതിക്രമങ്ങൾക്ക് എപ്പോഴും തെളിവുകൾ സൂക്ഷിക്കാൻ കഴിയില്ല, മീ ടൂ മൂവ്മെന്റിനെ വിമർശിക്കുന്നവർ അതിക്രമം നേരിട്ടവരുടെ വാക്കുകൾ ശ്രദ്ധിക്കാൻ എങ്കിലും ശ്രമിക്കണം എന്ന് രാധിക പറഞ്ഞു.

' മീ ടൂ എന്ന് തുറന്നു പറഞ്ഞു മുന്നോട്ടു വരുന്നവരെ ശ്രവിക്കണം, ആർക്കെതിരെ ആണോ ആരോപണം ഉന്നയിച്ചത് അവരെ കുറിച്ച് മറ്റാർക്കെങ്കിലും സമാന അനുഭവം ഉണ്ടോ എന്നന്വേഷിക്കണം. അത്യന്തം സെൻസിറ്റിവ് ആയ ഈ വിഷയത്തെ ഗൗരവത്തോടെ സമീപിക്കണം.''അവർ കൂട്ടിച്ചേർത്തു.

സിനിമയിലെ പുരുഷ മേൽക്കോയ്മയ്ക്കും കാസ്റ്റിങ് കൗച്ചിനുമെതിരെ നേരത്തെ തന്നെ പ്രതികരിച്ച നടിയാണ് രാധിക ആപ്തെ. രാജ്യത്തിന്റെ സിനിമ മേഖലയെ അടക്കമുള്ള വിവിധ ഇടങ്ങളെ പിടിച്ചു കുലുക്കിയ മീ ടൂ മൂവ്മെന്റിന് നൂറു ശതമാനം പിന്തുണ പ്രഖ്യാപിച്ചും രാധിക മുമ്പ് തന്നെ രംഗത്തെത്തിയിരുന്നു.മീ ടൂ പോലെയുള്ള മൂവ്മെന്റുകൾ തീർച്ചയായും ആവശ്യമാണ്. സ്ത്രീകൾ സിനിമ അടക്കമുള്ള മേഖലകളിൽ വിവിധ തരത്തിൽ ഉള്ള ചൂഷണങ്ങൾ നേരിടാൻ തുടങ്ങിയിട്ട് വര്ഷങ്ങളായി എന്നും രാധിക പറഞ്ഞു.

നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങൾ ഭയക്കാതെ തുറന്നു പറയണം. എല്ലാ മേഖലകളിലും ചൂഷണമുണ്ട്. ലൈംഗികാതിക്രമങ്ങൾക്ക് പിന്നിലെ മുഖ്യ ഘടകം അധികാരമാണ്. എല്ലാം തുറന്നുപറയാനുള്ള ധൈര്യം നേടാൻ ശക്തമായ പിന്തുണ ആവശ്യമാണ്. അവർ പറഞ്ഞു.

അടുത്ത കാലത്ത് ഷൂട്ടിങിനിടെയുണ്ടായ മോശം അനുഭവം രാധിക പങ്ക് വെച്ചത് ഇന്ത്യൻ സിനിമ ലോകത്ത് തന്നെ വലിയ ചർച്ച ആയിരുന്നു.