കൊടുങ്ങല്ലൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവാവിൽനിന്ന് 1,78,500 രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് അനേകം കള്ളനോട്ടുകേസുകളിൽ പ്രതികളായ സഹോദരന്മാർ അറസ്റ്റിൽ. ബംഗ്‌ളൂരുവിൽ നിന്നാണ് ഇവരെ പിടികൂടിയത്. ശ്രീനാരായണപുരം പനങ്ങാട് അഞ്ചാംപരത്തി ഏറാശ്ശേരി രാകേഷ് (37), സഹോദരൻ രാജീവ് (35) എന്നിവർക്കുള്ളത് ബിജെപി ബന്ധമാണ്.

2016 നവംബറിൽ രാജ്യത്ത് നോട്ട് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്നുള്ള മാസങ്ങളിൽ ബിജെപിക്ക് വലിയ നാണക്കേട് സൃഷ്ടിച്ച സംഭവമായിരുന്നു കള്ളനോട്ടടി കേസിൽ തൃശൂരിലെ പാർട്ടി നേതാവ് അറസ്റ്റിലായത്. 2017 ജൂൺ മാസത്തിൽ 1.37 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടിക്കുന്ന യന്ത്രവുമായി രാകേഷ് നേരത്തെ അറസ്റ്റിലായിരുന്നു. യുവമോർച്ച ശ്രീനാരായണപുരം കിഴക്കൻ മേഖല കമ്മിറ്റി പ്രസിഡന്റും ബിജെപി ബൂത്ത് പ്രസിഡന്റുമായും പ്രവർത്തിച്ചിട്ടുള്ള വ്യക്തിയായിരുന്നു രാകേഷ്.

നോട്ട് നിരോധനം കള്ളനോട്ടിനെതിരെയുള്ള പോരാട്ടമാണെന്നും പുതുതായി പുറത്തിറക്കിയ 2000 രൂപയുടെ കള്ളനോട്ടുകൾ അച്ചടിക്കാനാവില്ലെന്നും ബിജെപി വലിയ പ്രചരണം നടത്തുന്നതിനിടയിലായിരുന്നു രാകേഷ് അറസ്റ്റിലായത്. ഇതിനെ തുടർന്ന് ദേശീയ തലത്തിൽ തന്നെ രാകേഷിനെ മുൻനിർത്തി ബിജെപിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ ആരോപണങ്ങൾ നടന്നിരുന്നു. സംഭവത്തെ തുടർന്ന് രാകേഷിനെ ബിജെപി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കം പുറത്താക്കിയിരുന്നു. ഇതേ രാകേഷാണ് വീണ്ടും പിടിക്കപ്പെടുന്നത്.

രാകേഷ് 2017-ജൂൺ 22-ന് അഞ്ചാംപരത്തിയിലുള്ള വീട്ടിലെ കിടപ്പുമുറിയിൽ കംപ്യൂട്ടർ ഉപയോഗിച്ച് രണ്ടായിരത്തിന്റെയും ഇരുനൂറിന്റെയും നോട്ടുകൾ അച്ചടിച്ച കേസിൽ ആദ്യം അറസ്റ്റിലായി. പിന്നാലെ സഹോദരൻ രാജീവും അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതികൾ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പാലക്കാട് കേന്ദ്രീകരിച്ച് വ്യാജനോട്ടുകൾ അടിക്കുകയായിരുന്നു.

