തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുകയും, സിപിഎം ബിജെപി ഡീൽ തകർത്ത് ബിജെപി മുന്നേറ്റത്തെ തടഞ്ഞു നിർത്തുകയും ചെയ്തത് കോൺഗ്രസും യു.ഡി.എഫുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ബിജെപിയും സിപിഎമ്മും തമ്മിൽ നടത്തിയ വോട്ടുകച്ചവടം പുറത്തുവരുമെന്ന് കണ്ടപ്പോൾ രക്ഷപെടാനായി മുൻകൂട്ടി എറിഞ്ഞത് മാത്രമാണ് ബി ജെപി, യു.ഡി.എഫിന് വോട്ടുമറിച്ചു നൽകി എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം. സത്യവുമായി പുലബന്ധമില്ലാത്ത ആ ആരോപണം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.

യഥാർത്ഥത്തിൽ 69 സീറ്റുകളിൽ ബിജെപി സിപിഎമ്മിന് പ്രകടമായി തന്നെ വോട്ടുമറിച്ച് നൽകുകയാണ് ചെയ്തിരിക്കുന്നതെന്ന് വോട്ടുകളുടെ കണക്കുകൾ കാണിക്കുന്നു. മറ്റു സീറ്റുകളിലും വ്യാപകമായി കച്ചവടം നട്ന്നിട്ടുണ്ട.

നേമം, പാലക്കാട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളാണ് ബിജെപി ജയിക്കാൻ സാധ്യതയുള്ളതായി അവർ തന്നെ കണ്ടിരുന്ന മണ്ഡലങ്ങൾ. ഇവിടെ ബിജെപിയുടെ മുന്നേറ്റത്തെ തടഞ്ഞത് യുഡിഎഫ് സ്ഥാനാർത്ഥികളാണെന്ന് വോട്ടുകളുടെ കണക്കുകളിൽ നിന്ന് വ്യക്തമാണ്. ഈ നാലിടത്തും സിപിഎം വോട്ടു കുറയുകയും ചെയ്തു. അവ ബിജെപി സ്ഥാനാർത്ഥികൾക്കാണ് കിട്ടിയത്.

ബിജെപി പ്രസ്റ്റീജ് മത്സരം നടത്തിയ സിറ്റിങ് സീറ്റായ നേമത്ത് കോൺഗ്രസ് കരുത്തനായ സ്ഥാനാർത്ഥിയെ നിർത്തി ബിജെപിക്കെതിരെ കനത്തയുദ്ധമാണ് കോൺഗ്രസ് നടത്തിയത്. അവിടെ കോൺഗ്രസ് സ്ഥാനാർത്ഥി കെ. മുരളീധരൻ കഴിഞ്ഞ തവണത്തെ 13860 വോട്ടുകൾ 369524 വോട്ടുകളായി വർധിപ്പിച്ചാണ് ബിജെപിയെ തളച്ചത്. ഇടതു സ്ഥാനാർത്ഥിയായ ശിവൻകുട്ടിയാകട്ടെ കഴിഞ്ഞ തവണ പിടിച്ച 59,192 വോട്ടുകൾ പിടിച്ചില്ല. 55,837 വോട്ടുകളാണ് ഇത്തവണ ശിവൻകുട്ടിക്ക് ലഭിച്ചത്. 3,305 വോട്ടുകൾ സിപിഎം സ്ഥാനാർത്ഥി ബിജെപിക്ക് വിട്ടുകൊടുക്കുകയാണ് ചെയ്തത്.

പാലക്കാട് ബിജെപിയുടെ സ്റ്റാർ സ്ഥാനാർത്ഥി ഇ. ശ്രീധരന്റെ മുന്നേറ്റം ധീരമായി നേരിട്ടത് കോൺഗ്രസിന്റെ ഷാഫി പറമ്പിലാണ്. സിപിഎം അവിടെ കഴിഞ്ഞ തവണത്തെക്കാൾ 2242 വോട്ടുകൾ ്ബിജെപിക്ക് വിട്ടുകൊടുക്കുകയാണ് ചെയ്തത്. മഞ്ചേശ്വരത്ത് മുസ്‌ളീം ലീഗിന്റെ സ്ഥാനാർത്ഥി എ.കെ.എം അഷ്‌റഫിന്റെ മുന്നേറ്റമാണ് ബിജെപിയുടെ അധ്യക്ഷൻ കെ സുരേന്ദ്രന്റെ വിജയത്തെ തകർത്തത്. കഴിഞ്ഞ തവണത്തെക്കാൾ യു.ഡി.എഫ് 8888 വോട്ടുകൾ കൂടുതൽ പിടിച്ച് യു.ഡി.എഫ് ബിജെപി മുന്നേറ്റത്തെ തടഞ്ഞപ്പോൾ സി പി എം 1926 വോട്ടുകൾ ബി ജെപിക്ക് സമ്മാനിക്കുകയാണ് ചെയ്തത്.

