തിരുവനന്തപുരം: വിരമിച്ച ദിവസം ആദരാഞ്ജലി അർപ്പിച്ചും പടക്കം പൊട്ടിച്ചും അപമാനിച്ച കാഞ്ഞങ്ങാട് നെഹ്റുകോളേജിലെ പ്രിൻസിപ്പൽ ആയിരുന്ന പിവി പുഷ്പജയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരത്തിൽ പെരുമാറിയ എസ്. എഫ്. ഐ പ്രവർത്തകരുടെ പെരുമാറ്റം അങ്ങേയറ്റം നിന്ദ്യമാണെന്ന് അദ്ധേഹം പറഞ്ഞു. ഫേസ്‌ബുക്കിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം

രമേശ് ചെന്നിത്തലയുടെ കുറിപ്പ് ഇങ്ങനെ

എസ് എഫ് ഐ യുടെ വ്യക്തിഹത്യക്ക് ഇരയായ കാഞ്ഞങ്ങാട് നെഹ്റുകോളേജിലെ പ്രിൻസിപ്പൽ ആയിരുന്ന പിവി പുഷ്പജയുമായി ഞാൻ ഫോണിൽ സംസാരിച്ചു. വിരമിച്ച ദിവസം ആദരാഞ്ജലി അർപ്പിച്ചും പടക്കം പൊട്ടിച്ചും ഇവരെ അപമാനിച്ച എസ്. എഫ്. ഐ പ്രവർത്തകരുടെ പെരുമാറ്റം അങ്ങേയറ്റം നിന്ദ്യമാണ്.

വനിതാ പ്രിൻസിപ്പൽമാർക്കെതിരായി എസ് എഫ് ഐ തുടരുന്ന വ്യക്തിഹത്യയുടെ ഏറ്റവും ഒടുവിലെ ഇരയാണ് പ്രൊഫ. പുഷ്പജ. എറണാകുളം മഹാരാജാസിൽ കസേര കത്തിച്ചും പാലക്കാട് വിക്ടോറിയ കോളേജിൽ കുഴിമാടം ഒരുക്കുകയും ചെയ്തപ്പോൾ ഇൻസ്റ്റലേഷൻ ആണെന്ന് പറഞ്ഞു ന്യായീകരിക്കുകയാണ് മുതിർന്ന നേതാക്കൾ ചെയ്തത്.

നെഹ്റു കോളേജിന്റെ പ്രവൃത്തി സമയത്ത് കോൺഫറൻസ് ഹാളിന്റെ പൂട്ട്തകർത്ത് ബലമായി എസ് എഫ് ഐ ഏരിയാസമ്മേളനം നടത്തിയതിനെതിരെ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ പ്രൊഫ. പുഷ്പജ പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തിരുന്നില്ല. മദ്യപിച്ചു എത്തിയവരെയും പെൺകുട്ടികളെ ആക്രമിച്ചവർക്കെതിരെയും പ്രിൻസിപ്പൽ ആയിരുന്ന കാലത്ത് പ്രൊഫ. പുഷ്പജ നടപടി എടുത്തിരുന്നു. തുടർച്ചയായി ക്ലാസ്സിൽ എത്താതിരുന്ന ചില എസ് എഫ് ഐ നേതാക്കൾക്ക് അനധികൃതമായി ഹാജർ നൽകണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസം കോളേജിൽ പൂട്ടിയിട്ടാതായി പ്രൊഫ.പുഷ്പജ പറഞ്ഞു.

അദ്ധ്യാപകരെ വ്യക്തിഹത്യ ചെയ്യുന്നതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇത്തരം ഗിരുനിന്ദ നടത്തുന്ന വിദ്യാർത്ഥി നേതാക്കളെ തെറ്റ് തിരുത്തി നേരായ മാർഗത്തിൽ നയിക്കാൻ മുതിർന്ന നേതാക്കൾ തയാറാകണം.സാക്ഷര കേരളത്തിന് അപമാനകരമായ പ്രവർത്തനമാണ്. എസ് എഫ് ഐ യുടെ ഫാസിസത്തിനെതിരായി, പുഷ്പജ ടീച്ചറോടൊപ്പം നിൽക്കുന്നു.