2019-ൽ അന്തിക്കാട് പൊലീസ് 52 ലക്ഷത്തിന്റെ കള്ളനോട്ടുമായി ഇവരെ അറസ്റ്റ് ചെയ്തിരുന്നു. എടവണ്ണ, കൊടുവള്ളി സ്റ്റേഷനുകളിലും സമാനമായ കേസുകളുണ്ട്. ഇതോടെയാണ് കേരളത്തിനു പുറത്ത് തമ്പടിച്ചത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ഏഴിന് പുലർച്ചെ ഒരുമണിയോടെയാണ് കരൂപ്പടന്നയിൽ സ്‌കൂട്ടർ മതിലിൽ ഇടിച്ച് പരിക്കേറ്റ് ആശുപത്രിയിലായ മേത്തല കോന്നംപറമ്പിൽ ജിത്തുവിന്റെ കൈയിൽനിന്ന് കള്ളനോട്ടുകൾ കിട്ടിയത്. ജിത്തുവിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ജിത്തുവിന് മുൻ കള്ളനോട്ടുകേസുകളിലെ പ്രതികളായ രാകേഷും രാജീവുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചു. ഇതാണ് മുൻ യുവമോർച്ച നേതാവുകൂടിയായ രാകേഷും രാജീവും കുടുങ്ങാൻ കാരണം.

കേരളത്തിനു പുറത്ത് തമ്പടിച്ച് കള്ളനോട്ട് അടിച്ച് വിതരണം നടത്തുകയായിരുന്നു ഇവർ. ഇവരിൽനിന്ന് പാലക്കാട് അതിർത്തിയിൽ കള്ളനോട്ട് വാങ്ങി കൊടുങ്ങല്ലൂരിലേക്ക് മടങ്ങുന്ന വഴിയാണ് ജിത്തു അപകടത്തിൽപ്പെട്ടത്. 500 രൂപയുടെ 357 വ്യാജ കറൻസികളാണ് പിടികൂടിയത്. തീരദേശമേഖല കേന്ദ്രീകരിച്ച് ദിവസപ്പലിശയ്ക്ക് വ്യാജ കറൻസികൾ നൽകിവരുന്ന ഇടനിലക്കാരനാണ് ജിത്തു. ഒരുലക്ഷം രൂപയുടെ ഒറിജിനൽ കറൻസിക്ക് മൂന്നുലക്ഷം രൂപയുടെ വ്യാജ കറൻസികളാണ് ഇയാൾക്ക് ലഭിച്ചിരുന്നത്.

കള്ളനോട്ടടിയിൽ പ്രാവീണ്യം തെളിയിച്ചവരാണ് ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന അറസ്റ്റിലായ രാകേഷും രാജീവും. ഒറിജിനലിനെപ്പോലും വെല്ലുന്നതാണ് ഇവരുടെ കള്ളനോട്ടുകൾ. 2017 ജൂണിലാണ് അഞ്ചാംപരുത്തി കള്ളനോട്ടടിസംഭവം പുറത്തുവരുന്നത്. അഞ്ചാംപരത്തിയിലുള്ള രാകേഷിന്റെ കിടപ്പുമുറിയിൽനിന്ന് പൊലീസ് പിടികൂടിയത് 2000, 500, 50, 20 രൂപയുടെ വ്യാജനോട്ടുകളാണ്.

രണ്ടായിരത്തിന്റെ 64 എണ്ണം, അഞ്ഞൂറിന്റെ 13 എണ്ണം, 50-ന്റെ അഞ്ചെണ്ണം, 20-ന്റെ പത്ത് നോട്ടുകൾ എന്നിവയാണ് അന്ന് പൊലീസ് കണ്ടെടുത്തത്. ഈ സമയത്ത് ഇയാൾ യുവമോർച്ചയുടെ സജീവപ്രവർത്തകനായിരുന്നു. കേസിൽ ഉൾപ്പെട്ടതോടെ പാർട്ടിയിൽനിന്ന് പുറത്താക്കി.

കംപ്യൂട്ടർ കോഴ്‌സുകൾ പാസായിട്ടുള്ള ഇയാൾ ഗൾഫിൽനിന്നു തിരിച്ചെത്തിയ ശേഷമാണ് കള്ളനോട്ടടി തുടങ്ങിയത്. ആദ്യകേസിൽ ജാമ്യത്തിലിറങ്ങിയശേഷം ജില്ല വിട്ടായിരുന്നു പ്രവർത്തനം. പിന്നീട് അത് സംസ്ഥാനത്തിന് പുറത്താക്കി.