ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ ഇരകളായവരുടെ ബന്ധുക്കളോട് പുതിയ പരാതി നൽകാൻ സുപ്രീംകോടതി നിർദ്ദേശം. കേസിലെ മുഴുവൻ പ്രതികളുടേയും മോചനത്തെ ചോദ്യം ചെയ്തായിരുന്നു ഇരകളുടെ ബന്ധുക്കൾ സുപ്രീംകോടതിയെ സമീപിച്ചത്. മൂന്നാഴ്ചക്കകം പുതിയ പരാതി നൽകാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം രാജീവ് ഗാന്ധി വധക്കേസിൽ നളിനി,പേരറിവാളൻ, മുരുകൻ, ശാന്തൻ,റോബർട്ട് പയസ്, രവിചന്ദ്രൻ, എന്നിവരെ വിട്ടയക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉത്തരവിറക്കിയിരുന്നു.

മോചനം ആവശ്യപ്പെട്ട് തമിഴ്‌നാട് ആഭ്യന്തര മന്ത്രിക്ക് ഉൾപ്പടെ പ്രതികൾ ദയാഹർജി സമർപിച്ചിരുന്നു. ഐക്യരാഷ്ട്രസഭ വരെ ഏറ്റെടുത്ത വിഷയത്തിലെ നിർണായക വിധി സുപ്രീംകോടതി വിധി വിസ്താരത്തിലെ നായികകല്ലായിരുന്നു. ഇതിന് പിന്നാലെയാണ് ഹർജിയുമായി ഇരകളുടെ ബന്ധുക്കൽ രംഗത്തെത്തിയത്. 1991 മെയ്‌ 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വച്ചുണ്ടായ ചാവേർബോംബ് സ്‌ഫോടനത്തിൽ രാജീവ് ഗാന്ധിക്ക് പുറമേ 14 പേർ കൂടി മരിച്ചിരുന്നു. ഇവരുടെ കുടുംബമാണ് പ്രതികളുടെ മോചനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.

കേസിലെ പ്രതികളുടെ മോചനം സംബന്ധിച്ച തീരുമാനമെടുക്കാൻ തമിഴ്‌നാട് ഗവർണറെ സെപ്റ്റംബർ ഏഴിന് സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു. ജസ്റ്റീസുമാരായ രഞ്ജൻ ഗോഗോയ്, നവീൻ സിൻഹ, കെ.എം.ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികളെ പുറത്തുവിടരുതെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം തള്ളിയത്. തമിഴ്‌നാട് സർക്കാരിന്റെ ഹർജി പരിഗണിച്ചായിരുന്നു സുപ്രീംകോടതി വിധി.

സുപ്രീംകോടതി വിധിക്ക് പിന്നാലെ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ അഭിപ്രായം തേടില്ലെന്ന് ഗവർണർ ബൻവാരിലാൽ പുരോഹിത് വ്യക്തമാക്കിയിരുന്നു. രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് ഏഴ് പ്രതികളാണ് ഇപ്പോഴും ജയിലിൽ കഴിയുന്നത്.