ദിലീപ് അറസ്റ്റിലായതിനെ തുടർന്ന് റിലീസിങ് പ്രതിസന്ധിയിലായ 'രാമലീല'യുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഈ മാസം 28ന് ദിലീപ് നായകനായ ചിത്രം തീയേറ്ററുകളിലെത്തും. ജൂലൈ ഏഴിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പിന്നീട് ജൂലൈ 21 ലേക്കും മാറ്റിയിരുന്നു. സാങ്കേതിക കാരണങ്ങളെന്നായിരുന്നു അന്ന് അണിയറക്കാരുടെ വിശദീകരണം. ജൂലൈ 10നായിരുന്നു ദിലീപ് അറസ്റ്റിലായത്.

ദിലീപ് അറസ്റ്റിലായ സമയത്ത് പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലായിരുന്നു ചിത്രം. ദിലീപ് ജാമ്യാപേക്ഷയുമായി രണ്ടാംതവണ ഹൈക്കോടതിയെ സമീപിച്ച സമയത്ത് ജാമ്യം ലഭിച്ചാൽ ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തിയേക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ നിർമ്മാതാക്കൾ ഇത് നിഷേധിച്ച് രംഗത്തെത്തി. പിന്നീട് ഓണച്ചിത്രങ്ങൾക്ക് പിന്നാലെ ചിത്രം ഈ മാസം 22ന് തീയേറ്ററുകളിലെത്തുമെന്നും പ്രചരിച്ചു. എന്നാൽ അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്നാണ് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം പ്രതികരിച്ചത്. പിന്നാലെയാണ് ഒരാഴ്ചയ്ക്കപ്പുറം 28ന് സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. വൈഡ് റിലീസിംഗിനാണ് പരിപാടി

നടിയെ പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ ജയിലിലായ ജനപ്രിയനായകൻ പുറത്തിറങ്ങുന്നത് കാത്തിരിക്കുന്നതിൽ ഇനിയും അർത്ഥമില്ലെന്ന കണക്കുകൂട്ടലിലാണ് രാമലീല പുറത്തിറക്കാൻ ടോമിച്ചൻ മുളക്പാടവും തയ്യാറെടുക്കുന്നത്. ഓണക്കാലത്ത് കുടുംബങ്ങൾ തിയേറ്ററിൽ മടങ്ങിയെത്തുന്നതിന്റെ സൂചനകൾ കിട്ടിയെന്ന് ഇൻഡസ്ട്രി കണക്കാക്കുന്നു.ഇതോടെ മലയാളസിനിമയുടെ നല്ലകാലം തിരിച്ചെത്തിയതായാണ് സിനിമാ പ്രവർത്തകർ വിലയിരുത്തുന്നത്. നല്ല സിനിമകളിറങ്ങിയാൽ അവ ഹിറ്റ് ചാർട്ടിലെത്തുമെന്ന പ്രതീക്ഷയാണ് സജീവമാകുന്നത്.

രാമലീലയിലെ നായകനായ ദിലീപ് പുറത്തിറങ്ങിയ ശേഷം ചിത്രത്തിന്റ റിലീസിങ് തീരുമാനിക്കാമെന്ന നിലപാടാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്., സെപറ്റംബർ 28 ന് ചിത്രം പുറത്തിറക്കാനാണ് നീക്കം. ഓണച്ചിത്രങ്ങളുടെ തിരക്കു കുറയുന്ന ഗ്യാപ്പിൽ കയറിക്കൂടുക എന്ന തന്ത്രമാണ് ടോമിച്ചൻ പയറ്റുന്നത്. വമ്പൻ ഹിറ്റുകളൊന്നും ഇല്ലാത്തതു കൊണ്ട് തന്നെ രണ്ടാഴ്ചയ്ക്കുള്ളിൽ ഈ സിനിമകളുടെ പ്രേക്ഷകരിൽ കുറവുണ്ടാകും. ആ സമയത്ത് രാമലീല എത്തും. രാമലീലയുമായി മത്സരിക്കാൻ മോഹൻലാലിന്റെ വില്ലനാണ് തയ്യാറായിരിക്കുന്നത്. ഓണക്കാലചിത്രങ്ങളിൽ വെളിപാടിന്റെ പുസ്തകത്തിന്റെ റിലീസിംഗിനായി മാറ്റിവച്ചതാണ് ബി ഉണ്ണിക്കൃഷ്ണൻ ചിത്രം വില്ലൻ. ഒക്ടോബറിൽ റിലീസ് ചെയ്യാനാണ് നിർമ്മാതാക്കളുടെ തീരുമാനം.

