പത്തനംതിട്ട: രാഹുൽ ഈശ്വറിന് ജാമ്യം. റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിക്കാത്ത വകുപ്പാണ് രാഹുലിനു മേൽ ചുമത്തിയിരുന്നത്. ആന്ധ്രപ്രദേശിയിൽ നിന്നെത്തിയ മാധവി എന്ന സ്ത്രീയെ മലകയറാൻ സമ്മതിച്ചില്ല, പൊലീസ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും തടസപ്പെടുത്തി എന്നു പറഞ്ഞായിരുന്നു അറസ്റ്റ്. എന്നാൽ ആ സമയത്ത് രാഹുൽ സന്നിധാനത്തായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ഭാര്യ ഉൾപ്പടെ ആരോപിച്ചിരുന്നത്., പമ്പയിലോ മരക്കൂട്ടത്തിനടുത്തോ രാഹുൽ ഉണ്ടായിരുന്നില്ല.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുൽ സന്നിധാനത്ത് അറസ്റ്റിലായത്. ആന്ധ്രയിൽനിന്നു വന്ന സംഘത്തിലെ മാധവി എന്ന യുവതിയെ മല കയറുന്നതിൽനിന്നു ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നും പരാതിയുണ്ട്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു കൊട്ടാരക്കര സബ്ജയിലിലേക്കു മാറ്റിയ രാഹുലിന്റെ ആരോഗ്യം മോശമായതിനെത്തുടർന്നാണ് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയത്.

എന്നാൽ ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായുള്ള ഉപവാസമാണ് രാഹുൽ തുടരുന്നതെന്ന് പൊലീസ് പറയുന്നു. പൊലീസ് സുരക്ഷയിൽ പമ്പ കടന്ന് സ്വാമി അയ്യപ്പൻ റോഡിൽ പ്രവേശിച്ച ആന്ധ്ര കുടുംബത്തെ പൊലീസ് പിന്മാറിയതോടെ രാഹുലും സംഘവും തടയുകയായിരുന്നെന്നായിരുന്നു പരാതി. ഭീഷണിപ്പെടുത്തിയാണു പിന്തിരിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.