ഹൈദരാബാദ്: സംഘടനാ തിരഞ്ഞെടുപ്പിലൂടെ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി ഉടനെത്തും. അമേരിക്കയിലും മറ്റ് സന്ദർശനം പൂർത്തിയാക്കി രാഹുൽ തിരിച്ചെത്തിയത് വർദ്ധിത വീര്യത്തോടെയാണ്. വിദേശത്തും സ്വദേശത്തും തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് രാഹുലിന്റെ തീരുമാനം. തിരുവനന്തപുരം എംപി കൂടിയായ ശശി തരൂരാണ് ഇക്കഴിഞ്ഞ രാഹുലിന്റെ വിദേശ പരിപാടികൾ തയ്യാറാക്കിയത്. ഇവയെല്ലാം വമ്പൻ വിജയമായിരുന്നു. പ്രധാനമന്ത്രി മോദിക്കെതിരെ വരും ദിവങ്ങളിൽ രാഹുൽ ആഞ്ഞടിക്കും. അതിന് ശേഷം പാർട്ടിയിലെ പരമാധികാരിയുമാകും. രാഹുൽ ഗാന്ധി അടുത്ത മാസം കോൺഗ്രസ് അധ്യക്ഷനാകുമെന്നാണ് സൂചന.

പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ താത്പര്യം പ്രകടിപ്പിച്ചുവെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് വീരപ്പ മൊയ്ലി അറിയിച്ചു. അടുത്ത മാസം പാർട്ടി അധ്യക്ഷ സ്ഥാനം അദ്ദേഹം ഏറ്റെടുക്കുമെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും വീരപ്പ മൊയ്ലി അറിയിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ നേതൃത്വസ്ഥാനം ഏറ്റെടുക്കാൻ തയ്യാറാണെന്ന് അടുത്തിടെ രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാഹുലിന്റെ സ്ഥാനാരോഹണം പാർട്ടിക്ക് വഴിത്തിരിവാകുമെന്നും വീരപ്പമൊയ്ലി അഭിപ്രായപ്പെട്ടു.

'അദ്ദേഹം എത്രയും പെട്ടെന്ന് കോൺഗ്രസ്സ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കണം. പാർട്ടിക്ക് അത് ഗുണം ചെയ്യും. രാജ്യത്തിനും', മൊയ്ലി അഭിപ്രായപ്പെട്ടു. 'അദ്ദേഹം ഈ സ്ഥാനത്തേക്ക് എത്താൻ വൈകി എന്നാണ് പാർട്ടിയിൽ എല്ലാവരും ചിന്തിക്കുന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹം സംഘടനാ തിരഞ്ഞെടുപ്പിനായി കാത്തിരിക്കുകയാണ്. കോൺഗ്രസ്സ് അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിലൂടെയേ എത്തുവെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്'.-വീരപ്പ മൊയ്‌ലി വ്യക്തമാക്കി. അതിന് ശേഷം ഭാരത പര്യടനവും നടത്തും. പെട്രോൾ വില വർദ്ധനവടക്കമുള്ള ജനകീയ വിഷയങ്ങൾ ഉയർത്തി മോദിയെ എതിർക്കാനാണ് രാഹുലിന്റെ തീരുമാനം.

രാഹുൽ അധ്യക്ഷ സ്ഥാനം ഏറ്റെടുത്താൽ കോൺഗ്രസിൽ അടിമുടി അഴിച്ചു പണിയും വരും. ശശി തരൂരിനെ പോലുള്ളവരെ ഒപ്പം നിർത്തിയുള്ള ശുദ്ധികലമാണ് ലക്ഷ്യമിടുന്നത്. സോണിയാ ഗാന്ധിയുടെ അടുപ്പക്കാരെ ഒഴിവാക്കാനും സാധ്യത ഏറെയാണ്. സോണിയയ്ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് രാഹുലിന് പാർട്ടിയുടെ നേതൃസ്ഥാനം ഏൽപ്പിക്കുന്നത്. ഇതിന് ശേഷം പ്രിയങ്ക രാഷ്ട്രീയത്തിൽ സജീവമാകാനും സാധ്യത ഏറെയാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന അഭിപ്രായവും സജീവമാണ്.

അമേരിക്കയിലെ ബെർക്ക്ലി സർവ്വകലാശാലയിലെ വിദ്യാർത്ഥികളോട് സംസാരിക്കുന്നതിനിടയിൽ 2019ൽ കോൺഗ്രസിനെ മുന്നിൽ നിന്ന് നയിക്കുമെന്ന് രാഹുൽ ഗാന്ധി സൂചന നൽകിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് എഐസിസി അധ്യക്ഷപദം രാഹുൽ ഏറ്റെടുക്കാൻ തയ്യാറാകുന്നത്.