ന്യൂഡൽഹി :ഗുജറാത്ത് നിയമ സഭ തരരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും ഗുജറാത്തിലെത്തി. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തലും പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കലുമാണ് ഗുജറാത്തിലെ ത്രിദിന സന്ദർശനത്തിലെ പ്രധാന അജണ്ട.

സോമനാഥ് ക്ഷേത്ര സന്ദർശനത്തോടെയാണ് രാഹുൽ സന്ദർശനത്തിന് തുടക്കം കുറിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് 77 സീറ്റുകളും സഖ്യകക്ഷികളും ചേർന്ന് 80 സീറ്റുകളും സംസ്ഥാനത്ത് സ്വന്തമാക്കിയിരുന്നു.

പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാർ, സംസ്ഥാന നേതാക്കൾ, പാർട്ടി പ്രവർത്തകർ തുടങ്ങിയവരുമായി രാഹുൽ ചർച്ച നടത്തും.കഴിഞ്ഞ 22 വർഷമായി ഗുജറാത്ത് ഭരിക്കുന്ന ബിജെപിയെ അധികാരത്തിൽനിന്ന് താഴെ ഇറക്കാനായില്ലെങ്കിലും അവരുടെ ഉറച്ചകോട്ടയിൽ വിള്ളൽ വീഴ്‌ത്താനായെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നേതാക്കൾ.