മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ വന്മതിലാണ് രാഹുൽ ദ്രാവിഡ്. ഏത് പ്രതിസന്ധിയിലും ടീമിനെ തകരാതെ കാക്കുന്ന വന്മതിൽ. കളിച്ചുകൊണ്ടിരുന്ന കാലത്ത് എതിരാളികളെ നോക്കു കൊണ്ടോ വാക്കു കൊണ്ടോ ഒരിക്കൽ പോലും പ്രകോപിപ്പിക്കാത്ത രാഹുൽ ദ്രാവിവ് പൊട്ടിത്തെറിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമാധ്യങ്ങളിൽ ബൗണ്ടറി ഭേദിച്ച് മുന്നേറുന്നത്.

ഐപിഎൽ 14ാം സീസണിന്റെ ആരവം ഉയർന്നപ്പോഴും സമൂഹമാധ്യമങ്ങളിൽ താരമായി നിന്നത് ഇന്ത്യൻ മുൻ താരം രാഹുൽ ദ്രാവിഡാണ്. ഇതുവരെ കാണാത്ത രാഹുൽ ദ്രാവിഡാണ് ഇത്തവണ ആരാധകരുടെ മുൻപിലേക്ക് ഈ പരസ്യത്തിലൂടെ എത്തിയത്.പരസ്യ വീഡിയോയിൽ ദ്രാവിഡിന്റെ ഇതുവരെ കാണാത്ത മുഖം കണ്ട് ഇന്ത്യൻ നായകൻ വിരാട് കോലി പോലും അത്ഭുതപ്പെട്ടുപോയി. യുട്യൂബിൽ പരസ്യം പ്രത്യക്ഷപ്പെട്ട് മണിക്കൂറുകൾക്കകം തന്നെ കാഴ്ചക്കാരുടെ എണ്ണം ഇരുപതിനായിരവും കടന്നു കുതിക്കുകയാണ്.

 

ട്രാഫിക്ക് ബ്ലോക്കിൽ കുരുങ്ങി നിൽക്കെ കലി പൂണ്ട ദ്രാവിഡ് ബാറ്റുമായി മറ്റ് വണ്ടികൾ തകർക്കുന്നതാണ് വീഡിയോ. കാറിൽ ട്രാഫിക്ക് ബ്ലോക്കിൽ പെട്ടു കിടക്കുന്ന ദ്രാവിഡിനെയാണ് വീഡിയോയിൽ കാണാനാകുക. പിന്നീട് തൊട്ടടുത്ത് കിടക്കുന്ന യാത്രികരോട് ചൂടാവുന്നതും പൊട്ടിത്തെറിക്കുന്നതും ബാറ്റെടുത്ത് അടുത്തുള്ള കാറിന്റെ മിറർ തല്ലിപ്പൊട്ടിക്കുന്നതും ഒടുവിൽ കാറിന്റെ റൂഫ് തുറന്ന് ഇന്ദിരാ നഗറിലെ ഗുണ്ടയാണ് താനെന്ന് ഉറക്കെ വിളിച്ചലറുന്നതും വീഡിയോയിൽ കാണാം.

ഇന്ത്യൻ നായകൻ വിരാട് കോഹ് ലി ഉൾപ്പെടെയുള്ളവർ പരസ്യത്തിന്റെ വീഡിയോ പങ്കുവെച്ചതോടെ നിമിഷ നേരം കൊണ്ട് വൈറലായി. ദ്രാവിഡിന്റെ ഇതുവരെ കാണാത്ത രൂപം എന്ന് പറഞ്ഞാണ് വിരാട് കോഹ് ലി വീഡിയോ പങ്കുവെച്ചത്. ഇന്ദിരാനഗറിലെ ഗുണ്ടയാണ് ഞാൻ എന്നാണ് കലിപ്പിൽ ദ്രാവിഡ് അലറുന്നത്. ഇതോടെ രാഹുൽ ദ്രാവിഡ്, ഇന്ദിരാ നഗർ ഹാഷ് ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിങ്ങായി.