തൃശൂർ : പ്രശസ്ത കലാസംവിധായകൻ രാജൻ വരന്തരപ്പിള്ളി അന്തരിച്ചു. 63 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതനായിരുന്ന രാജൻ ഒരാഴ്ചയിലേറെയായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരു സിബിഐ ഡയറിക്കുറിപ്പ്, ഇരുപതാംനൂറ്റാണ്ട്, മൂന്നാംമുറ, അധിപൻ, കുടുംബപുരാണം, ഭൂമിയിലെ രാജാക്കന്മാർ തുടങ്ങി 45 ഓളം സിനിമകളുടെ കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്.

വരന്തരപ്പിള്ളി കോരനൊടി പുത്തൻചിറക്കാരനായ രാജൻ പരസ്യകലയിലൂടെയാണ് സിനിമ രംഗത്തെത്തുന്നത്. കലയോടുള്ള അഭിനിവേശം മൂലം ചെറുപ്പത്തിലേ മദ്രാസിലേക്ക് കുടിയേറുകയായിരുന്നു. 1979ൽ പുറത്തിറങ്ങിയ പൊന്നിൽകുളിച്ച രാത്രിയിലൂടെയാണ് സ്വതന്ത്ര കലാസംവിധായകനാകുന്നത്.

കെ. മധു, സാജൻ, സത്യൻ അന്തിക്കാട്, പി.ജി. വിശ്വംഭരൻ, തമ്പി കണ്ണന്താനം തുടങ്ങിയ സൂപ്പർ ഹിറ്റ് സംവിധായകരോടൊപ്പം നിരവധി ചിത്രങ്ങളിൽ രാജൻ കലാസംവിധായകനായി. സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത തുടങ്ങി ഒമ്പത് സിനിമകളിൽ കെ മധുവിനോടൊപ്പം പ്രവർത്തിച്ച രാജൻ പത്ത് സിനിമകളിൽ സാജനോടൊപ്പവും പ്രവർത്തിച്ചു. ഫ്‌ളവറിയാണ് ഭാര്യ.