കൊച്ചി: രഹ്നാ ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പൊലീസിന് തുടർ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കോടതി നിർദ്ദേശിച്ചു. സോഷ്യൽ മീഡിയ വഴി വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇട്ടെന്ന പരാതിയിൽ പത്തനംതിട്ട പൊലീസാണ് കേസ് എടുത്തിരിക്കുന്നത്.

മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്‌തേക്കും. തുടർ നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി നിർദേശിച്ചതിനാൽ ഉടൻ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാനും സാധ്യതയുണ്ട്. ഇതോടെ ഒരു ആക്ടിവിസ്റ്റ് ആയിട്ടും ഹിന്ദു മത വിശ്വാസി അല്ലാതിരുന്നിട്ടും ശബരിമലയിൽ എത്തി ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ച രഹ്നാ ഫാത്തിമയ്ക്ക് ഇനി ജയിൽ തന്നെ ശരണം.

കോട്ടയം തൃക്കൊടിത്താനം സ്വദേശി ആർ. രാധാകൃഷ്ണമേനോൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. തുലാമാസ പൂജയ്ക്കിടെ ആന്ധ്രാ സ്വദേശിയായ മാധ്യമപ്രവർത്തക കവിതയ്ക്കൊപ്പം രഹ്ന ഫാത്തിമയും ശബരിമലയിൽ ക്ഷേത്ര സന്ദർശനത്തിന് എത്തിയിരുന്നു. എന്നാൽ ഇവർക്ക് നടപ്പന്തൽ വരയേ പോകാൻ സാധിച്ചിരുന്നുള്ളു. ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് തിരിച്ചിറങ്ങേണ്ടി വരികയായിരുന്നു.

ഇക്കഴിഞ്ഞ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നപ്പോഴാണ് ആക്ടിവിസ്റ്റായ രഹ്നാ ഫാത്തിമ ഇരുമുടിക്കെട്ടുമായി മല കയറാനെത്തിയത്. ശബരിമലയിൽ കൂടി നിന്ന മാധ്യമങ്ങൾക്ക് പോലും മനസ്സിലാകാത്ത വിധം പൊലീസ് നൽകിയ വസ്ത്രങ്ങളും ഹെൽമെറ്റുമെല്ലാം ധരിച്ചായിരുന്നു രഹ്നാ ഫാത്തിമ കനത്ത സുരക്ഷാ വലയത്തിൽ മലകയറാനെത്തിയത്. പൊലീസ് കാവലിൽ നടന്നു കയറുന്നത് രഹ്നാ ഫാത്തിമയാണെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളി ആയിരുന്നു. ഇതോടെ ആക്ടിവിസ്റ്റ് മലകയറുന്നതിനെതിരെ പ്രതിഷേധക്കാർ രംഗത്ത് എത്തി.

എന്നാൽ കനത്ത പൊലീസ് കാവലിൽ പ്രതിഷേധക്കാരെ മറികടന്ന് രഹ്നാ ഫാത്തിമ നടപ്പന്തലിന് സമീപം വരെ എത്തി. എന്നാൽ അവിടെ കുട്ടികൾ അടക്കമുള്ളവർ പ്രതിഷേധവുമായി കിത്തിയിരുന്നപ്പോൾ മുകളിലേക്ക് കയറാനാവാത്ത സാഹചര്യം ഉണ്ടായി. ആക്ടിവിസ്റ്റ് മലകയറിയാൽ നട അടയ്ക്കുമെന്നും താക്കോൽ പന്തളം കൊട്ടാരത്തിൽ ഏൽപ്പിക്കുമെന്നും തന്ത്രി കണ്ഠരര് രാജീവർ വ്യക്തമാക്കി.

ഇതിന് പിന്നാലെ പരികർമ്മികളും പൂജാകർമ്മങ്ങൾ നിർത്തിവെച്ച് പതിനെട്ടാം പടിക്ക് താഴെ നാമജപ പ്രതിഷേധവുമായി കുത്തിയിരുന്നു. ഇതോടെ പൊലീസും കുഴങ്ങി. തുടർന്ന് ഇവർ തിരികെ മലയിറങ്ങുക ആയിരുന്നു. ആന്ധ്രാ പ്രദേശിൽ നിന്നുമുള്ള ഒരു വനിതാ മാധ്യമ പ്രവർത്തകയും രഹ്നാ ഫാത്തിമയ്‌ക്കൊപ്പം മല കയറാൻ എത്തിയിരുന്നു.