ലാൽസംഗക്കുറ്റത്തിൽനിന്ന് രക്ഷപ്പെടാൻ ഇരയെ വിവാഹം ചെയ്ത പ്രതി, കേസ് പിൻവലി്ചപ്പോൾ കുഞ്ഞിനെ 25,000 രൂപയ്ക്ക് വിറ്റ് യുവതിയെ വിവാഹമോചനം ചെയ്തതായി പരാതി. കർണാടകയിലെ ബറേലിയിൽ 25-കാരിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

2014-ലാണ് യുവതി ബലാൽസംഗത്തിന് ഇരയായത്. കുടുംബത്തിലെ മുതിർന്നവരുടെ നിർബന്ധത്തെത്തുടർന്ന് തന്നെ പീഡിപ്പിച്ചയാളെത്തന്നെ യുവതിക്ക് വിവാഹം കഴിക്കേണ്ടിവന്നു. വിവാഹത്തെത്തുടർന്ന് അവർ ഗർഭിണിയാവുകയും പ്രസവിക്കുകയും ചെയ്തു. പ്രസവത്തെത്തുടർന്ന് കുഞ്ഞിനെ 25,000 രൂപയ്ക്ക് വിറ്റ ഭർത്താവ് ബന്ധം വേർപെടുത്തുകയും ചെയ്തു.

തന്റെ കുഞ്ഞിനെ തിരികെക്കിട്ടണമെന്ന് ആവശ്യപ്പെട്ട് ബറേലി പൊലീസിൽ പരാതി നൽകിയ യുവതി തന്നെ ചതിച്ചയാളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഡി.എസ്‌പി അശുതോഷ് കുമാർ പറഞ്ഞു. കേസിനെക്കുറിച്ച് അന്വേിക്കാൻ വനിതാ സർക്കിൾ ഇൻസ്‌പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഷാവേസ് എന്ന യുവാവാണ് തന്നെ വഞ്ചിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. 2013-ലാണ് ഷാവേസിനെ പരിചയപ്പെടുന്നത്. ഡ്രെസ് ഡിസൈനറായിരുന്നു ഷാവേസ്. വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകിയതിനെത്തുടർന്ന് ഇയാളുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടു. എന്നാൽ, ഗർഭിണിയായതോടെ ഷാവേസ് വാക്കുമാറിയെന്ന് പരാതിയിൽപ്പറയുന്നു.

തുടർന്ന് മുതിർന്നവർ ഇടപെട്ടതോടെയാണ് ഇവരുടെ വിവാഹം നടന്നത്. യുവതി പ്രസവിച്ച കുഞ്ഞിനെ കുട്ടികളില്ലാത്ത ദമ്പതിമാർക്ക് വിൽക്കുകയായിരുന്നു. പിന്നീട് വിവാഹമോചനം ചെയ്ത ഷാവേസ് ഏഴുമക്കളുള്ള ഒരു മധ്യവയസ്‌കനെ വിവാഹം ചെയ്യാൻ തന്നെ നിർബന്ധിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. 

കഴിഞ്ഞവർഷം യുവതിയും കുടുംബവും പ്രേംനഗർ പൊലീസിൽ പരാതിപ്പെട്ടതിനെത്തുടർന്ന് ഷാവേസ് ഒത്തുതീർപ്പിന് തയ്യാറായി വീണ്ടും രംഗത്തെത്തി. ഇതംഗീകരിച്ച യുവതിയെ കേസ് പിൻവലിച്ചതോടെ വീണ്ടും ഷാവേസ് പറ്റിച്ചുമുങ്ങി. ഇതോടെയാണ് ബറേലി പൊലീസ് സൂപ്രണ്ടിന് പരാതി നൽകാൻ യുവതി തീരുമാനിച്ചത്.