ന്ത്യൻ സിനിമയിൽ ആൾക്കൂട്ടങ്ങളുടെ നായകനാണ് രജനീകാന്ത്. തിരശീലയ്ക്ക് പുറത്തും രജനീകാന്ത് അമ്പരപ്പിക്കുന്ന സാന്നിധ്യമാണ്. ഇടപെടലുകളിലെ ലാളിത്യം കൊണ്ട് അത്രമേൽ പ്രിയങ്കരനായ താരം. എന്നാൽ രജനികാന്തിനെതിരെ ഇപ്പോൾ ഗുരുതര ആരോപണം ഉയരുകയാണ്. 2.0 കാണാനെത്തിയ രജനീകാന്തിന്റെയും കുടുംബത്തിന്റെയും ഫോട്ടോയാണ് ആരോപണത്തിന് കാരണം.

സിനിമ കാണാനെത്തിയ രജനീകാന്തും കുടുംബവും ഒപ്പംകൂട്ടിയ വേലക്കാരിയെ തിയറ്ററിൽ ഇരിക്കാൻ അനുവദിച്ചില്ലെന്ന് പരാതി. ചെന്നൈ സത്യം തിയറ്ററിൽ സിനിമ കാാണാനെത്തിയപ്പോഴാണ് വേലക്കാരിയെ മണിക്കൂറുകളോളം നിർത്തിയത്. ഇതിന്റെ ഫോട്ടോ പ്രചരിച്ചതോടെയാണ് സോഷ്യൽമീഡിയയിൽ നടനെതിരെ ആരോപണം ശക്തമായത്.

ഇവരോടൊപ്പം ഉണ്ടായിരുന്ന വേലക്കാരിയാണെന്ന് കരുതുന്ന യുവതി സിനിമ തുടങ്ങി അവസാനിക്കുന്നതുവരെ അവരുടെ പിന്നിൽ നിൽക്കുകയായിരുന്നുവെന്നും തിയറ്ററിൽ തൊട്ടടുത്ത് സീറ്റുകൾ കാലിയായി കിടന്നിരുന്നുവെങ്കിലും വേലക്കാരിയെ ഇരിക്കാൻ അനുവദിച്ചില്ലെന്നുമാണ് പരാതി.

മനുഷ്യാവകാശലംഘനമാണ് രജനീകാന്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഇദ്ദേഹം ഭരണാധികാരിയായാൽ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും സമൂഹ മാധ്യമങ്ങളിൽ ചോദ്യമുയരുന്നു. സംഭവത്തിൽ രജനീകാന്തിന്റെ ഭാഗത്തുനിന്ന് വിശദീകരണം ഉണ്ടായിട്ടില്ല.

ഇന്ത്യയിലെ ഏറ്റവും പണം മുടക്കി ചിത്രമെന്ന റെക്കോഡോടെയാണ് ശങ്കർ-രജനീകാന്ത് കൂട്ടുകെട്ടിന്റെ 2.0 തിയറ്ററുകളിലെത്തുന്നത്.മൊബൈൽ ഫോൺ റേഡിയേഷനെ കുറിച്ചും അതുണ്ടാക്കുന്ന ഭവിഷ്യത്തുകളെകുറിച്ചുമാണ് ചിത്രം പറയുന്നത്.അക്ഷയ് കുമാറാണ് വില്ലൻ വേഷത്തിലെത്തുന്നത്. ആമി ജാക്‌സണാണ് നായിക. കലാഭവൻ ഷാജോണും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.