ന്യൂഡൽഹി : കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി 11 ദിവസത്തെ ഇംഗ്ലണ്ട് സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തി. ഇനി അടുത്ത യാത്ര ചൈനയിലേക്കാണ്. ഇത് കേട്ടപ്പോൾ തന്നെ കോൺഗ്രസ് നേതാക്കൾ വിമർശനം സജീവമാക്കി. ഇതോടെ രാഹുൽ അടുത്തയാഴ്ചത്തെ ചൈന സന്ദർശനം റദ്ദാക്കാനാണ് ആലോചിക്കുന്നുവെന്ന് റിപ്പോർട്ടുകളുമെത്തി.

അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കെ, കോൺഗ്രസ് ഉപാധ്യക്ഷൻ രാജ്യത്തില്ല എന്ന കാര്യം വിമർശിക്കപ്പെട്ടിരുന്നു. ചൈനയിൽ കമ്യൂണിസ്റ്റു പാർട്ടി കേന്ദ്രകമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ച് പോകുന്ന പാർട്ടി പ്രതിനിധി സംഘത്തെ നയിക്കേണ്ടത് രാഹുൽ ഗാന്ധി ആയിരുന്നു. ഇതിനെതിരെയാണ് വിമർശനം ശക്തമായത്. ഇതോടെ ആലോചിച്ച് തീരുമാനം എടുക്കാൻ രാഹുൽ തീരുമാനിക്കുകയായിരുന്നു.

ചൈനയിലേക്ക് രാഹുൽ പോകുമോ എന്ന് അന്തിമമായി തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി വക്താവ് രൺദീപ് സുർജേവാല തന്നെയാണ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇന്നലെ പാർട്ടി ഉന്നത നേതാക്കളുമായി ചർച്ച നടത്തിയശേഷം അമ്മ സോണിയാ ഗാന്ധിക്കൊപ്പം മടങ്ങിയ രാഹുൽ മാദ്ധ്യമങ്ങളെ കാണാൻ തയാറായില്ല. ഒഴിവുകാല യാത്രയെപ്പറ്റി ചോദ്യങ്ങളുണ്ടാവുമെന്ന ധാരണയിലാണിത്.

പഞ്ചാബിൽ ഇന്ന് തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സ്വീകരിച്ചു തുടങ്ങുമെങ്കിലും നാൽപ്പതോളം സീറ്റുകളിലെ സ്ഥാനാർത്ഥികളെപ്പറ്റി തീരുമാനമായിട്ടില്ല. രാഹുൽ മടങ്ങിയെത്തുന്നതിനായി തീരുമാനം നീട്ടിവയ്ക്കുകയായിരുന്നു. രണ്ടുവർഷം മുൻപ് രാഹുൽ 56 ദിവസത്തോളം രാജ്യത്തു നിന്ന് മാറിനിന്നത് വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുമ്പോഴായിരുന്നു ഇത്.