ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ രാജ്യത്ത് കോൺഗ്രസ് ബിജെപി പോര് മുറുകുകയാണ്. ഈ അവസരത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും രംഗത്തെത്തിയത്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് രാഹുൽ മോദിക്കെതിരെ ആഞ്ഞടിച്ചത്. ഇന്ത്യയിലെ സൈന്യം തന്റെ സ്വകാര്യ സ്വത്താണെന്ന തരത്തിൽ അവകാശവാദം ഉന്നയിക്കാൻ പ്രധാനമന്ത്രി മോദിക്ക് ഒരു ലജ്ജയുമില്ലെന്ന് രാഹുൽ പരിഹസിച്ചു.

മിന്നലാക്രമണത്തിന് അമിത പ്രാധാന്യം നൽകുന്നത് സൈന്യത്തിന് നല്ലതല്ലെന്ന് ലഫ്. ജനറൽ (റിട്ട.) ഡി.എസ് ഹൂഡ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി വിമർശനവുമായി എത്തിയത്. നരേന്ദ്ര മോദി സംസാരിക്കുന്നത് സൈനിക ജനറലിനെ പോലെയാണെന്ന് രാഹുൽ പരിഹസിച്ചു. സൈന്യം തന്റെ സ്വകാര്യ സ്വത്താണെന്ന തരത്തിൽ സംസാരിക്കാൻ 'മിസ്റ്റർ 36' ന് യാതൊരു ലജ്ജയുമില്ല.

മിന്നലാക്രമണത്തെ രാഷ്ട്രീയ മൂലധനമായി ഉപയോഗിക്കുന്ന അദ്ദേഹം റഫാൽ ഇടപാടിനെ അംബാനിയുടെ മൂലധനം വർധിപ്പിക്കാൻ ഉപയോഗിക്കുന്നുവെന്നും രാഹുൽഗാന്ധി ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയെ '56 ഇഞ്ച് നെഞ്ച്' എന്ന് നിരന്തരം വിശേഷിപ്പിക്കുന്ന രാഹുൽ ഇത്തവണ 'മിസ്റ്റർ 36' എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. 36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള നീക്കത്തെ പരിഹസിച്ചാണിത്.

ഉറി ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം അതിർത്തി കടന്ന് നടത്തിയ മിന്നലാക്രമണത്തിന് അമിത പ്രാധാന്യം നൽകി ഇടയ്ക്കിടയ്ക്ക് ഉയർത്തിക്കാട്ടുന്നത് സൈന്യത്തിന് നല്ലതല്ലെന്ന് വെള്ളിയാഴ്ചയാണ് ജനറൽ ഹൂഡ അഭിപ്രാപ്പെട്ടത്. സൈനിക നീക്കങ്ങൾ രാഷ്ട്രീവത്കരിക്കുന്നത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മിന്നലാക്രമണം നടന്ന സമയത്ത് നോർതേൺ ആർമി കമാൻഡറായിരുന്നു ജനറൽ ഹൂഡ.

തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽപ്പോലും മിന്നലാക്രമണം വിഷയമാക്കുന്ന ബിജെപിക്ക് ഹൂഡയുടെ വാക്കുകൾ തിരിച്ചടിയാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. അതിനിടെ, യു.പി.എ ഭരണകാലത്ത് മൂന്നുതവണ മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞയാഴ്ച രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ രാഹുൽഗാന്ധി അവകാശപ്പെട്ടിരുന്നു. സൈന്യത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി അക്കാര്യം രഹസ്യമായി സൂക്ഷിക്കുകയായിരുന്നുവെന്നും രാഹുൽ പറഞ്ഞിരുന്നു.