ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കനത്ത തിരിച്ചടി. ഗാന്ധിജിയെ കൊലപ്പെടുത്തിയത് ആർഎഎസ്എസുകാരാണെന്ന പരാമർശത്തിൽ രാഹുൽ മാപ്പ് പറയണമെന്ന് സുപ്രീംകോടതി ആവ്യപ്പെട്ടു. ആർ.എസ്.എസ് നൽകിയ അപകീർത്തി കേസിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.

അപകീർത്തി കേസിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ രാഹുൽ കോടതിയിലെത്തി വിചാരണ നേരിടാൻ തയാറാകണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആർ.എസ്.എസ് സമർപ്പിച്ച അപകീർത്തി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ സമർപ്പിച്ച ഹരജിയിലാണ് കോടതി പരാമർശം. അപകീർത്തി കേസ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി രാഹുൽ സമർപ്പിച്ച ഹരജി മുംബൈ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

തുടർന്നാണ് ഇതേ ആവശ്യം ഉന്നയിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ സുപ്രീംകോടതിയെ സമീപിച്ചത്. രാഹുലിന്റെ വാദം കേൾക്കുന്നതിനായി കേസ് ജൂലൈ 27ലേക്ക് മാറ്റി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ 2014 മാർച്ച് ആറിന് മഹാരാഷ്ട്രയിലെ സോണാലിയിൽ നടന്ന റാലിയിലാണ് രാഹുൽ പ്രസ്താവന നടത്തിയത്.

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്താണ് ആർ.എസ്.എസുകാർ ഗാന്ധിജിയെ കൊന്നവരാണെന്ന് താനെയിൽ നടന്ന റാലിയിൽ രാഹുൽ ഗാന്ധി പ്രസംഗിച്ചത്. ഇതിനെതിരെ ഒരു അഭിഭാഷകനാണ് ക്രിമിനൽ കേസ് നൽകിയത്. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയാണ് കഴിഞ്ഞ വർഷം മേയിൽ സുപ്രീം കോടതിയെ സമീപിച്ചത്. നവംബറിൽ കേസ് കോടതി പരിഗണിച്ചുവെങ്കിലും പരാമർശം പിൻവലിക്കാൻ തയ്യാറാകാത്ത രാഹുൽ ഗാന്ധി ഹർജിയിൽ വാദം തുടരാനാണ് താൽപര്യമെന്നും വ്യക്തമാക്കിയിരുന്നു.