വാർധ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150 ാം ജന്മദിനത്തിൽ ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഗാന്ധിജി ഇന്ത്യക്കാരെ ഒന്നിപ്പിക്കാൻ ശ്രമിച്ചപ്പോൾ മോദി എല്ലാവരെയും ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും വിശ്വാസങ്ങളും മോദി തകർത്തിരിക്കുന്നു എന്നും രാഹുൽ ആരോപിച്ചു. ഗാന്ധിജി ഏറെക്കാലം ചെലവഴിച്ച മഹാരാഷ്ട്ര വാർധയിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി നുണയനാണ്. അദ്ദേഹം രാജ്യത്തിന്റെ കാവൽക്കാരനല്ല (ചൗക്കിധാർ) മറിച്ച് മുതലാളിമാരുടെ പങ്കാളിയാണെ (ഭാഗിധാർ)ന്നും അദ്ദേഹംആരോപിച്ചു. റഫേൽ കരാറിനെ കുറിച്ച് ചോദിച്ചാൽ അദ്ദേഹത്തിന് കണ്ണിൽ നോക്കി മറുപടി പറയാൻ ഭയമാണ്. 'നിങ്ങൾ മോദിയെ പ്രധാനമന്ത്രിയാക്കി. നിങ്ങളുടെ വിശ്വാസങ്ങളെ അദ്ദേഹം തകർത്തിരിക്കുന്നു. ഇനി കോൺഗ്രസിനെയും മഹാത്മാ ഗാന്ധിയുടെ ആദർശങ്ങളെയും വിശ്വസിക്കൂ. ജനങ്ങളെ ഒന്നിപ്പിക്കാനാണു ഗാന്ധിജി ശ്രമിച്ചത്. ഇന്ത്യക്കാരെ ഭിന്നിപ്പിക്കാനാണു മോദി ശ്രമിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽ ലിമിറ്റഡിനെ (എച്ച്എഎൽ) മറികടന്ന് അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനു റഫാൽ യുദ്ധവിമാനങ്ങളുടെ കരാർ നൽകിയത് എന്തിനെന്ന് മോദി രാജ്യത്തോടു വിശദീകരിക്കണം' രാഹുൽ പറഞ്ഞു.

കോർപ്പറേറ്റുകളുടെ 3.20 ലക്ഷം കോടി രൂപയുടെ കടം എഴുതിത്ത്ത്തള്ളിയ മോദി സർക്കാർ, കർഷകരുടെ കാര്യത്തിൽ കണ്ണടക്കുന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കർഷകർ ഡൽഹിയിലേക്കു നടത്തിയ പ്രതിഷേധ പ്രകടനത്തെ പൊലീസ് തല്ലിച്ചതച്ചതിലും രാഹുൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി. മെയ്ക് ഇൻ ഇന്ത്യയെന്ന പേരിൽ മോദി വ്യാജ വാഗ്ദാനം നൽകി ഇന്ത്യയിലെ ജനങ്ങളെ കബളിപ്പിച്ചു. ബിജെപിയോ പ്രധാനമന്ത്രിയോ യുവാക്കൾക്കു തൊഴിൽ നൽകിയില്ല.

മൊബൈൽ ഫോൺ, പാദരക്ഷകൾ, വസ്ത്രം, ഗാഡ്ജറ്റുകൾ തുടങ്ങിയവയെല്ലാം ചൈനയിലാണു നിർമ്മിക്കുന്നത്. ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കാവുന്ന കാലമാണു കോൺഗ്രസിന്റെ വാഗ്ധാനം. കർഷകരുടെ കൂടെനിൽക്കും. ഇത്തവണ കോൺഗ്രസിനെ പരീക്ഷിക്കൂ എന്നും രാഹുൽ പറഞ്ഞു.