ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയെ ലോകത്തിന്റെ തന്നെ മുൻനിര ശ്രേണിയിലെത്തിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ്. ഫാക്ടറി ഓർഡ്നൻസ് ബോർഡിൽ നിന്ന് പുതിയതായി രൂപവത്കരിച്ച ഏഴ് കമ്പനികളുടെ പ്രഖ്യാപന ചടങ്ങിലായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രതികരണം.

പ്രതിരോധ മേഖലയിലെ രൂപകൽപന, നിർമ്മാണം, കയറ്റുമതി എന്നിവ പൊതുജന-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമാണ് ചരിത്രപരമായ ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു. ഓർഡിനൻസ് ഫാക്ടറി ബോർഡിൽ നിന്നാണ് പുതിയ ഏഴ് കമ്പനികൾ രൂപവത്കരിച്ചത്. പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഓർഡിനൻസ് ഫാക്ടറി ബോർഡിലുണ്ടായിരുന്ന എ, ബി, സി കാറ്റഗറി ജീവനക്കാരെ പുതിയ കമ്പനികളിലേക്ക് വിന്യസിച്ചിട്ടുണ്ട്. ഇവരുടെ ശമ്പളം, റിട്ടയർമെന്റ് ആനുകൂല്യങ്ങളിൽ ആശങ്കയ്ക്ക് വക നൽകാതെയാണ് പുതിയ മാറ്റം. ഇക്കാര്യം ഉറപ്പുവരുത്തുമെന്ന് കേന്ദ്രം നേരത്തെ തന്നെ വ്യക്താമാക്കിയിരുന്നു. പുതിയ നീക്കത്തിലൂടെ രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്കായുള്ള ബജറ്റ് നീക്കിവെപ്പിൽ വലിയ വ്യത്യാസമുണ്ടാകും. സ്വയംപ്രയ്പാതതയെന്ന ലക്ഷ്യത്തിനൊപ്പം വരുമാനവർധനവും പുതിയ നീക്കത്തിന്റെ ഗുണഫലങ്ങളാണ്.

2024ഓടെ പ്രതിരോധ മേഖലയുടെ മൊത്തം വരുമാനം 1.75 ലക്ഷം കോടിയായി ഉയർത്തുകയാണ് ലക്ഷ്യമെന്നും രാജ്നാഥ് സിങ് പറഞ്ഞു. സ്വയം പര്യാപ്തതയും ഒപ്പം മേക്ക് ഫോർ ദ വേൾഡ് എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം പ്രതിരോധ മേഖല പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.