ആലപ്പുഴ: വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ചതിന്റെ മനോവിഷമത്താൽ യുവതി സയനൈഡ് കഴിച്ചു ജീവനൊടുക്കിയ കേസിൽ കാമുകന് അഞ്ചുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും.

മഹിളാ കോൺഗ്രസ് നേതാവ് പി.കെ. ശ്യാമളയുടെയും സുദർശനന്റെയും മകൾ ആലപ്പുഴ കനാൽ വാർഡ് ദർശന ഹൗസിൽ സീമ(32)യുടെ മരണവുമായി ബന്ധപ്പെട്ടാണു ശിക്ഷ. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ മാരാരിക്കുളം വടക്ക് ആറാട്ടുകുളംവീട്ടിൽ രാജു തോമസി(44)നെയാണ് ആലപ്പുഴ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി പി.കെ. മോഹൻദാസ് ശിക്ഷിച്ചത്.

2008 ഡിസംബർ 11നായിരുന്നു സംഭവം. തൃപ്പൂണിത്തുറയിലെ സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്യാമെന്ന ധാരണയിൽ, ഉച്ചയ്ക്ക് ആലപ്പുഴ കൊട്ടാരപ്പാലത്തിനു സമീപമെത്തി രാജുവിന്റെ കാറിൽക്കയറിയ സീമ, രാജു വിവാഹത്തിന് ബുദ്ധിമുട്ടുകൾ അറിയിച്ചതോടെ കൈവശമുണ്ടായിരുന്ന പൊട്ടാസ്യം സയനൈഡ് കഴിക്കുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകാനോ രക്ഷിക്കാനോ തയാറാകാതിരുന്ന പ്രതി ആലപ്പുഴ കണ്ണൻവർക്കി പാലത്തിന് സമീപം സീമയുടെ മൃതദേഹവുമായി കാർ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായാണ് കേസ്. രാത്രി ഒരു മണിയോടെ രാജുവിന്റെ രണ്ടാനമ്മയാണ് ആലപ്പുഴ സൗത്ത് പൊലീസിൽ വിവരം അറിയിച്ചത്.

1994 മുതൽ രാജുവും സീമയും പ്രണയത്തിലായിരുന്നു. ഈ ബന്ധം വീട്ടുകാർ എതിർക്കുകയും 2000ൽ മുഹമ്മ സ്വദേശിയുമായി സീമയുടെ വിവാഹം നടത്തുകയും ചെയ്തു. ഈ സമയം വിദേശത്തായിരുന്ന രാജു പിന്നീട് നാട്ടിലെത്തുകയും സീമയുമായി വീണ്ടും ബന്ധം സ്ഥാപിക്കുകയും 2004ൽ വിവാഹബന്ധം കോടതി മുഖാന്തിരം വേർപെടുത്താൻ പ്രേരിപ്പിക്കുകയും ചെയ്തു. നിയമാനുസൃതം വിവാഹിതരാകണമെന്നു മാതാവും സീമയും പല തവണ നിർബന്ധിച്ചതോടെയാണ് തൃപ്പൂണിത്തുറയിൽ രജിസ്റ്റർ ചെയ്യാമെന്ന് രാജു വാഗ്ദാനം ചെയ്തത്.

ആത്മഹത്യാ പ്രേരണക്കുറ്റമാണ് കോടതി പ്രതിയുടെ മേൽചുമത്തിയിരിക്കുന്നത്. ഇതു തെളിയിക്കുന്ന പ്രതി എഴുതിയ കത്ത് സംഭവദിവസം കാറിൽനിന്നുതന്നെ കണ്ടെത്തിയിരുന്നു. വിശ്വാസവഞ്ചന കാട്ടിയതിന്റെ മനോവിഷമമാണ് സീമയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.