ഓണക്കാലത്ത് സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾക്ക് ഏറ്റ തിരിച്ചടി ചിത്രങ്ങളുടെ ഉള്ളടക്കത്തിന്റേതാണെന്ന വിലയിരുത്തലാണ് ഉണ്ടായിരിക്കുന്നത്. തിയറ്ററുകൾ ഉപേക്ഷിച്ച പ്രേക്ഷകർ തിരികെ എത്തിയതായും ഇവർ കണക്കകൂട്ടുന്നു. വില്ലന്റ ടീസറുകൾക്കുണ്ടായ സ്വീകാര്യതയും ഇവരുടെ ആത്മവിശ്വാസം കൂട്ടുന്നു. അരക്കോടിയിലേറെ പേരാണ് ഈ വീഡിയോ കണ്ടത്. ഓണക്കാലത്ത് സൂപ്പർ താരചിത്രങ്ങളായ വെളിപാടിന്റെ പുസ്തകം, പുള്ളിക്കാരൻ സ്റ്റാറാ എന്നിവയ്ക്ക് നിശിതമായ വിമർശനമാണ് ഉണ്ടായത്. ഫാൻസിനെ പോലും നിരാശരാക്കുന്ന നിലവാരമായിരുന്നു ഈ ച്ിത്രങ്ങളുടേതെന്ന് പല റിവ്യൂകളും പ്രചരിച്ചു. എന്നാൽ അവതരണത്തിൽ പുതുമ പരീക്ഷിച്ച ചിത്രങ്ങളാവട്ടെ ഓണത്തത്തിന് നേട്ടമുണ്ടാക്കി. ഇതോടെയാണ് പ്രേക്ഷകർ തിയറ്ററുകളിൽ തിരികെ എത്തിയതായെന്ന വിലയിരുത്തിലുണ്ടായത്.

ഓണച്ചിത്രങ്ങളുടെ നിലവാരവും പുതുമയില്ലാത്തതും ബോക്‌സോഫീസ് പരാജയത്തിന് കാരണമായതോടെ രാമലീല ഓണത്തിനിറങ്ങിയിരുന്നെങ്കിൽ ഇതിലേറെ നേട്ടമുണ്ടാക്കുമായിരുന്നു എന്ന അഭിപ്രായവും ഉയർന്നിരുന്നു. നായക നടനുണ്ടായ ദുരനുഭവങ്ങളുട ഇരയായി രാമലീല എന്ന സിനിമ മാറുന്നതിൽ കടുത്ത ദിലീപ് വിമർശകർക്കു പോലും എതിർ അഭിപ്രായമാണ് ഉണ്ടായിരുന്നത്. പുതുമുഖ സംവിധായകനായ അരുൺ ഗോപിയ കൂടാത ചിത്രത്തിൽ സഹകരിച്ച ടെക്‌നീഷ്യന്മാരുടെ ജീവിതം പോലും ഈ ചിത്രത്തിന്റ ഭാവി അനുസരിച്ചായിരിക്കുമെന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടു തന്നെ ചിത്രത്തിന് സ്വാഭാവികമായി ലഭിക്കാവുന്ന ആനുകൂല്യം ഗുണകരമാകമെന്നും കണക്കുകൂട്ടുന്നു.