ന്യൂഡൽഹി: ജൂൺ 10ന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പതിനാറ് സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് ബിജെപി. ജൂൺ പത്തിന് 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ കർണാടകയിൽ നിന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ മഹാരാഷ്ട്രയിൽ നിന്നും മത്സരിക്കും. ജൂലൈയിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനെ വലിയ പ്രാധാന്യത്തോടെയാണ് ബിജെപി സമീപിക്കുന്നത്.

കേരളത്തിൽ നിന്നും കാലാവധി പൂർത്തിയാക്കിയ സുരേഷ് ഗോപിയുടേയോ അൽഫോൻസ് കണ്ണന്താനത്തിന്റേയോ പേര് ഇന്നു വന്ന സ്ഥാനാർത്ഥികളുടെ പട്ടികയിൽ ഇല്ല. കർണാടകയിൽ നിന്നും ധനമന്ത്രി നിർമല സീതാരാമനും മഹാരാഷ്ട്രയിൽ നിന്നും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും വീണ്ടും മത്സരിക്കും. അതേസമയം കാലാവധി തീരുന്ന ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വിയുടെ പേര് പട്ടികയിൽ ഇല്ല.

ഉത്തർപ്രദേശിൽ നിന്ന് ലക്ഷ്മികാന്ത് വാജ്പേയി, ഉത്തർപ്രദേശിൽ നിന്ന് രാധാമോഹൻ അഗർവാൾ, സുരേന്ദ്ര നഗർ, ബാബുറാം നിഷാദ്, ദർശന സിങ്, ഉത്തർപ്രദേശിൽ നിന്ന് സംഗീത യാദവ് എന്നിവരെ ബിജെപി മത്സരിപ്പിച്ച ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ സീറ്റുകൾ, 11.

മഹാരാഷ്ട്രയിൽ പിയൂഷ് ഗോയലിനെ കൂടാതെ ഒഴിവുള്ള 6 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതിൽ ഒരു സീറ്റിൽ അനിൽ ബോണ്ടെയെ പാര്ട്ടി മത്സരിപ്പിക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ ആറ് സീറ്റുകളാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് ബിജെപി ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

ബീഹാറിൽ നിന്ന് അഞ്ച്, കർണാടക, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് നാല് വീതവും മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വീതവും പഞ്ചാബ്, ജാർഖണ്ഡ്, ഹരിയാന, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതവും ഉത്തരാഖണ്ഡിൽ നിന്ന് ഒരു സീറ്റിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

രാജസ്ഥാനിൽ നിന്ന് ഘനശ്യാം തിവാരി, ഉത്തരാഖണ്ഡിൽ നിന്ന് കൽപ്പന സൈനി, ബിഹാറിൽ നിന്ന് സതീഷ് ചന്ദ്ര ദുബെ, ബിഹാറിൽ നിന്ന് ശംഭു ശരൺ പട്ടേൽ, ഹരിയാനയിൽ നിന്ന് കൃഷൻ ലാൽ പൻവാർ, മധ്യപ്രദേശിൽ നിന്ന് കവിതാ പതിദാർ, കർണാടകയിൽ നിന്ന് ജഗ്ഗേഷ് എന്നിവരാണ് ബിജെപിയുടെ പട്ടികയിലുള്ളത്.വോട്ടെടുപ്പ് നടക്കുന്ന 57 സീറ്റുകളിൽ 23 സീറ്റുകൾ ബിജെപിക്കും എട്ടെണ്ണം കോൺഗ്രസിന്റേതുമാണ്.

അതേസമയം ഝാർഖണ്ഡിൽ ഭരണമുന്നണിക്ക് ജയസാധ്യതയുള്ള ഒരു സീറ്റിൽ മത്സരിക്കുന്നതിനെ ചൊല്ലി സഖ്യകക്ഷികളായ ജെഎംഎമ്മും കോൺഗ്രസും തമ്മിൽ തർക്കം തുടരുകയാണ്. ജാർഖണ്ഡ് രാജ്യസഭ സീറ്റ് ജെഎംഎം ഏറ്റെടുത്താൽ സഖ്യം ഉപേക്ഷിക്കുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം. സംസ്ഥാന ഘടകത്തിന്റെ അതൃപ്തി മുഖ്യമന്ത്രി ഹേമന്ത് സോറനുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിൽ സോണിയ ഗാന്ധി അറിയിച്ചു.