ബി ജെപിക്ക് ഇത്തവണ 4,35,606 വോട്ടുകളാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ കുറഞ്ഞത്. 3.71 ശതമാനം വോട്ടുകളുടെ കുറവുണ്ടായി. ഈ ഈ വോട്ടുകൾ ഭൂരിഭാഗവും കിട്ടിയിരിക്കുന്നത് സിപിഎമ്മിനും ഇടതു മുന്നണിക്കുമാണ്. സംസ്ഥാനത്ത് 69 ലേറെ മണ്ഡലങ്ങളിൽ ബിജെപി സിപിഎമ്മിനും ഇടതുമുന്നണിക്കും വോട്ടുമറിച്ച് നൽകിയിട്ടുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഏതാനും ഉദാഹരണങ്ങൾ മാത്രം ചൂണ്ടിക്കാണിക്കാം. സിപിഎമ്മിന്റെ പ്രമുഖ സ്ഥാനാർത്ഥി പി.രാജീവ് മത്സരിച്ച കളമശേരിയിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് 13065 വോട്ടുകളുടെ കുറവാണ് കഴിഞ്ഞ തവണത്തെക്കാൾ ഇത്തവണ ഉണ്ടായത്. അത് ലഭിച്ചത് സിപിഎം സ്ഥാനാർത്ഥിക്കാണ്.

കുട്ടനാട്ടിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് ഇത്തവണ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ കുറഞ്ഞത് 18098 വോട്ടുകളാണ്. കഴിഞ്ഞ തവണ പിടിച്ചതിന്റെ പകുതി വോട്ട് പോലും എൻ.ഡി.എ പിടിച്ചില്ല. ഇത് അപ്പടി ഇടതു സ്ഥാനാർത്ഥിക്ക് മറിച്ച് കൊടുത്തു. വൈക്കത്ത് എൻ ഡി എ സ്ഥാനാർത്ഥിക്ക് കഴിഞ്ഞ തവണ 30067 വോട്ടുകൾ ആണ് ലഭിച്ചതെങ്കിൽ ഇത്തവണ ലഭിച്ചത് വെറും 11953 വോട്ടുകൾ. വ്യത്യാസം 18,114 വോട്ടുകൾ. ഇത് ലഭിച്ചത് അവിടുത്തെ സിപിഐ സ്ഥാനാർത്ഥിക്ക്.

ഉടുമ്പൻ ചോലയിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് കഴിഞ്ഞ തവണ ലഭിച്ചത് 21799 വോട്ടുകൾ ആയിരുന്നുവെങ്കിൽ ഇത്തവണ കിട്ടിയത് വെറും 7208 വോട്ടുകൾ മാത്രമാണ്. വ്യത്യാസം 14591. അവിടെ ഇടതു സ്ഥാനാർത്ഥിക്ക് 50813 വോട്ടുകൾ ഉണ്ടായിരുന്നത് 77381 വോട്ടുകൾ ആയി കുതിച്ചുയർന്നു. എൻഡിഎ വോട്ടുകൾ അപ്പാടെ കച്ചടവം നടത്തുകയാണുണ്ടായത്. ഏറ്റുമാനൂർ, അരുവിക്കര, തൃത്താല, വടക്കാഞ്ചേരി, ഇടുക്കി, പീരുമേട,് ചങ്ങനാശേരി, വാമനപുരം, കോവളം, കൈപ്പമംഗലം, തുടങ്ങി ബിജെപി ഇടതു മുന്നണിക്ക് വോട്ട് മറിച്ച് നൽകിയ മണ്ഡലങ്ങളുടെ വലിയ ലിസ്റ്റ് തന്നെയുണ്ട്.

സിപിഎമ്മും ബിജെപിയും തമ്മിൽ ഡീൽ ഉണ്ടെന്ന് ആർഎസ്എസ് ഉന്നതൻ ബാലശങ്കർ തിരഞ്ഞെടുപ്പിന് മുമ്പ് വെളിപ്പെടുത്തിയത് ശരിയാണെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. സ്വർണ്ണക്കള്ളക്കടത്ത് ഉൾപ്പെടെയുള്ള കേസുകൾ അട്ടിമറിക്കപ്പെട്ടതും ഈ ഡീലിന്റെ ഭാഗമായിരുന്നു. അഴിമതിക്കേസുകളിന്മേലുള്ള അന്വേഷണമെല്ലാം കേന്ദ്ര ഏജൻസികൾ മരവിപ്പിച്ചത് ഈ ഡീലിന്റെ ഭാഗമാണ്. കോൺഗ്രസ് മുക്തഭാരതമാണ് ബിജെപിയുടെയും ലക്ഷ്യം.

അതിന്റെയും കൂടി ഭാഗമായിട്ടായിരുന്നു ബിജെപി സിപിഎമ്മുമായി ഡീൽ ഉണ്ടാക്കിയത്. ഈ കള്ളക്കച്ചവടം പുറത്ത് വരുമെന്ന് കണ്ടപ്പോഴാണ് മറിച്ച് പറഞ്ഞു കൊണ്ട് ഇല്ലാക്കഥകളുമായി പതിവ് പോലെ മുഖ്യമന്ത്രി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ ഏതുകൊച്ചുകുട്ടിക്കും ബോധ്യപ്പെടുന്ന കാര്യം മറച്ച് വച്ച് പച്ചക്കള്ളം പ്രചരിപ്പിച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.