ചെന്നൈ: സൂപ്പർതാരം രജനീകാന്തും സുഹൃത്തുക്കളും ചേർന്ന് ഹിമാലയത്തിൽ ധ്യാനമന്ദിരം തുറക്കുന്നു. യോഗാനന്ദ പരമഹംസ സ്ഥാപിച്ച യോഗോദ സത്സംഗ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ശതവാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഇത്. ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടം നവംബറിൽ തുറന്നു കൊടുക്കും. ഭക്തർക്ക് സൗജന്യമായി ഇവിടെ താമസിക്കാനാവും.

പത്തുവർഷം മുമ്പ് രജനീകാന്ത് ഹിമാലയത്തിനടുത്ത ദുണഗിരിയിലെ മഹാവതാർ ബാബാജിയുടെ ഗുഹയിൽ ധ്യാനം നടത്തിയിരുന്നു. ഇതിനടുത്താണ് അദ്ദേഹം ധ്യാനമന്ദിരം നിർമ്മിച്ചിരിക്കുന്നതും. ആശ്രമരീതിയിലായിരിക്കും ഇതിന്റെ പ്രവർത്തനം.
യോഗോദ സത്സംഗ് സൊസൈറ്റി നൂറാം വാർഷികം ആഘോഷിക്കുമ്പോൾ തങ്ങൾക്കു നൽകാനാവുന്ന ഏറ്റവും മികച്ച സംഭാവനയാണ് ധ്യാനത്തിനായുള്ള ഈ കേന്ദ്രമെന്നും സംരംഭത്തിൽ പങ്കാളിയായ ചെന്നൈയിലെ അഭിഭാഷകൻ വി. വിശ്വനാഥൻ വ്യക്തമാക്കി.

ബെംഗളൂരുവിലെ വ്യവസായി വി എസ്. ഹരി, വി എസ്. മൂർത്തി, ഡൽഹിയിലെ ശ്രീധർ റാവു എന്നിവരാണ് പിന്നിലുള്ള മറ്റുള്ളവർ. ഹിമാലയത്തിൽ വച്ചാണ് ഇവർ പരിചയത്തിലാകുന്നത്.