തിരുവനന്തപുരം: ചങ്ങനാശേരിക്ക് സമീപം മാടപ്പള്ളിയിൽ സിൽവർ ലൈൻ പദ്ധതിയുടെ കല്ലുകൾ സ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ച സ്ത്രീകളെയടക്കം റോഡിലൂടെ പൊലീസ് വലിച്ചിഴച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.

'വകുപ്പ് മന്ത്രി ഗുണ്ടയായതുകൊണ്ട് ഗുണ്ടായിസം നാട്ടുകാരോട് കാണിക്കാനിറങ്ങുന്ന പൊലീസുകാരോട്, 'കെ. പി.' എന്നാൽ കേരള പൊലീസ് എന്നാണ് അല്ലാതെ 'കുറ്റി പ്രൊട്ടക്ട്ടേഴ്സ്' എന്നല്ല' എന്നായിരുന്നു രാഹുലിന്റെ പരിഹാസം.

ഐപിസി സെക്ഷൻ 354 എന്താണെന്നും, സ്ത്രീത്വത്തിനു നേർക്കുള്ള കടന്നു കയറ്റം എന്താണെന്നുമൊക്കെ ആ സ്ത്രീയെ വലിച്ചിഴയ്ക്കുന്ന ഏമാന്മാർക്ക് ആരെങ്കിലും പഠിപ്പിച്ച് കൊടുക്കണമെന്നും രാഹുൽ പറഞ്ഞു.കെ റെയിലിൽ ഇതിലും ആഴത്തിലുള്ള സാമൂഹികാഘാത പഠനം ഒന്നും വേണമെന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ഒരു മണിക്കൂർ നീണ്ട സംഘർഷാവസ്ഥയ്ക്കു ശേഷം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയാണ് കല്ലിടൽ പുനരാരംഭിച്ചത്, മുൻ എംഎൽഎ ജോസഫ് എം. പുതുശേരി, കെറെയിൽ വിരുദ്ധ സമരസമിതി ചെയർമാനും കേരള കോൺഗ്രസ് നേതാവുമായ വി.ജെ. ലാലി ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിലായി. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിനു പിന്നാലെ വി.ജെ.ലാലിക്കു ദേഹാസ്വാസ്ഥ്യമുണ്ടായി.

അതേസമയം കോട്ടയത്തെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ടിറങ്ങി. ചങ്ങനാശേരിയിൽ വെള്ളിയാഴ്ച ജനകീയ സമരസമിതി ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണു ഹർത്താൽ.ഹർത്താലിന് യു.ഡി.എഫും ബിജെപിയും എസ് യു സിഐയും പിന്തുണ പ്രഖ്യാപിച്ചു.

അറസ്റ്റ് ചെയ്ത കെ റയിൽ പ്രതിഷേധക്കാരെ വിട്ടയക്കണമെന്നാവശ്യപ്പട്ട് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ ഉപരോധം തുടരുകയാണ്. ഉപരോധത്തിനിടെ പൊലീസ് സ്റ്റേഷനു മുന്നിൽ പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായി.

പൊലീസുമായുള്ള ഏറ്റുമുട്ടലിൽ സമരസമിതി നേതാക്കളായ ബാബു കുട്ടഞ്ചിറ, വി. ജെ. ലാൽ, മാത്തുകുട്ടി പ്ലാത്താനം എന്നിവർ ഉൾപ്പെടെ ഒട്ടേറെ പേർക്കു പരുക്കേറ്റു. സർവേക്കെതിരെ പ്രതിഷേധിച്ച സ്ത്രീകൾ മണ്ണെണ്ണയോഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഇവരെ ക്രൂരമായാണ് പൊലീസ് നേരിട്ടത്. സ്ത്രീകളേയും കുട്ടികളേയും വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്.