15 വയസ്സുള്ള സ്വന്തം മകളെ ആറുമാസത്തിനിടെ 600 തവണ ബലാൽസംഗം ചെയ്ത അച്ഛനെ എന്തുവിളിക്കണം? എന്തുശിക്ഷയാണ് അയാൾക്ക് മതിയാവുക? ലോകമനസാക്ഷിയെ ഞെട്ടിച്ച ക്രൂരതയാണ് 36-കാരനായ അച്ഛനിൽനിന്ന് മകൾക്ക് നേരിടേണ്ടിവന്നത്. ഭാര്യയുമായി 2015-ൽ വേർപിരിഞ്ഞ് താമസിക്കുകായയിരുന്നു ഇയാൾ. മൂത്തമകൾ അച്ഛനൊപ്പവും ഇളയ രണ്ട് കുട്ടികൾ അമ്മയ്‌ക്കൊപ്പവും താമസിക്കാനായിരുന്നു കോടതി വിധി. ഇയാൾ, ആ പെൺകുട്ടിയെ ലൈംഗിക അടിമയാക്കി മാറ്റുകയായിരുന്നുവെന്ന് മലേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി ഇയാൾക്ക് വിവിധ കുറ്റങ്ങളിലായി 12,000 വർഷം തടവാണ് വിധിച്ചത്. 631 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കുട്ടിയുടെ സ്വകാര്യത നഷ്ടപ്പെടുമെന്നതിനാൽ, ഇയാളുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ഇക്കൊല്ലം ജനുവരിക്കും ജൂലൈക്കും മധ്യേയാണ് പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ദിവസം മൂന്നുതവണ വീതം പെൺകുട്ടി ബലാൽസംഗത്തിന് ഇരയായതായി പൊലീസ് പറയുന്നു. വിവാഹമോചനത്തിനുശേഷം ഇയാൾക്കൊപ്പം പെൺകുട്ടി താമസിക്കാൻ തുടങ്ങിയതുമുതൽ ഇയാൾ അവളെ ഉപദ്രവിച്ചിരുന്നു. 13 വയസ്സുള്ളപ്പോഴാണ് ആദ്യമായി ബലാൽസംഗം ചെയ്യപ്പെട്ടത്. അന്നൊന്നും സംഭവം പരാതിയാവുകയോ കേസെടുക്കുകയോ ചെയ്തിരുന്നില്ല.

ക്വാലാലംപുരിന് അടുത്തുള്ള ഒരു അപ്പാർട്ട്‌മെന്റിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇവിടെവച്ചാണ് പെൺകുട്ടി നിരന്തരം പീഡിപ്പിക്കപ്പെട്ടത്. ഇളയ രണ്ട് പെൺമക്കളെക്കൂടി തനിക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇയാൾ നിയമനടപടിക്കൊരുങ്ങവെ, പെൺകുട്ടി താൻ നേരിടുന്ന പീഡനത്തെക്കുറിച്ച് അമ്മയോട് പറയുകയായിരുന്നു. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

മലേഷ്യയിൽ സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ വല്ലാതെ വർധിച്ചിരിക്കുകയാണെന്ന് സ്ത്രീസംഘടനകൾ പറയുന്നു. കുറ്റക്കാർ ശിക്ഷിക്കപ്പെടുന്നില്ലെന്നതാണ് പീഡനങ്ങൾ കൂടാൻ കാരണം. 2005-നും 2014-നും മധ്യേ റിപ്പോർട്ട് ചെയ്യപ്പെട്ട 28741 ബലാൽസംഗക്കേസ്സുകളിൽ കുറ്റക്കാർ ശിക്ഷിക്കപ്പെട്ടത് മൂന്നുശതമാനം കേസുകളിൽ മാത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.