തിരുവനന്തപുരം: പനവിളയിലെ മുസ്ലിം അസോസിയേഷൻ ഹോസ്റ്റലിൽ നിന്നും പെൺകുട്ടി വീണ് മരിച്ച നിലയിൽ. നേമം സ്വദേശി രഹന എന്ന പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തൽ.

എസ്എസ് കോയിൽ റോഡിലെ ഒരു പിഎസ്‌സി കോച്ചിങ്ങ് സെന്ററിൽ ട്രെയ്നിങ്ങിന് പോവുകയായിരുന്നു കുട്ടി. കുട്ടിയുടെ മാതാപിതാക്കളും സഹോദരനും ഇപ്പോൾ വിദേശത്താണ്. ഒരു സഹോദരിയുണ്ട്. ഇപ്പോൾ നെയ്യാറ്റിൻകര നിംസിൽ നഴ്സിങ് വിദ്യാർത്ഥിനിയാണ് സഹോദരി. ഒൻപത് മാസമായി പെൺകുട്ടി പനവിളയിലെ മുസ്ലിം അസോസിയേഷൻ ഹോസ്റ്റലിലാണ് കഴിയുന്നത്.

കഴിഞ്ഞ മാസം മാതാപിതാക്കൾ എത്തിയ സമയത്ത് അവർക്കൊപ്പമായിരുന്നു കുട്ടി. പിന്നീട് അവർ തിരിച്ച് പോയപ്പോൾ ആണ് തിരിച്ച് ഹോസ്റ്റലിലേക്ക് വന്നത്. പെൺകുട്ടി ഇന്ന് ക്ലാസിന് പോയിരുന്നില്ലെന്നാണ് ഹോസ്റ്റൽ അധികൃതർ പറയുന്നത്. കുട്ടി പുറത്ത് വീണ് കിടക്കുന്ന വിവരം വഴിയാത്രക്കാരാണ് ഹോസ്റ്റൽ അധികൃതരെ അറിയിച്ചത്. പെൺകുട്ടി അപകടത്തിൽ വീണതാണോ അതോ ആത്മഹത്യ ചെയ്തതാണോ എന്ന നിഗമനത്തിൽ പൊലീസ് ഇനിയും എത്തിയിട്ടില്ല. വിശദമായി അന്വേഷിക്കുമെന്ന് കന്റോൺമെന്റെ സിഐ പ്രസാദ് മറുനാടൻ മലയാളിയോട് പറഞ്ഞു.

പെൺകുട്ടിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളതായി ഹോസ്റ്റലിലെ മറ്റ് അന്തേവാസികൾക്ക് വിവരവുമില്ല. എന്തെങ്കിലും പ്രശ്നമുള്ളതായി പെൺകുട്ടി ആരോടും പറഞ്ഞിട്ടുമില്ല. ഇന്നും പതിവ് പോലെ രാവിലെ എത്തി ആഹാരം കഴിച്ചിരുന്നുവെന്നാണ് അധികൃതർ പറയുന്നത്.എന്നാൽ പെൺകുട്ടി എപ്പോഴാണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിലേക്ക് പോയതെന്ന് അറിയില്ലെന്നും അധികൃതർ പറയുന്നു.