ന്യൂഡൽഹി: മഹാത്മാ ഗാന്ധിയെ വധിച്ചത് ആർഎസ്എസ് ആണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഗാന്ധിയുടെ വധത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന വിവാദമായിരുന്നു.

ഇതോടെ കഴിഞ്ഞ ദിവസം അദ്ദേഹം കോടതിയിൽ അത് തിരുത്തി പറഞ്ഞു. ഇതിനു പിന്നാലെയാണ് ആർഎസ്എസിനെക്കുറിച്ച് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്.

ആർഎസ്എസ് എന്ന സംഘടനയുടെ വിദ്വേഷപരവും ഭിന്നിപ്പിക്കുന്നതുമായ അജണ്ടക്കെതിരെയുള്ള പോരാട്ടം ഒരിക്കലും അവസാനിപ്പിക്കുകയില്ല. ആർ.എസ്.എസിനെതിരെയുള്ള തന്റെ നിലപാട് മയപ്പെടുത്തിയിട്ടില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ഗാന്ധി വധത്തിനു പിന്നിൽ ആർഎസ്എസ് ആണെന്നു പറഞ്ഞിട്ടില്ലെന്നായിരുന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെ സുപ്രിം കോടതിയിൽ ബോധിപ്പിച്ചത്. ആർഎസ്എസുമായി ബന്ധപ്പെട്ട വ്യക്തികളാണു വധത്തിനു പിന്നിലെന്നായിരുന്നു പ്രസ്താവനയെന്നു രാഹുലിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചത്.

മഹാരാഷ്ട്രയിലെ ഭിവാൻഡിയിൽ 2014ൽ നടന്ന തിരഞ്ഞെടുപ്പു റാലിയിലായിരുന്നു രാഹുലിന്റെ വിവാദ പരാമർശം.