തിരുവനന്തപുരം: ഭീഷണികളിലൂടെ ഭരണ പരാജയം മറച്ചു വെയ്ക്കാനുള്ള സിപിഎമ്മിന്റെയും നേതാക്കളുടെയും തന്ത്രം വില പോകില്ലെന്ന് എൻഡിഎയുടെ കേരളാ ഘടകം വൈസ് ചെയർമാനും ഏഷ്യാനെറ്റ് ചെയർമാനുമായ രാജീവ് ചന്ദ്രശേഖർ എം പി. കണ്ണൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട് സമൂഹ്യമാധ്യമങ്ങളിൽ രാജീവ് ചന്ദ്രശേഖർ ഇട്ട പോസ്റ്റ് വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുക്കാൻ പൊലീസ് നീക്കമുണ്ട്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി എത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ എനിക്കെതിരെ നടത്തിയ പ്രസ്താവനയുടെ തുടർച്ചയെന്നോണം പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കും എന്ന തരത്തിൽ ഉള്ള നീക്കങ്ങൾ ഉൾപ്പടെയുള്ള ഇടതുപക്ഷ സർക്കാരിന്റെ ശ്രമങ്ങളെ വളരെ കൗതുകത്തോടെയാണ് ഞാൻ നോക്കി കാണുന്നത്. പിണറായി വിജയന്റെ ഇത്തരം നിലപാടുകളോടുള്ള എന്റെ പ്രതികരണം നമുക്ക് കാണാം എന്ന് മാത്രമാണ്. ഭീഷണിപ്പെടുത്തുവാൻ നിങ്ങളാൽ ആകും വിധം ശ്രമിച്ചു കൊള്ളുക. നിങ്ങൾക്ക് മുൻപും പലരും ശ്രമിച്ചു പരാജയപ്പെട്ട ഒരു ഉദ്യമം ആണ് അത്-രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

എനിക്കു താങ്കളോടുള്ള എതിർപ്പ് രാഷ്ട്രീയപരമായി മാത്രമാണ്. സിപിഎമ്മിന്റെ സ്റ്റാലിനിസ്റ്റ് ഹിംസാതമക രാഷ്ട്രീയത്തിൽ നിന്നും കേരളത്തിന് മോചനം ലഭിക്കണം എന്ന വിശ്വാസത്തിൽ നിന്നുമാണ് ആ എതിർപ്പ് ഉണ്ടാകുന്നതും. കേരള സംസ്ഥാനവും അതിന്റെ യുവ ജനതയും, കർഷകരും, മറ്റു അടിസ്ഥാന വർഗ്ഗവും ഒക്കെ പ്രതീക്ഷിക്കുന്നത് അവരുടെയെല്ലാം ശോഭനമായ ഭാവി ഉറപ്പു വരുത്തുന്ന സർക്കാരിനെയാണ്. അല്ലാതെ കൊലപാതകങ്ങളുടെയും, ഭീഷണിയുടെയും, അഴിമതിയുടെയും ഇന്നലെകളിൽ കുടുങ്ങിയ സർക്കാരിനെയല്ല.

സിപിഎമ്മിന്റെ അന്ത്യം അടുത്ത് കഴിഞ്ഞു എന്നത് ഒരു യാഥാർഥ്യമാണ്. ഭീഷണികൾ കൊണ്ട് ആ യാഥാർഥ്യത്തെ മൂടി വെയ്ക്കുവാനോ മാറ്റി മറിക്കാനോ സാധിക്കില്ല-രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിൽ വ്യക്തമാക്കി.