കൊച്ചി: നർത്തകനും നടനുമായ രാജറാം വെങ്കിടേഷ് സാംസ്‌കാരിക സദസുകളിലെ നിത്യ സാന്നിധ്യമായിരുന്നു. ഭാര്യ താരകല്ല്യാണിനെ പേരെടുത്ത നർത്തകിയാക്കിയതും മകൾ സൗഭാഗ്യയെ ചിലങ്കയണിയച്ചുതമെല്ലാം വെങ്കിടേഷ് എന്ന രാജാറാമിന്റെ പിന്തുണയുടെ ഫലമായിരുന്നു. താരാകല്ല്യാണും മകളും താങ്ങും തണലും നഷ്ടമായ വേദനയിലാണ്. ആർക്കും ഇവരെ ആശ്വസിപ്പിക്കാനാവുന്നില്ല.

ശ്വാസകോശ രോഗത്തിനൊപ്പം ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിൽ കൊച്ചി അമൃതാ ആശുപത്രിയിൽ ചികിൽസയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു. മൃതദേഹം ചിറ്റൂർ റോഡിലെ വീട്ടിൽ എത്തിച്ച ശേഷം വൈകിട്ട് രവിപുരം ശ്മശാനത്തിൽ സംസ്‌കരിച്ചു. രോഗം ഗുരുതരമായതിനെ തുടർന്നു രണ്ടാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാർഡിയാക് ഐസിയുവിലേക്ക് മാറ്റിയെങ്കിലും ഇന്നലെ ഉച്ചയോടെ നില അതീവ ഗുരുതരമായി അന്ത്യം സംഭവിക്കുകയായിരുന്നു.

രാമസ്വാമിയുടെയും രാജലക്ഷ്മിയുടെയും മകനാണ്. നൃത്ത അദ്ധ്യാപകനായിരുന്ന രാജാറാം ഏതാനും സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ചാനൽ അവതാരകനുമായിരുന്നു. നൃത്ത സംവിധാനവും നിർവഹിച്ചിട്ടുണ്ട്. മലയാള ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് രാജറാം സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത്. ഡാൻസ് അദ്ധ്യാപകനെന്ന നിലയിലാണ് അദ്ദേഹം കലാരംഗത്ത് കൂടുതൽ സജീവമായത്. ഭാര്യ താര കല്യാണുമൊത്ത് നൃത്തപരിപാടികൾ ചെയ്യാറുണ്ടായിരുന്നു.

മികച്ച കലാകാരനായിട്ടും കുടുംബത്തിനായിരുന്നു രാജാറാം കൂടുതൽ പ്രാധാന്യം നൽകിയത്. നൃത്ത വേദികളിൽ ഭാര്യയേയും മകളേയും ശ്രദ്ധിക്കുന്നതിലായിരുന്നു കൂടുതൽ താൽപ്പര്യം കാട്ടിയത്. ഇതിന് വേണ്ടി സിനിമയിലും സീരിയലിലും കിട്ടിയ വേഷങ്ങളോട് പോലും അദ്ദേഹം മുഖം തിരിച്ചിട്ടുണ്ട്.

മകളെ അതിപ്രശസ്ത ഡാൻസറാക്കുകയായിരുന്നു പ്രധാന ആഗ്രഹം. അതിനിടെയാണ് വില്ലനായി ഡെങ്കിപ്പനി എത്തിയത്. പനിയുടെ രൂക്ഷതയ്ക്ക് തെളിവ് കൂടിയാണ് ഈ മരണം.